ന്യൂഡൽഹി: നിയന്ത്രണ രേഖയിലുടനീളമുള്ള ക്യാമ്പുകളിൽ പരിശീലനം ലഭിച്ച 400ഓളം തീവ്രവാദികൾ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞ് കയറാൻ തയാറായിരിക്കുകയാണെന്ന് കരസേനാ മേധാവി എം എം നരവാനെ. കരസേനാ ദിന പരേഡിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.കരസേനാ ദിനത്തിൽ അദ്ദേഹം ഇന്ത്യൻ ആർമി മൊബൈൽ ആപ്ലിക്കേഷനും അദ്ദേഹം രാജ്യത്തിനായി സമർപ്പിച്ചു. പാകിസ്ഥാന്‍റെ ഭാഗത്തുനിന്നും വെടിനിർത്തൽ ലംഘനങ്ങളിൽ 44 ശതമാനം വർധനയുണ്ടായതായും അദ്ദേഹം പറഞ്ഞു. പലപ്പോഴും തീവ്രവാദികൾക്ക് ജമ്മു കശ്‌മീരിലേക്ക് നുഴഞ്ഞുകയറാനായി പാകിസ്ഥാൻ വെടിനിർത്തൽ ലംഘനം നടത്തി ഇന്ത്യൻ സൈന്യത്തിന്‍റെ ശ്രദ്ധ തിരിക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യൻ സൈന്യത്തിന്‍റെ ശക്തമായ തിരിച്ചടികൾ കാരണം ശത്രു പക്ഷത്ത് വലിയ നഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. നുഴഞ്ഞുകയറ്റം തടയാൻ ഇത് ഒരു പരിധിവരെ സഹായിച്ചു. കഴിഞ്ഞ വർഷം മാത്രം ഇന്ത്യൻ സൈന്യം 200ഓളം തീവ്രവാദികളെ വകവരുത്തിയതായും നരവാനെ കൂട്ടിചേർത്തു.