ETV Bharat / state

വയനാടൻ ഗന്ധകശാല സുഗന്ധം കണ്ണൂരിലും...ശശിയുടെ പരീക്ഷണം വിജയം

author img

By ETV Bharat Kerala Team

Published : Jan 31, 2024, 4:01 PM IST

Sasi  Gandakashala rice  paddy fields  ഗന്ധകശാല നെല്ല്  വയനാട്  കണ്ണൂർ ജില്ല
Sasi introduced Gandakashala cultivation in kannur

റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനും കർഷകനുമായ പി.വി. ശശി പരീക്ഷണാടിസ്ഥാനത്തിലാണ് ഗന്ധകശാല കൃഷി ഇറക്കിയത്. മറ്റ് നെൽ ചെടികളിൽ നിന്ന് വ്യത്യസ്‌തമായി ഗന്ധകശാല നെല്ല് 5 അടിയോളം ഉയരം വയ്ക്കും. നെല്ല് പാകം ആകാൻ ആകെ നാലുമാസം സമയമാണ് വേണ്ടത്.

വേറിട്ട കൃഷിരീതികൾ പരീക്ഷിച്ച് ഒരു കർഷകൻ

കണ്ണൂർ: ഗന്ധകശാല നെല്ലിനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ..? വയനാട്ടിന്‍റെ മണ്ണിൽ വിളയുന്ന ഗന്ധകശാല നെല്ല് കതിരണിയുമ്പോൾ നല്ല ചന്ദനത്തിന്‍റെ സുഗന്ധമാണ് പ്രദേശങ്ങളിലാകെ പരക്കുന്നത് (Sasi introduced Gandakashala cultivation on an experimental basis).

ഒരു കാലത്ത് വയനാടൻ വയലുകളിൽ മാത്രം സുഗന്ധം വിതറിയ ഗന്ധകശാല നെല്ലിനത്തെ കണ്ണൂർ ജില്ലയിലെ നാട്ടിൻ പുറങ്ങളിലേക്കും എത്തിക്കുകയാണ് ഇവിടെ ഒരു കർഷകൻ. അതിയടം പാടശേഖരത്തിലെ നാടുവാടി വയലിലെ 20 സെന്‍റ് ഭൂമിയിലാണ് റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനും കർഷകനുമായ പി.വി. ശശി പരീക്ഷണാടിസ്ഥാനത്തിൽ ഗന്ധകശാല കൃഷി ഇറക്കിയത്.

തനിക്ക് ഇഷ്‌ടപ്പെട്ട മേഖലയിൽ വേറിട്ട കൃഷിരീതികൾ പരീക്ഷിക്കുകയാണ് ഈ കർഷകൻ. സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും എസ് ഐ ആയി വിരമിച്ച ശേഷം വീടിനടുത്തുള്ള 85 സെന്‍റ് കൃഷിഭൂമിയിലാണ് ശശി കൃഷി ചെയ്യുന്നത്.

ഗന്ധകശാല നെല്ലിനത്തെ തന്‍റെ നാട്ടിൻ പുറങ്ങളിലേക്കും എത്തിക്കണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആഗ്രഹം. മറ്റുപലരും ഇവിടെ ഗന്ധകശാല കൃഷി ചെയ്‌തിട്ടുണ്ടെങ്കിലും കനത്ത മഴയിൽ അവയൊക്കെ നശിച്ചുപോയിരുന്നു.

എന്നാല്‍ ശശി പ്രതീക്ഷ കൈവിട്ടില്ല. 30 സെന്‍റിൽ പൊന്മണിയും, 35 സെന്‍റിൽ ഉമ നെൽവിത്തും കൃഷി ഇറക്കി. കൂടെ മാനന്തവാടിയിൽ നിന്നും കൊണ്ടുവന്ന ഗന്ധകശാല നെൽവിത്തും പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്‌തു. ജീരകശാല നെൽവിത്തിനായി അന്വേഷിച്ചെങ്കിലും വിത്ത് ലഭിച്ചില്ല.

ജോലിയിൽ തന്‍റെ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകൻ കൽപ്പറ്റയിലെ ഇബ്രാഹിം മുഖേനയാണ് മാനന്തവാടിയിലെ കർഷകനിൽ നിന്ന്‌ ഗന്ധകശാല വിത്തിനം വാങ്ങിയത്. നെല്ലിന് വില കൂടിയ വേളയിൽ ഒരു കിലോഗ്രാമിന് 90 രൂപ കൊടുത്താണ് വിത്ത് വാങ്ങിയത്. ഇതിന്‍റെ അരിക്ക് വിപണിയിൽ കിലോ 150 രൂപ വിലയുണ്ട്.

ചാണകപ്പൊടി, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് വളമായി നൽകിയത്. ഇടയ്ക്ക് യൂറിയയും പൊട്ടാഷ്യവും അടങ്ങിയ കീടനാശിനിയും തെളിച്ചു. ഫെബ്രുവരി രണ്ടാം വാരത്തിൽ നെല്ലു കൊയ്യാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഈ കർഷകൻ.

വയലിനോട് ചേർന്ന് റൈസ് ആൻഡ് ഓയിൽ ഫ്ലവർമിൽ നടത്തുന്ന ശശിയ്ക്ക് വിളവിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കണമെന്നാണ് ആഗ്രഹം. പന്നികളുടെയും, മയിലുകളുടെയും ശല്യം രൂക്ഷമായതിനാൽ എൽഇഡി ബൽബുകൾ കത്തിച്ചും, രാത്രികാലങ്ങളിൽ പടക്കം പൊട്ടിച്ചുമാണ് ഈ കർഷകൻ കൃഷി സംരക്ഷിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.