ETV Bharat / state

'ആ ഗോപിയല്ല ഈ ഗോപി, സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ട; ചർച്ചയായി മകന്‍റെ കുറിപ്പ്

author img

By ETV Bharat Kerala Team

Published : Mar 18, 2024, 11:21 AM IST

Kalamandalam Gopis son FB post  Kalamandalam Gopi Suresh Gopi  Raghu Gurukripa facebook post  Kalamandalam Gopi Padma Bhushan Kalamandalam Gopi son facebook post
Kalamandalam Gopi

പോസ്റ്റ് ചർച്ചയായതോടെ നീക്കം ചെയ്‌ത് കലാമണ്ഡലം ഗോപി ആശാന്‍റെ മകന്‍ രഘുരാജ്

സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധിനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കണമെന്നും കലാമണ്ഡലം ഗോപി ആശാന്‍റെ മകന്‍ രഘുരാജ്. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായെങ്കിലും പിന്നാലെ പിൻവലിക്കപ്പെട്ടു.

സുരേഷ് ഗോപിക്ക് അനുഗ്രഹം നല്‍കണമെന്ന് പറഞ്ഞ് പ്രശസ്‌തനായ ഒരു ഡോക്‌ടർ ബന്ധപ്പെട്ടതായി രഘുരാജ് കുറിപ്പിൽ വ്യക്തമാക്കി. നിരസിച്ചപ്പോള്‍ പത്മഭൂഷണ്‍ വേണ്ടേ എന്നായിരുന്നു ചോദ്യമെന്നും കുറിപ്പിൽ പറയുന്നു. അങ്ങനെ തനിക്ക് പത്മഭൂഷണ്‍ കിട്ടേണ്ടെന്നായിരുന്നു ഗോപി ആശാന്‍റെ മറുപടിയെന്നും രഘുരാജ് കുറിച്ചു.

ഇനിയും ബിജെപിക്കും കോണ്‍ഗ്രസിനും വേണ്ടി ആരും വീട്ടിലേക്ക് വരേണ്ടെന്നും ഇത് ഒരു അപേക്ഷയായി കൂട്ടിയാല്‍ മതിയെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞിരുന്നു. വലിയ ചർച്ചയായതോടെയാണ് രഘുരാജ് പോസ്റ്റ് പിൻവലിച്ചത്.

ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം: 'സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്‌നേഹവും ബഹുമാനവും കളയരുത്. പലരും സ്‌നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്.

എല്ലാവര്‍ക്കും രാഷ്‌ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചില്‍ ആഴ്‌ന്നിറങ്ങിയതാണ്. നിങ്ങളോടുള്ള ബഹുമാനം മുതലാക്കാന്‍ നോക്കരുത്. (പ്രശസ്‌തനായ ഒരു ഡോക്‌ടർ അച്ഛനെ വിളിച്ചിട്ട് പറയുന്നു, നാളെ അങ്ങോട്ട് വരുന്നുണ്ട്, സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന്. അച്ഛന് മറുത്തൊന്നും പറയാന്‍ പറ്റാത്ത ഡോക്‌ടര്‍.

അച്ഛന്‍ എന്നോട് പറഞ്ഞോളാന്‍ പറഞ്ഞു. ഞാന്‍ സാറെ വിളിച്ചു പറഞ്ഞു. എന്നോട് നിങ്ങളാരാ പറയാന്‍, അസുഖം വന്നപ്പോള്‍ ഞാനെ ഉണ്ടായുള്ളൂന്ന്. ഞാന്‍ പറഞ്ഞു അത് മുതലെടുക്കാന്‍ വരരുതെന്ന്. അത് ആശാന്‍ പറയട്ടേന്ന്.

അവസാനം അച്ഛന്‍ വിളിച്ചു പറഞ്ഞു വരണ്ടെന്ന്. അപ്പോള്‍ ഡോക്‌ടര്‍ ആശാന് പത്മഭൂഷണ്‍ കിട്ടേണ്ടന്ന്. അച്ഛന്‍ അങ്ങനെ എനിക്ക് കിട്ടേണ്ടന്ന്). ഇനിയും ആരും ബിജെപിക്കും കോണ്‍ഗ്രസിനും വേണ്ടി ഈ വീട്ടില്‍ കേറി സഹായിക്കേണ്ട. ഇത് ഒരു അപേക്ഷയായി കൂട്ടിയാല്‍ മതി.'

അതേസമയം സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ മാത്രമാണ് തന്‍റെ പോസ്‌റ്റെന്നും ചര്‍ച്ച അവസാനിപ്പിക്കണമെന്നും പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ രഘുരാജ് പ്രതികരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.