ETV Bharat / state

'സിപിഎമ്മിന്‍റെ പ്രവർത്തനം ബിജെപിയുടെ അക്കൗണ്ട് തുറപ്പിക്കുക എന്ന വാശിയോടെ'; രമേശ്‌ ചെന്നിത്തല

author img

By ETV Bharat Kerala Team

Published : Mar 11, 2024, 2:19 PM IST

Ramesh Chennithala  ബിജെപി  election 2024  കോൺഗ്രസ്
സിപിഎമ്മിന്‍റെ പ്രവർത്തനം ബിജെപിയുടെ അക്കൗണ്ട് തുറപ്പിക്കുക എന്ന വാശിയോടെ; രമേശ്‌ ചെന്നിത്തല

ലോക്‌സഭ തെരഞ്ഞെടുപ്പിൽ 20ൽ 20 സീറ്റും യുഡിഎഫ് നേടുമെന്ന് കണ്ടതുകൊണ്ടാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബിജെപിക്ക് പിന്തുണ നൽകുന്നതും മഹത്വം ഉണ്ടാക്കിക്കൊടുക്കുന്നതെന്നും രമേശ്‌ ചെന്നിത്തല

സിപിഎമ്മിന്‍റെ പ്രവർത്തനം ബിജെപിയുടെ അക്കൗണ്ട് തുറപ്പിക്കുക എന്ന വാശിയോടെ; രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ബിജെപിയുടെ അക്കൗണ്ട് തുറപ്പിക്കുക എന്ന വാശിയോടെയാണ് സിപിഎം പ്രവർത്തിക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ബിജെപിക്ക് മഹത്വം ഉണ്ടാക്കിക്കൊടുക്കുകയാണ്. കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ ദുരാഗ്രഹത്തിന് വളം വച്ചു കൊടുക്കുന്ന പ്രസ്‌താവനയാണ് ഇ പി ജയരാജന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറക്കാതിരുന്നത് യുഡിഎഫ് ശക്തമായ നിലപാട് സ്വീകരിച്ചതുകൊണ്ടാണെന്നും രമേശ്‌ ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം എന്ന് പറഞ്ഞിട്ട് അത് തള്ളി പറയാൻ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ തയ്യാറായില്ല. അത് സിപിഎമ്മിന്‍റെ ഔദ്യോഗിക നയമാണ് എന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.

യുഡിഎഫ് അതിശക്തമായ നിലയിൽ പ്രചരണ രംഗത്ത് കടന്നു വരുമ്പോൾ ഭയപ്പെട്ടുകൊണ്ടാണ് ബിജെപിയും സിപിഎമ്മും തങ്ങൾക്കെതിരെ പ്രചരണമായി മുന്നോട്ടുപോകുന്നത്. ബിജെപിയെയും എൽഡിഎഫിനെയും നേരിടാനുള്ള കരുത്തോടുകൂടിയാണ് യുഡിഎഫ് സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കാൻ പോകുന്നില്ല.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരായി ജനങ്ങൾ ചിന്തിക്കുന്നു എന്നത് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയിക്കാൻ പോവുകയാണ്. 20ൽ 20 സീറ്റും യുഡിഎഫ് നേടും എന്ന് കണ്ടുകൊണ്ട് ആണ് എൽഡിഎഫ് കൺവീനർ ബിജെപിക്ക് പിന്തുണ നൽകുന്നത്. ബിജെപിയുടെ ഏജന്‍റ്മാരായി സിപിഎമ്മിന്‍റെ നേതാക്കന്മാർ മാറുന്നത് ദൗർഭാഗ്യകരമാണ്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 69 സീറ്റുകളിലാണ് ബിജെപിയുടെ വോട്ട് ഇടതുപക്ഷത്തിന് പോയത്. കോൺഗ്രസ് നേതൃത്വത്തിൽ ഒരു സർക്കാർ ഉണ്ടാകാതിരിക്കാൻ വേണ്ടിയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ബിജെപിക്കാർ വോട്ട് ചെയ്‌തത്. അതിന്‍റെ പ്രത്യുപകാരമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. എൽഡിഎഫും ബിജെപിയും തമ്മിൽ അന്തർധാര നിലവിലുണ്ട്. ലാവ്ലിൻ കേസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അത് വ്യക്തമാണ്.

