ETV Bharat / state

കാപ്പ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമം; രണ്ട് കാപ്പ കേസ് പ്രതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

author img

By ETV Bharat Kerala Team

Published : Feb 7, 2024, 10:18 PM IST

Murder Attempt accused arrested  Kappa case in Adoor Pathanamthitta  കാപ്പാ കേസ് പ്രതിയെ കൊലപാതക ശ്രമം  പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു
Murder Attempt accused arrested

കൊലപാതക ശ്രമം, കാപ്പ കേസ്, ഒട്ടേറെ ക്രിമിനൽ കേസ്.. മൂന്ന് പേരെ അറസ്റ്റ് ചെയ്‌ത്‌ അടൂർ പൊലീസ്

കാപ്പ കേസ് പ്രതിയെ കൊലപാതക ശ്രമം, പ്രതികള്‍ പിടിയില്‍

പത്തനംതിട്ട: കണ്ണൂർ ജില്ലയിലെ കാപ്പ കേസിലുൾപ്പെട്ട പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അടൂർ പൊലീസ് സ്റ്റേഷനിലെ രണ്ട് കാപ്പ കേസ് പ്രതികളടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. കണ്ണൂർ ഇരിട്ടി കേളകം അടയ്ക്കാത്തോട് പടിയക്കണ്ടത്തിൽ വീട്ടിൽ ജെറിൽ പി ജോർജ്ജി (25) നെ ക്രൂരമായി പരിക്കേല്‍പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കസ്റ്റഡിയിലെടുത്തത്‌.

ഒട്ടേറെ ക്രിമിനൽ കേസ് പ്രതികളായ ഏഴംകുളം നെടുമൺ പറമ്പ് വയൽകാവ് മുതിര വിള പുത്തൻവീട്ടിൽ കിച്ചു എന്ന് വിളിക്കുന്ന വിഷ്‌ണു വിജയൻ (30), കൊടുമൺ അങ്ങാടിക്കൽ വടക്ക് സുരഭി വീട്ടിൽ കാർത്തിക് (26), ഏഴംകുളം വയല കുതിരമുക്ക് ഉടയാൻ വിള കിഴക്കേതിൽ ശ്യാം (24) എന്നിവരെയാണ് അടൂർ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്‌തത്.

ജനുവരി 18 നാണ് കേസിന് ആസ്‌പദമായ സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായതിനെ തുടർന്ന്, കാപ്പാ നടപടിപ്രകാരം ജയിലിൽ അടയ്ക്കപ്പെട്ട സഹോദരങ്ങളായ അടൂർ ഇളമണ്ണൂർ മാരൂർ സ്വദേശികളായ സൂര്യലാലിന്‍റെയും, ചന്ദ്രലാലിന്‍റെയും വീട്ടിൽ വെച്ചാണ് പ്രതികൾ ജെറിൽ പി ജോർജ്ജിനെ മർദ്ദിച്ചത്. കാപ്പാ നടപടികൾക്ക് വിധേയനായി തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് പ്രതികളായ വിഷ്‌ണു, ശ്യാം എന്നിവരെയും, സൂര്യലാലിനെയും, ചന്ദ്രലാലിനെയും ജെറിൽ പരിചയപ്പെടുന്നത്.

ഇതേസമയം മറ്റൊരു കേസിൽ പ്രതിയായി കാർത്തിക്കും ജയിലിൽ ഉണ്ടായിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇവർ മാരൂരിലുള്ള സൂര്യലാലിന്‍റെ വീട്ടിൽ ദിവസങ്ങളോളം ഒരുമിച്ച് താമസിച്ചിരുന്നു. സാമ്പത്തിക വിഷയത്തിൽ ഇവിടെവെച്ച് പരസ്‌പരം തർക്കമുണ്ടായതിനെ തുടർന്ന്, പ്രതികൾ ജെറിലിന്‍റെ പുറത്തും വയറിലും നെഞ്ചിലുമായി ബ്ലേഡ് കൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചതായി ഇയാളുടെ മൊഴിയിൽ പറയുന്നു. ഇത്തരത്തിൽ ഇരുപതോളം മുറിവുകൾ സംഭവിപ്പിച്ചു.

