ETV Bharat / state

"മോദിയുടെ ഗ്യാരന്‍റി പുതിയ കേരളം" ബിജെപിയുടെ കേരള പദയാത്ര കാസര്‍കോട് തുടങ്ങി

author img

By ETV Bharat Kerala Team

Published : Jan 27, 2024, 10:07 PM IST

Updated : Jan 27, 2024, 10:35 PM IST

BJP Kerala Padayathra  bjp kerala padayathra begins  ബിജെപി പദയാത്ര തുടങ്ങി  കേരളം പിടിക്കാന്‍ ബിജെപി  മോദിയുടെ ഗ്യാരന്‍റി പുതിയ കേരളം
BJP Kerala Padayathra Begins From Kasarkod

കേരളത്തെ പിടിച്ചുലയ്‌ക്കുന്ന പദയാത്രയാണ് ബിജെപി ലക്ഷ്യം വയ്‌ക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ ദിവസവും പ്രത്യേകം ഉദ്‌ഘാടനം നടത്തിയാണ് പദയാത്ര മണ്ഡലങ്ങളിലൂടെ കടന്നു പോകുന്നത്. ഇരുപത് ഉദ്‌ഘാടനവും ഇരുപത് സമാപനവുമുളള പദയാത്ര കേരളത്തില്‍ ആദ്യത്തെ അനുഭവമാണ്. അതുകൊണ്ട് തന്നെ ഓരോ ഉദ്‌ഘാടന വേദിയിലേക്കും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടെ അഭൂതപൂര്‍വമായ പങ്കാളിത്തം ഉണ്ടാകുമെന്നും ബിജെപി നേതാക്കള്‍.

BJP Kerala Padayathra Begins From Kasarkod

കാസർകോട് : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന
കേരള പദയാത്രയ്ക്ക് കാസർകോട് തുടക്കമായി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് യാത്ര ഉദ്ഘാടനം ചെയ്‌തു. താളിപ്പടപ്പ് മൈതാനിയിൽ നിന്ന് ആരംഭിച്ച പദയാത്രയിൽ ആയിരക്കണക്കിന് പ്രവർത്തകർ അണിചേർന്നു(BJP Kerala Padayathra Begins From Kasarkod).

കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ ചടങ്ങിൽ മുഖ്യാഥിതിയായി. എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, എൻഡിഎ വൈസ് ചെയർമാൻ പികെ കൃഷ്ണദാസ്, ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, സികെ പത്മനാഭൻ, ജെആർപി സംസ്ഥാന സ്ഥാന അദ്ധ്യക്ഷ സികെ ജാനു, എന്നിവർ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.

ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചുമരെഴുത്തു ക്യാമ്പയിന് സുരേന്ദ്രൻ കാസർകോട് നഗരത്തിൽ ചുമരെഴുതി തുടക്കം കുറിച്ചു. മത-സാമുദായിക നേതാക്കളുടേയും പൗരപ്രമുഖരുടേയും സ്നേഹസംഗമത്തിലും കെ.സുരേന്ദ്രൻ പങ്കെടുത്തു. അതിനിടെ വിവിധ പാർട്ടിയിൽ നിന്ന് ബിജെപിയിൽ ചേർന്നവരെ സ്വീകരിച്ചു. കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പർ കെകെ നാരായണൻ സിപിഎം പരപ്പ ലോക്കൽ കമ്മിറ്റി അംഗം ചന്ദ്രൻ പൈക്ക അടക്കം നിരവധി നേതാക്കളും പ്രവർത്തകരും ബിജെപിയിൽ നേരത്തെ ചേര്‍ന്നിരുന്നു.

