കാസർകോട്: രാഹുൽ ഗാന്ധിയുടെ മുഖ്യമന്ത്രിക്ക് എതിരായ പ്രസംഗത്തിൽ പ്രതികരണവുമായി മുസ്‍ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അറസ്റ്റ് ചെയ്യണമെന്ന അർത്ഥത്തിൽ ആയിരിക്കില്ല രാഹുൽ ഗാന്ധി പറഞ്ഞതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ വ്യാഖ്യാനിക്കാൻ ഞാൻ ആളല്ല. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
കള്ളവോട്ട് കൊണ്ടൊന്നും ഇത്തവണ എൽഡിഎഫ് രക്ഷപ്പെടാൻ പോകുന്നില്ല. കഴിഞ്ഞ കാലങ്ങളിലും ഇവിടെ കള്ള വോട്ട് നടന്നിരുന്നു. ഉണ്ണിത്താന് എതിരെ നടന്ന തളങ്കര പോലുള്ള സംഭവത്തിൽ ഇത്തരം പ്രചാരണ രീതികൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ യുഡിഎഫിന് നല്ല സാധ്യതയുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി.
എല്ലാ മണ്ഡലങ്ങളിലും വലിയ ആവേശമാണ് ഉള്ളത്. വലിയ ഭൂരിപക്ഷത്തിൽ രാജ്മോഹൻ വിജയിക്കും. 20 ൽ 20 സീറ്റും യുഡിഎഫ് ജയിക്കും. ജനങ്ങൾക്ക് ഭരണമാറ്റം എന്ന പ്രതീക്ഷയുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും നല്ല വിജയം ഉണ്ടാകും. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം കുറയുമെന്ന ആശങ്കയാണ് പ്രധാനമന്ത്രി ഇടയ്ക്കിടെ കേരളത്തിൽ വരാൻ കാരണമെന്നും കുഞ്ഞാലിക്കുട്ടി കാസർകോട് പറഞ്ഞു.
എൻഡിഎയെക്കാൾ നല്ല മുന്നണി ഇന്ത്യ മുന്നണിയാണ്. ബിജെപി മുന്നണികളുടെ സാധ്യത അനുദിനം കുറയുകയാണ്. രാജ്യത്ത് ഇന്ത്യ മുന്നണിയുടെ മുന്നേറ്റമാണ് നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേർത്തു.