പത്തനംതിട്ട : തുലാപ്പള്ളിയിലെ കാട്ടാന ആക്രമണത്തിൽ നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാർ ശബരിമല പാതയായ കണമല പമ്പ റോഡ് ഉപരോധിയ്ക്കുന്നു. കണമല ഫോറസ്റ്റ് സ്റ്റേഷന് മുന്നിലും നാട്ടുകാരുടെ പ്രതിഷേധം. വനം വകുപ്പിനെതിരെ രൂക്ഷ വിമർശനം.
8 മണിക്ക് വീടിന്‍റെ പരിസരത്ത് കാട്ടാനയിറങ്ങിയെന്ന് വിളിച്ചുപറഞ്ഞിട്ട് ഫോറസ്റ്റുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്നു നാട്ടുകാരുടെ ആരോപണം. ആന്‍റോ ആന്‍റണി എം പിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ പൊലീസുമായി വാക്കേറ്റം ഉണ്ടായി. ഡിഎഫ്ഒയും മേലധ്യക്ഷന്മാരും സ്ഥലത്തെത്തി.
വനം മന്ത്രി എ കെ ശശീന്ദ്രനെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്നും വനം വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്നും ആൻ്റോ ആൻ്റണി എംപി ആരോപിച്ചു. പ്രശ്‌നത്തിന് പരിഹാരം കണ്ടിട്ടേ സ്ഥലത്ത് നിന്ന് മടങ്ങൂ എന്നും ആൻ്റോ ആൻ്റണി പറഞ്ഞു.
കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവറായ ബിജുവാണ് (58) കൊല്ലപ്പെട്ടത്. ഇന്ന് (ഏപ്രില്‍ 1) പുലർച്ചെ ഒന്നരയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം. വീടിന്‍റെ മുറ്റത്ത് കൃഷികള്‍ നശിപ്പിക്കുന്ന ശബ്‌ദം കേട്ട് ആനയെ ഓടിക്കാൻ ഇറങ്ങിയതിനിടെയായിരുന്നു ആക്രമണം. വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയായി ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ALSO READ: പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു; മൃതദേഹവുമായി പ്രതിഷേധിച്ച് നാട്ടുകാർ
പമ്പ പൊലീസും, കണമല ഫോറസ്‌റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കലക്‌ടർ ഉൾപ്പെടെ അധികൃതർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ട് മൃതദേഹം സ്ഥലത്തു നിന്ന് മാറ്റാൻ പൊലീസിനെ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് പത്തനംതിട്ട ജില്ല കലക്‌ടര്‍ പ്രേം കൃഷ്‌ണന്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി.
വനം വകുപ്പിന്‍റെ അനാസ്ഥക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് നാട്ടുകാർ മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ചത്. ഫെൻസിങ് ഉൾപ്പെടെ സുരക്ഷ ഒരുക്കാൻ വര്‍ഷങ്ങളായി അവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നും ആരോപിച്ചു. ജില്ല ഭരണകൂടം അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് നടപടി എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.