ETV Bharat / state

ബിജുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം; ഒറ്റയാനെ വെടിവച്ചുകൊല്ലാന്‍ ശുപാര്‍ശ - WILD ANIMAL ATTACK IN THULAPALLY

author img

By ETV Bharat Kerala Team

Published : Apr 1, 2024, 7:03 PM IST

THULAPALLY PATHANAMTHITTA  FOREST DEPARTMENT  BIJU DEATH  ELEPHANT ATTACK
pathanamthitta wild elephant attack 10 lakh compensation to bijus family

തുലാപ്പള്ളിയിലെ കാട്ടാന ആക്രമണത്തിൽ വനം വകുപ്പിനെതിരെ രൂക്ഷ വിമർശനം.

പത്തനംതിട്ട : റാന്നി തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജുവിന്‍റെ (50) കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം ഇന്നു തന്നെ നല്‍കും. ബിജുവിന്‍റെ മകന് താത്‌കാലിക ജോലി നല്‍കും. പിന്നീട് ഒഴിവു വരുന്ന മുറയ്ക്ക് ജോലി സ്ഥിരമാക്കും. ഡെപ്യൂട്ടി റേഞ്ചര്‍ കമലാസനനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കും.

ബിജുവിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവറായ ബിജുവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ ഒറ്റയാനെ വെടിവച്ചു കൊല്ലാനും കലക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

ബിജുവിന്‍റെ മരണത്തിന് പിന്നാലെ ഡെപ്യൂട്ടി റേഞ്ചറെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. കണമല ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും നടന്നു. ആന്‍റോ ആന്‍റണി എംപി ഫോറസ്റ്റ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കണമല ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധതിൽ പങ്കെടുത്ത് അനിൽ ആന്‍റണിയും പ്രതികരിച്ചിരുന്നു.

പ്രദേശത്ത് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റവും നേരിയ സംഘർഷാവസ്ഥയും ഉണ്ടായി. യോഗ തീരുമാനങ്ങള്‍ അറിയിച്ചതിനെതുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. കാട്ടാന ശല്യം കാരണം പലരും വീടൊഴിഞ്ഞ് പോവുകയാണെന്ന് ബിജുവിന്‍റെ ഭാര്യ പറഞ്ഞു. മന്ത്രി വീണ ജോര്‍ജ്, പ്രമോദ് നാരായണന്‍ എംഎല്‍എ തുടങ്ങിയവര്‍ ബിജുവിന്‍റെ വീട് സന്ദര്‍ശിച്ചു.

ഇന്ന് (01-04-2024) പുലർച്ചെ ഒന്നരയോടെയാണ് ഓട്ടോ ഡ്രൈവറായ ബിജു (58) തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീടിന്‍റെ മുറ്റത്ത് ആന കൃഷികള്‍ നശിപ്പിക്കുന്ന ശബ്‌ദം കേട്ടാണ് ബിജു എഴുന്നേറ്റത്. കൃഷി നശിപ്പിക്കുന്നത് തടയാനായി ആനയെ ഓടിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടെയായിരുന്നു കാട്ടാന ആക്രമണം. പിന്നീട് വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയായി ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിവരമറിഞ്ഞ് പമ്പ പൊലീസും, കണമല ഫോറസ്‌റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കലക്‌ടർ ഉൾപ്പെടെ അധികൃതർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ട് മൃതദേഹം സ്ഥലത്തു നിന്ന് മാറ്റാൻ പൊലീസിനെ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് പത്തനംതിട്ട ജില്ല കലക്‌ടര്‍ പ്രേം കൃഷ്‌ണന്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി.

സംഭവത്തെ തുടർന്ന് ബിജുവിന്‍റെ വീട്ടിൽ എത്തിയ നാട്ടുകാർ വനം വകുപ്പിന്‍റെ അനാസ്ഥക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ചത്. ഫെൻസിങ് ഉൾപ്പെടെ സുരക്ഷ ഒരുക്കാൻ വര്‍ഷങ്ങളായി അവശ്യപ്പെട്ടിട്ടും നടപടി ഇല്ലെന്നും നാട്ടുകാർ ആരോപിച്ചു. പത്തനംതിട്ടയിൽ നിന്നും ശബരിമലയിലേക്കുള്ള പ്രധാന പാതിയിൽ നിന്ന് രണ്ട് കിലോമീറ്റർ മാറി വനമേഖലയോട് ചേ‍ർന്ന് കിടക്കുന്ന പ്രദേശമായ തുലാപ്പള്ളി നിരവധി പേ‍‍ർ താമസിക്കുന്ന ജനവാസ മേഖല കൂടിയാണ്.

ALSO READ: കാട്ടാന ആക്രമണം; മരിച്ച ബിജുവിന്‍റെ കുടുബത്തിന് 5 രൂപ ലക്ഷം ധനസഹായം പ്രഖ്യാപിച്ചു - Wild Animal Attack In Thulapally

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.