ലൈംഗികാവയവത്തിലും ഇരുതുടയിലും തീക്കനൽ വാരിയിട്ട് പൊള്ളിക്കുകയും, എയർ പിസ്റ്റൾ ഉപയോഗിച്ച് ചെവിയിൽ പെല്ലറ്റില്ലാതെ അടിച്ചു മുറിവേൽപ്പിക്കുകയും ചെയ്‌തു. പിന്നീട് പിസ്റ്റലിൽ പെല്ലറ്റ് ഇട്ട് കാലിലും ചെവിയിലും വെടിവച്ചതായും, ഇരുമ്പ് കമ്പി കൊണ്ട് ദേഹമാസകലം മർദ്ദിച്ചതായും പൊലീസിന്‍റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ദേഹമാസകലം പരിക്കേറ്റ ജെറിലിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ കൂട്ടാക്കാതെ പ്രതികൾ അഞ്ചു ദിവസം മുറിയിൽ പൂട്ടിയിടുകയും ചെയ്‌തു.

തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട ജെറിൽ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ഡോക്‌ടർ മർദ്ദന വിവരം അറിയിച്ചതിനെ തുടർന്ന് അടൂർ പൊലീസ് ആശുപത്രിയിൽ എത്തിയെങ്കിലും, പ്രതികളെ ഭയന്ന് ജെറിൽ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട് കണ്ണൂരിലേക്ക് പോയതായി അറിഞ്ഞു.

ജില്ലാ പൊലീസ് മേധാവി വി അജിത് ഐ പി എസിന്‍റെ നിർദ്ദേശപ്രകാരം പൊലീസ് കണ്ണൂരിൽ എത്തി ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം വ്യാപിപ്പിച്ച പൊലീസ് പ്രതികളെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ്, ഇന്നലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്‌തത്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് പ്രതികൾ യുവാവിനെ മർദ്ദിക്കാൻ കാരണമെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ജെറിലിന്‍റെ പേരിൽ മയക്കുമരുന്ന് ഹാഷിഷ് ഓയിൽ കഞ്ചാവ് എന്നിവയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കേസുകളുണ്ട്. വിഷ്‌ണു വിജയന്‍റെ പേരിൽ പതിനഞ്ചോളം ക്രിമിനൽ കേസുകളും, ശ്യാമിൻ്റെ പേരിൽ എട്ടോളം കേസുകളും നിലവിലുള്ളതായും, കാർത്തിക് പിടിച്ചുപറി വധശ്രമം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. പ്രതികൾ അതിക്രൂരമായി യുവാവിനെ മർദ്ദിച്ചതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

സൂര്യലാലിനോടും, ചന്ദ്രലാലിനോടുമുള്ള വിരോധം കാരണം, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇവരുടെ വീട്ടിൽ ഒരു സംഘം ആളുകൾ അതിക്രമിച്ചുകയറി ഇവരുടെ അമ്മയെ ക്രൂരമായി മർദിക്കുകയും വീട് മുഴുവൻ അടിച്ചു നശിപ്പിക്കുകയും ചെയ്‌തിരുന്നു. ഈ സംഭവത്തിൽ ഗുരുതര പരിക്കേറ്റ സുജാത മരണപ്പെടുകയും, കേസിൽ ഉൾപ്പെട്ട പതിനാലോളം പ്രതികളെ അടൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഏനാത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത വധശ്രമക്കേസിൽ ഒളിവിലായിരുന്ന രണ്ടു പേരും അമ്മയുടെ സംസ്‌കാര ചടങ്ങുകൾക്ക് എത്തിയപ്പോൾ അറസ്റ്റിലായി.

ഈ കേസിൽ ജയിലിൽ കഴിഞ്ഞുവരവേ കാപ്പ നടപടികൾക്ക് വിധേയരായി. പിന്നീട് പുറത്തിറങ്ങിയ ഇവരുടെ വീട്ടിൽ നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവർ വന്നു പോകുന്നതായുള്ള വിവരത്തെ തുടർന്ന്, പൊലീസ് പരിശോധന നടത്തുകയും സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീത് നൽകുകയും ചെയ്‌തിരുന്നു.

ജില്ലാ പൊലിസ് മേധാവിയുടെ നിർദേശനാനുസരണം, അടൂർ ഡിവൈഎസ്‌പി ആർ ജയരാജിന്‍റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ അടൂർ പൊലീസ് ഇൻസ്‌പെക്‌ടർ ആർ രാജീവ്, എസ് ഐമാരായ എം മനീഷ്, ബാലസുബ്രഹ്മണ്യൻ, സി പി ഓമാരായ സൂരജ്, ശ്യാം കുമാർ, റോബി ഐസക് എന്നിവരാണ് ഉണ്ടായിരുന്നത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കേസിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.