കോഴിക്കോട് : തെരഞ്ഞെടുപ്പെന്നാൽ സ്ഥാനാർഥികളാണ് പ്രധാനം. ഓരോ തെരഞ്ഞെടുപ്പിലും പല സ്ഥാനാർഥികൾ വരുകയും പോവുകയും ചെയ്യും. പിന്നെ അടുത്ത തെരഞ്ഞെടുപ്പ് ആവണം സ്ഥാനാർഥികളെ വീണ്ടും കാണാൻ.
എന്നാൽ സ്ഥാനാർഥി എന്ന നാമം മാറാത്ത ഒരു സ്ഥലമുണ്ട് വാഴയൂർ പഞ്ചായത്തിൽ. തെരഞ്ഞെടുപ്പുകൾ ഇല്ലെങ്കിലും ഈ സ്ഥലത്തിൻ്റെ സ്ഥാനാർത്ഥിപ്പടി എന്ന പേര് ഒരിക്കലും മാറില്ല.
അതെ, ഈ തെരഞ്ഞെടുപ്പ് കാലത്തും 'സ്ഥാനാർത്ഥിപ്പടി' സ്ഥാനാർത്ഥിപ്പടി തന്നെയാണ്. 1979 ലാണ് ചെറുകാവ് പഞ്ചായത്ത് എന്ന പേരു മാറി വാഴയൂർ പഞ്ചായത്ത് രൂപം കൊണ്ടത്. ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇവിടെ സ്ഥാനാർഥിയായത് രണ്ട് സുഹൃത്തുക്കൾ. സി.പി.ഐ.എം സ്ഥാനാർഥിയായി ഐലാളത്ത് വാസു മാസ്‌റ്ററും സി.പി ഐ.സ്ഥാനാർഥിയായി ഉറ്റ സുഹൃത്തായ കെ.എം രാമദാസും. ഇരുവരും തമ്മിൽ കടുത്ത മത്സരത്തിൽ ഐലാളത്ത് വാസു മാസ്‌റ്റർ വിജയിച്ചു.
അതിന് ശേഷം ആദ്യ തെരഞ്ഞെടുപ്പിന്‍റെയും രണ്ട് സ്ഥാനാർഥികളുടെയും ബഹുമാനാർഥം നാടിന് സ്ഥാനാർത്ഥിപ്പടിയെന്ന പേര് വീണു. ആ പേര് പിന്നീട് ഇതുവരെ മാറ്റിയിട്ടില്ല. ഏതു രേഖകളിലും സ്ഥല പേര് സ്ഥാനാർത്ഥിപ്പടി തന്നെ. പുറമേ നിന്ന് വരുന്നവർക്ക് ഈ സ്ഥലത്തെത്തുമ്പോൾ ഏറെ കൗതുകം ആണ് സ്ഥാനാർത്ഥിപ്പടി എന്ന പേര് കാണുമ്പോൾ.
നാട്ടുകാർക്ക് ഇതൊക്കെയെന്ത് എന്ന ചിന്തയും. ഓരോ തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിപ്പടി എന്ന പേര് ചർച്ചയാവാറുണ്ട്. ഇത്തവണയും തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥി പടിയിലും തെരഞ്ഞെടുപ്പ് ചർച്ച ചൂടേറിയിട്ടുണ്ട്.