ETV Bharat / sports

ബ്രാഡ്‌മാന്‍ പറഞ്ഞതിങ്ങനെയാണ്..., സര്‍ഫറാസും അക്കാര്യം ശ്രദ്ധിച്ചേ മതിയാവൂ ; കലിപ്പായി ഗവാസ്‌കര്‍

author img

By ETV Bharat Kerala Team

Published : Mar 8, 2024, 8:06 PM IST

Sarfaraz Khan  Sunil Gavaskar  സര്‍ഫറാസ് ഖാന്‍  സുനില്‍ ഗവാസ്‌കര്‍
Sunil Gavaskar criticizes Sarfaraz Khan After Dismissal vs England

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ സര്‍ഫറാസ് ഖാന്‍ പുറത്തായ രീതിയെ വിമര്‍ശിച്ച് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍.

ധര്‍മ്മശാല : ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ (India vs England 5th Test) ഇന്ത്യയ്‌ക്കായി അര്‍ധ സെഞ്ചുറി നേടിയാണ് യുവതാരം സര്‍ഫറാസ് ഖാന്‍ (Sarfaraz Khan) തിരികെ കയറിയത്. 60 പന്തുകളില്‍ എട്ട് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 56 റണ്‍സാണ് താരം നേടിയത്. മികച്ച രീതിയില്‍ കളിക്കവെയാണ് സര്‍ഫറാസിന്‍റെ അപ്രതീക്ഷിത പുറത്താവലുണ്ടാവുന്നത്.

ഷൊയ്‌ബ് ബഷീറിന്‍റെ (Shoaib Bashir) പന്തില്‍ സ്ലിപ്പില്‍ ജോ റൂട്ടിന്‍റെ കയ്യിലാണ് താരം അവസാനിച്ചത്. ഇപ്പോഴിതാ സര്‍ഫറാസിന്‍റെ പുറത്താവല്‍ രീതിയില്‍ കടുത്ത നീരസം പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar). സര്‍ഫറാസ് അല്‍പം കൂടി ശ്രദ്ധയോടെ കളിക്കണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

"നോക്കൂ ആ പന്ത് ഒരല്‍പം കുത്തി ഉയര്‍ന്നിരുന്നു. സര്‍ഫറാസ് കളിച്ച ആ ഷോട്ട് ആ പന്തിന് അനുസരിച്ചുള്ളതായിരുന്നില്ല. അതിന്‍റെ വിലയും നല്‍കേണ്ടി വന്നു. ചായയ്‌ക്ക് ശേഷമുള്ള ആദ്യ പന്തായിരുന്നു അവന്‍ കളിച്ചത്. ഒരല്‍പം കൂടി ശ്രദ്ധയോടെ തന്നെ അത് കളിക്കണമായിരുന്നു.

ഒരിക്കല്‍ ഡോണ്‍ ബ്രാഡ്‌മാന്‍ എന്നോട് പറഞ്ഞതിങ്ങനെയാണ്. 'ഞാന്‍ ഏതൊരു പന്ത് നേരിടുകയാണെങ്കിലും, അത് ഇനി 200-ലാണെങ്കില്‍ പോലും ആദ്യത്തെ പന്തുപോലെയാണ് കരുതുക' എന്നാണ്. എന്നാല്‍ ഇവിടെ സര്‍ഫറാസ് ഒരു സെഷനിലെ ആദ്യ പന്തില്‍ കളിച്ച ഷോട്ട് എന്താണെന്ന് നോക്കൂ" - സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ദേവ്‌ദത്ത് പടിക്കലിനൊപ്പം 97 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയതിന് ശേഷമായിരുന്നു സര്‍ഫറാസ് തിരിച്ചുകയറിയത്. ഇതിന് പിന്നാലെ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുന്നതാണ് കാണാന്‍ കഴിഞ്ഞത്. ആദ്യം ദേവ്‌ദത്തും പിന്നാലെ തന്നെ രവീന്ദ്ര ജഡേജ (15), ധ്രുവ് ജുെറല്‍ (15), ആര്‍ അശ്വിന്‍ (0) എന്നിവരും തിരികെ കയറി. പിന്നീട് ഒന്നിച്ച കുല്‍ദീപ് യാദവും ജസ്‌പ്രീത് ബുംറയും പിരിയാതെ നില്‍ക്കുകയാണ്.

ഇതോടെ എട്ട് വിക്കറ്റിന് 473 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം അവസാനിപ്പിക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിനെ 218 റണ്‍സില്‍ ഇന്ത്യ എറിഞ്ഞ് പിടിച്ചിരുന്നു. ഇതോടെ നിലവില്‍ ആതിഥേയര്‍ക്ക് 255 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡായി.

ALSO READ: വരവറിയിച്ച് ദേവ്‌ദത്ത്, നാലാം നമ്പറില്‍ ടെസ്റ്റ് ടീമിലെ അരങ്ങേറ്റം 36 വർഷത്തിനിടെ ആദ്യം...മികച്ച രണ്ടാമത്തെ സ്കോറും

ഇന്ത്യ പ്ലെയിങ് ഇലവൻ : രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാൻ ഗില്‍, ദേവ്ദത്ത് പടിക്കല്‍, രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാൻ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുംറ (India Playing XI For 5th Test).

ഇംഗ്ലണ്ട് പ്ലെയിങ്‌ ഇലവൻ : ബെൻ ഡക്കറ്റ്, സാക്ക് ക്രാവ്‌ലി, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെൻ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാർട്‌ലി, ഷൊയ്‌ബ് ബഷീർ, മാർക് വുഡ്, ജെയിംസ് ആൻഡേഴ്‌സൺ (England Playing XI For 5th Test).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.