കൊല്ലം : എൻഡിഎ സ്ഥാനാർഥി ജി കൃഷ്‌ണകുമാറിനെ തടഞ്ഞതിനെ തുടർന്ന് എസ്എഫ്ഐ - എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ചന്ദനത്തോപ്പ് ഗവൺമെന്‍റ് ഐടിഐയിലാണ് സംഘർഷം നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് എൻ.ഡി.എ സ്ഥാനാർഥി ജി കൃഷ്‌ണകുമാർ ചന്ദനത്തോപ്പ് ഗവൺമെന്‍റ് ഐ.ടി.ഐയിൽ എത്തിയത്.
പ്രവർത്തകരുമായി യോഗസ്ഥലത്തേക്ക് നടന്നുവരുന്നതിനിടെ ക്യാമ്പസിനുള്ളിൽ വച്ച് എസ്.എഫ്.ഐ പ്രവർത്തകർ തടയുകയായിരുന്നു. ഇതോടെ എബിവിപി പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. യോഗം നടക്കേണ്ട സ്റ്റേജിൽ കയറിയും SFI പ്രവർത്തകർ പ്രതിഷേധിച്ചതോടെ ഇരുവിഭാഗവും തമ്മിൽ അവിടെയും കയ്യാങ്കളി നടന്നു.
സംഘർഷം ഉണ്ടായതോടെ അധ്യാപകർ ഇടപെട്ട് വളരെ പണിപ്പെട്ടാണ് ഇരുവിഭാഗത്തെയും ശാന്തരാക്കിയത്. തുടർന്ന് നടന്ന യോഗത്തിൽ കൃഷ്‌ണകുമാർ എസ്.എഫ്.ഐ പ്രവർത്തകരെ വിമർശിച്ചു. ഫാസിസത്തിന്‍റെ പേരിൽ മോദിയെ കുറ്റം പറയുന്നവർ ആണ് ഇപ്പോൾ ഫാസിസം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളായ വെള്ളിമൺ ദിലീപ്, ഇടവട്ടം വിനോദ്, ശ്രീകുമാർ എന്നിവർ സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.