കേരളത്തിൽ ഗവർണർക്ക് പോലും സുരക്ഷയില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഒടുവിൽ കേരളത്തിലെ ഗവർണർക്ക് കേന്ദ്രസർക്കാർ സുരക്ഷ ഒരുക്കേണ്ടി വന്നിരിക്കുകയാണ്. ഗവർണർക്ക് പോലും സുരക്ഷ ഒരുക്കാൻ കഴിയാത്തിടത്ത് എങ്ങനെ സാധാരണക്കാരന് സുരക്ഷയുണ്ടാകമെന്ന് അദ്ദേഹം ചോദിച്ചു. അഴിമതിയിൽ മുങ്ങിയ കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെ തുറന്നു കാട്ടാനും നരേന്ദ്രമോദി സർക്കാരിൻ്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുവാനുമാണ് പദയാത്ര നടത്തുന്നത്.

കേരള മുഖ്യമന്തിയുടെ ഓഫീസ് അഴിമതിയുടെ കൺട്രോൾ റും ആയി മാറിയിരിക്കുകയാണ്. മുഖ്യമന്തിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ കള്ളക്കടത്ത് കേസിൽ ജയിലിൽ കിടന്നു . രാജ്യത്ത് കുട്ടികൾക്ക് നേരെ ഏറ്റവും അധികം ലൈംഗിക പീഡനം നടക്കുന്നത് കേരളത്തിലാണ്,3459 പോക്സോ കേസുകളാണ് കേരളത്തിൽ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

അതേ സമയം വികസിത ഭാരതം എന്നതാണ് മോദി സർക്കാരിൻ്റെ സങ്കല്‍പ്പം . ദേശീയ പാതകളുടെ നിർമ്മാണത്തിൻ്റെ 100% നേട്ടവും മോദി സർക്കാരിൻ്റെതാണ്. കർഷകർ, യുവാക്കൾ, സ്ത്രീകൾ പാവപ്പെട്ടവർ എന്നിവർക്കായി മോദി സർക്കാർ ചെയ്യുന്ന കാര്യങ്ങൾ പ്രമോദ് സാവന്ത് എടുത്ത് പറഞ്ഞു.

ഇടതു-വലത് മുന്നണികൾ തകർത്ത കേരളത്തെ രക്ഷിക്കാൻ നരേന്ദ്രമോദിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് ജാഥാ ക്യാപ്റ്റൻ കെ.സുരേന്ദ്രൻ പറഞ്ഞു . പുതിയ കേരളം നിർമ്മിക്കാനാണ് എൻഡിഎ പദയാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ഗ്യാരന്‍റി പുതിയ കേരളം എന്ന മുദ്രാവാക്യം ഉയർത്തിയാണ് പദയാത്രയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പദയാത്ര കടന്നു പോകുന്ന മണ്ഡലങ്ങളിലുള്ള ആയിരക്കണക്കിനാളുകളും പൗര പ്രമുഖരും സാംസ്‌കാരിക നായകന്മാരും കെ സുരേന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തും. ജനുവരി 29 ന് കണ്ണൂർ കളക്ട്രേറ്റ് മൈതാനിയിൽ പദയാത്ര സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനങ്ങളിൽ കേന്ദ്രമന്ത്രിമാർ ഉൾപ്പടെ ദേശീയ നേതാക്കളെ എത്തിക്കാനാണ് തീരുമാനം. 20 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പദയാത്ര ഫെബ്രുവരി 27ന് പാലക്കാടാണ് സമാപിക്കുക.

തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ തുടങ്ങിയ നഗരങ്ങളിൽ വികസന സെമിനാറുകൾ നടത്തും. ഫെബ്രുവരി 12-ന് തിരുവനന്തപുരത്ത് രാവിലെ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസ് ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 23-ന് പാലക്കാട്ട് സമാപനസമ്മേളനത്തിൽ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പങ്കെടുത്തേക്കുമെന്നാണ് ബിജെപി നേതാക്കള്‍ പങ്കുവയ്ക്കുന്ന പ്രതീക്ഷ. രാജ് നാഥ് സിങ് പദയാത്രയില്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

Last Updated :Jan 27, 2024, 10:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.