നരേന്ദ്രമോദിയെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ പ്രവർത്തിക്കുന്നത്. സർക്കാർ ആളുകൾക്ക് പെൻഷനും ശമ്പളവും നൽകുന്നില്ല. ഈ സർക്കാർ പരിപൂർണ്ണമായും നിശ്ചലാവസ്ഥയിൽ എത്തി. സർക്കാർ പ്രവർത്തനം നിലച്ചു. ട്രഷറി പൂട്ടി, ഒരു വികസന പ്രവർത്തനവും നടക്കുന്നില്ല. ഇതുപോലെ ഒരു നിശ്ചലമായ സർക്കാരിനെ കേരളത്തിന്‍റെ ചരിത്രത്തിൽ കാണാനാകില്ലെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേർത്തു.

യുഡിഎഫിന് വളരെ അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ്. കെ സി വേണുഗോപാൽ ആലപ്പുഴയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. കഴിഞ്ഞതവണ തങ്ങൾക്ക് നഷ്‌ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാനാണ് കെസി വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കിയത്. ലോക്‌സഭയിൽ കൂടുതൽ എംപിമാരെ അയയ്ക്കുക എന്നതാണ് താങ്കളുടെ തന്ത്രം.

നരേന്ദ്രമോദിയെ താഴെ ഇറക്കുക എന്നത് രാജ്യസഭയിൽ എത്ര പേരുണ്ട് എന്ന് നോക്കിയല്ല ലോകസഭയിൽ എത്ര പേര് ഉണ്ടെന്ന് നോക്കിയാണ്. പാലക്കാട് തങ്ങൾ ജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ്. മൂന്നു തിരഞ്ഞെടുപ്പിൽ ഷാഫി ജയിച്ചതാണ്. അവിടെ യുഡിഎഫ് തന്നെ ജയിക്കുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്‌പക്ഷവും നീതിപൂർവ്വവുമാകണം. ഇതുവരെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും വെറുതെ വരുതിയിലാക്കിയിരിക്കുകയാണ് മോദി സർക്കാർ. മോദിയുടെ എല്ലാ സമുദ്രത്തിലെ മുങ്ങലും ഉദ്ഘാടനങ്ങളും കഴിഞ്ഞിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും എന്നാണ് തോന്നുന്നത്. കഴിഞ്ഞ തവണയും തിരുവനന്തപുരം തൃശൂർ മണ്ഡലങ്ങളിൽ എൽഡിഎഫും ബിജെപിയും വലിയ പ്രചരണ കോലാഹലങ്ങൾ ഉണ്ടാക്കി ജയിക്കുമെന്ന് പറഞ്ഞ ആൾക്കാരാണ്. ഇവരെ രണ്ടുപേരെയും പരാജയപ്പെടുത്തിയാണ് ശശി തരൂരും ടി എൻ പ്രതാപനും ജയിച്ചത്. കേരളത്തിൽ മോദി എത്ര തവണ വരുന്നു അത്രയും ഭൂരിപക്ഷം തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് കൂടുമെന്നും അദ്ദേഹം പറഞ്ഞു.

എസ് എഫ് ഐക്കെതിരെ രൂക്ഷവിമർശനം: എസ്എഫ്ഐ ക്രിമിനൽ സംഘങ്ങളായി മാറുന്നുവെന്ന് രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി. ഭ്രാന്ത് പിടിച്ച മട്ടിലാണ് ഇവർ. കലാലയങ്ങളിലെ വിദ്യാർത്ഥികൾ ഇവരെ പരാജയപ്പെടുത്തുന്നത് കണ്ടു എസ്എഫ്ഐക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. എന്ത് അടിസ്ഥാനത്തിലാണ് സർവകലാശാല യുവജനോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികളെ മർദ്ദിച്ചത്? കെഎസ്‌യു വിദ്യാർത്ഥികൾ മത്സരത്തിൽ വിജയിച്ചാൽ അപ്പീലുകൾ നൽകി വിജയം അട്ടിമറിക്കാൻ ശ്രമിക്കുന്നു.

അതിനെല്ലാം സർക്കാരും അധ്യാപകരും കുട പിടിക്കുകയാണ്. ക്രിമിനൽ ഗ്യാങ്ങായി എസ്എഫ്ഐ കേരളത്തിൽ ഉടനീളം പ്രവർത്തിക്കുകയാണ്. സിദ്ധാർഥിന്‍റെ അനുഭവം പോലെ ഇനി ഒരു സംഭവം കേരളത്തിലെ കലാലയങ്ങളിൽ ആവർത്തിക്കാതിരിക്കട്ടെ. ഗുണ്ടാസംഘമായി മാറിയ എസ്എഫ്ഐ ആണ് ഇന്ന് കലാലയങ്ങളിൽ പ്രശ്‌നങ്ങൾ മുഴുവൻ ഉണ്ടാക്കുന്നതെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.