ETV Bharat / state

'ഭിന്നശേഷി നയം, വയോജന നയം എന്നിവയില്‍ ആവശ്യമായ ഭേദഗതി വരുത്തും'; മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രി

author img

By ETV Bharat Kerala Team

Published : Feb 26, 2024, 5:20 PM IST

മുഖ്യമന്ത്രി പിണറായി വിജയൻ മുഖാമുഖം  സംസ്ഥാന ഭിന്നശേഷി നയം  cm pinarayi vijayan  navakerala  Mukhamukham
CM Pinarayi Vijayan

ഭിന്നശേഷിക്കാരുടെ സമഗ്രവികസനം സമൂഹത്തിന്‍റെ പൊതു ഉത്തരവാദിത്തമാണെന്ന് ആ വിഭാഗവുമായി നടന്ന മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു

തിരുവനന്തപുരം : സമകാലിക ആവശ്യകതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സംസ്ഥാന ഭിന്നശേഷി നയം, സംസ്ഥാന വയോജന നയം എന്നിവയില്‍ ആവശ്യമായ ഭേദഗതി വരുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം സമൂഹത്തിന്‍റെ പൊതു ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി വഴുതക്കാട് ആർഡിആർ കൺവെൻഷൻ സെന്‍ററിൽ ആ വിഭാഗവുമായി നടന്ന മുഖാമുഖം (Mukhamukham) പരിപാടിക്ക് മുന്നോടിയായി പറഞ്ഞു. മുഖാമുഖം പരിപാടിയുടെ ഉദ്ഘാടന സെഷനിൽ മാത്രമായിരുന്നു മാധ്യമങ്ങൾക്ക് പ്രവേശനം.

ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. കേരളത്തിലെ എല്ലാ ജനവിഭാഗത്തെയും നവകേരള സൃഷ്‌ടിയുടെ ഭാഗമാക്കും. നവകേരള സദസിന്‍റെ തുടർച്ചയാണ് ഇതും. നവകേരളം സാധ്യമാക്കാൻ എല്ലാവരുടെയും അഭിപ്രായങ്ങൾ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഭിന്നശേഷിക്കാരുടെ സമഗ്രവികസനം സമൂഹത്തിന്‍റെ പൊതു ഉത്തരവാദിത്തം': അധികശേഷി കണ്ടെത്തുക എന്നത് സർക്കാരിന്‍റെ പൊതു നയമാണ്. ഭിന്നശേഷിക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, പരമാവധി ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക ഇവയെല്ലാം നവകേരള കാഴ്‌ചപ്പാടാണ്. വിനോദ സഞ്ചാര മേഖലകൾ എല്ലാം ഭിന്നശേഷി സൗഹൃദമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാരിയർ ഫ്രീ കേരള യഥാർഥ്യമാക്കും. ഭിന്നശേഷിക്കാർക്ക് ആവശ്യമായത് എല്ലാം ഒരു കേന്ദ്രത്തിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഭിന്നശേഷിയുള്ളവരെക്കൂടി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് ഏറെ പ്രധാനമാണ്. എന്ത് കാരണത്തിന്‍റെ പേരിലാണെങ്കിലും ഒരൊറ്റ വ്യക്തിപോലും അതില്‍ നിന്ന് ഒഴിവാക്കപ്പെടുകയില്ലെന്നും നവകേരളത്തിന്‍റെ മുഖമുദ്രകളിൽ പ്രധാനപ്പെട്ട ഒന്ന് അതിന്‍റെ ഉള്‍ച്ചേര്‍ക്കല്‍ സ്വഭാവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റുള്ളവരെപ്പോലെ ഭിന്നശേഷിക്കാരെയും ചേര്‍ത്തുനിര്‍ത്തേണ്ടത് സമൂഹത്തിന്‍റെ പ്രധാന കടമയാണ് എന്നുമുള്ള കാഴ്‌ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ - പൊതുമേഖല സ്ഥാപനങ്ങളെയും കെട്ടിടങ്ങളെയും പാര്‍ക്കുകളെയും ഭിന്നശേഷി സൗഹൃദമാക്കി തീര്‍ക്കുന്നതിനുള്ള 'ബാരിയര്‍ ഫ്രീ കേരള' പദ്ധതി പ്രധാനമാണ്. 2023 സെപ്റ്റംബര്‍ വരെ 170-ലധികം വെബ്‌സൈറ്റുകള്‍ ഭിന്നശേഷി സൗഹൃദമാക്കി.

