കാസർകോട് : വെസ്റ്റ് എളേരിയിൽ മരിച്ചവർക്ക് പകരം ജീവിച്ചിരിക്കുന്നവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ബിഎൽഒയ്ക്ക് സസ്പെൻഷൻ. കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തിലെ 51-ാം നമ്പർ ബൂത്തിലെ ബിഎൽഒ സീന തോമസിനെയാണ് ജില്ല കലക്‌ടർ കെ ഇമ്പശേഖർ സസ്പെൻഡ് ചെയ്‌തത്. മരിച്ചവർക്ക് പകരം ജീവിച്ചിരിക്കുന്നവരെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കിയതായി പരാതി ഉയർന്നിരുന്നു.
കാസര്‍കോട് വെസ്റ്റ് എളേരി പഞ്ചായത്തിലാണ് ജീവിച്ചിരിക്കുന്ന 14 വോട്ടര്‍മാരെ മരിച്ചുവെന്ന കാരണം പറഞ്ഞ് ഒഴിവാക്കിയത്. വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രക്രിയയിലെ ഗുരുതര പിഴവിനെതിരെ യുഡിഎഫ് രംഗത്ത് എത്തിയിരുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലുണ്ടായ സംഭവത്തില്‍ വോട്ടര്‍മാരും ശക്തമായ പ്രതിഷേധത്തിലാണ്.
തങ്ങളെല്ലാം മരിച്ചുവെന്ന് കാരണം പറഞ്ഞാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് വോട്ടർമാർ പറയുന്നു. മരിച്ചവരെ നീക്കുന്നതിന് പകരം അവരുടെ ബന്ധുക്കളായ ജീവിച്ചിരിക്കുന്ന 14 പേരെ നീക്കുകയായിരുന്നു. മരിച്ച അമ്മയെ നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയപ്പോള്‍ മകനെ ആണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.
ഭര്‍ത്താവിന് പകരം നീക്കിയത് ഭാര്യയുടെ പേരും പിതാവിന് പകരം മകനെയും വോട്ടര്‍ പട്ടികയിൽ നിന്ന് തെറ്റായി നീക്കം ചെയ്‌തിട്ടുണ്ട്. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് നടപടി.
ALSO READ: പത്തനംതിട്ടയിലെ കള്ള വോട്ട്; പോളിങ് ഓഫീസര്‍മാരുൾപ്പെടെ 3 പേർക്ക് സസ്പെൻഷൻ