മറ്റുള്ളവയെയും ഇത്തരത്തില്‍ മാറ്റിത്തീര്‍ക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിച്ചു. നിലവിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ടവരുടെ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ജില്ലാതല കമ്മിറ്റികളുണ്ട്. ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ടവരുടെ കേസുകള്‍ കേള്‍ക്കുന്നതിനായി ഹൈക്കോടതിയുടെ അനുവാദത്തോടെ പ്രത്യേക കോടതികളും കേരളത്തില്‍ സ്ഥാപിച്ചു.

സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കുന്നതിനുള്ള തസ്‌തികകള്‍ കണ്ടെത്തുന്നതിന് ഒരു വിദഗ്‌ധ സമിതി രൂപീകരിച്ചു. അതിന്‍റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 1,263 തസ്‌തികകള്‍ ഇതിനകം കണ്ടെത്തി. നിയമനത്തിനുള്ള സംവരണം മൂന്നില്‍ നിന്ന് നാല് ശതമാനമാക്കി ഉയര്‍ത്തുകയും സ്ഥാനക്കയറ്റത്തില്‍ നാല് ശതമാനം സംവരണം അനുവദിക്കുകയും ചെയ്‌തു.

ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ ഭിന്നശേഷി പ്രതിരോധം, ഭിന്നശേഷി നേരത്തെ കണ്ടെത്തല്‍, വിദ്യാഭ്യാസം, തൊഴില്‍, പുനരധിവാസം എന്നീ മേഖലകളിലെ വിടവുകള്‍ പരിഹരിക്കുന്നതിനായി 'സ്‌റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റി' എന്നിവ സാക്ഷാത്കരിച്ചു. ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് 'വിദ്യാകിരണം' പദ്ധതിയിലൂടെ ധനസഹായം നൽകുകയാണ്. ബാരിയര്‍ ഫ്രീ കേരള പദ്ധതിക്കായി എട്ട് കോടി രൂപയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആന്‍ഡ് ഹിയറിംഗിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 19.5 കോടി രൂപയും മാറ്റിവച്ചു.

കൂടുതല്‍ സ്‌പെഷ്യല്‍ അങ്കണവാടികള്‍, ബഡ്‌സ് സ്‌കൂളുകള്‍, മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയുടെ ആവശ്യകത ഗൗരവമായി പരിശോധിക്കുകയും വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് സമഗ്രവിദ്യാഭ്യാസത്തിനുള്ള വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുകയും ചെയ്യും. ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് യുഐഡി കാര്‍ഡുകള്‍ നല്‍കുന്ന പദ്ധതി പുരോഗമിക്കുകയാണെന്നും ഫെബ്രുവരി ആദ്യ വാരം വരെ 3,11,287 പേര്‍ക്ക് യുഐഡി കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈവിധ്യമാര്‍ന്ന കഴിവുകളുള്ള വിദ്യാര്‍ഥികളും സ്റ്റാഫുകളും ഉള്‍പ്പെട്ട അതുല്യമായ ക്യാമ്പസാണ് നിഷിന്‍റേത്. ഒട്ടനവധി നൂതന കോഴ്‌സുകളും നിഷിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും ഭിന്നശേഷി അവബോധത്തിനുമായി കേരളത്തിലെ ആദ്യത്തെ ഓഡിയോ വിഷ്വല്‍ സ്റ്റുഡിയോ, ടെലി റീഹാബിലിറ്റേഷന്‍ യൂണിറ്റ് എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.