ETV Bharat / sports

ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിവികള്‍; പണി കിട്ടിയത് ഓസീസിനും ഇന്ത്യയ്‌ക്കും

author img

By ETV Bharat Kerala Team

Published : Feb 7, 2024, 5:54 PM IST

WTC Points Table  New Zealand vs South Africa  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  ന്യൂസിലന്‍ഡ് vs ദക്ഷിണാഫ്രിക്ക
New Zealand Move top on WTC Points Table After Win Over South Africa

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ന്യൂസിലന്‍ഡ്.

വെല്ലിങ്‌ടണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലന്‍ഡ് തകര്‍പ്പന്‍ വിജയം നേടിയിരുന്നു (New Zealand vs South Africa). ബേ ഓവലില്‍ നടന്ന മത്സരത്തില്‍ 281 റൺസിന്‍റെ വമ്പന്‍ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയെ തരിപ്പണമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ (WTC Points Table) ഒന്നാം സ്ഥാനത്തേക്ക് കുതിയ്‌ക്കാന്‍ ന്യൂസിലന്‍ഡിനായി.

ഓസ്ട്രേലിയയെയും ഇന്ത്യയെയും ദക്ഷിണാഫ്രിക്കയേയും പിന്തള്ളിയാണ് കിവികള്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ഇതുവരെ കളിച്ച മൂന്ന് ടെസ്റ്റുകളില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമുള്ള ന്യൂസിലന്‍ഡിന് 66.66 ആണ് പോയിന്‍റ് ശതമാനം. 24 പോയിന്‍റാണ് ടീമിനുള്ളത്. 55.00 പോയിന്‍റ് ശതമാനവുമായാണ് ഓസ്‌ട്രേലിയയാണ് രണ്ടാമത് നില്‍ക്കുന്നത്.

കളിച്ച 10 ടെസ്റ്റുകളില്‍ ആറ് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമുള്ള 66 പോയിന്‍റാണ് ഓസീസിനുള്ളത്. വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതോടെ രണ്ടാം സ്ഥാനത്ത് എത്തിയിരുന്ന ഇന്ത്യ നിലവില്‍ ഓസീസിന് പിന്നില്‍ മൂന്നാമതാണ്. 52.77 വിജയശതമാനമാണ് രോഹിത്തിനും സംഘത്തിനുമുള്ളത്.

കളിച്ച ആറ് ടെസ്റ്റുകളില്‍ നിന്നും മൂന്ന് വിജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമടക്കം 38 പോയിന്‍റാണ് ടീമിനുള്ളത്. കിവീസിനോട് തോല്‍വി വഴങ്ങിയതോടെ ദക്ഷിണാഫ്രിക്ക ആറാം സ്ഥാനത്തേക്ക് വീണു. മൂന്ന് ടെസ്റ്റികളില്‍ ഒരു വിജയവും രണ്ട് തോല്‍വിയുമുള്ള ടീമിന്‍റെ പോയിന്‍റ് ശതമാനം 33.33 ആണ്. 16 പോയിന്‍റ് മാത്രമാണ് ടീമിന് നേടാന്‍ കഴിഞ്ഞത്. . യഥാക്രമം ബംഗ്ലാദേശും പാകിസ്ഥാനുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

അതേസമയം ബേ ഓവലില്‍ രണ്ടാം ഇന്നിങ്‌സിന് ശേഷം ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 529 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ദക്ഷിണാഫ്രിക്ക 247 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. 96 പന്തില്‍ 87 റൺസെടുത്ത ഡേവിഡ് ബെഡിങ്ഹാം മാത്രമാണ്ദക്ഷിണാഫ്രിക്കക്കായി രണ്ടാം ഇന്നിങ്‌സില്‍ പൊരുതിയത്. കിവീസിനായി നാല് വിക്കറ്റുകളുമായി കെയ്‌ല്‍ ജാമിസണും മൂന്ന് വിക്കറ്റുകളുമായി മിച്ചല്‍ സാന്‍റ്‌നറും തിളങ്ങി. സ്കോർ: ന്യൂസിലൻഡ് 511, 179-4, ദക്ഷിണാഫ്രിക്ക 162, 247.

ALSO READ: സ്‌പിന്നര്‍മാര്‍ക്കെതിരെ ആളാവാന്‍ നോക്കി വിക്കറ്റ് തുലയ്‌ക്കരുത് ; ശ്രേയസിനെതിരെ സഹീര്‍ ഖാന്‍

മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ആതിഥേയര്‍ രചിന്‍ രവീന്ദ്രയുടെ ഇരട്ട സെഞ്ചുറിയുടേയും കെയ്‌ന്‍ വില്യംസണിന്‍റെ സെഞ്ചുറിയുടേയും മികവിലാണ് 511 റണ്‍സിലേക്ക് എത്തിയത്. രചിന്‍ രവീന്ദ്ര 366 പന്തില്‍ 26 ബൗണ്ടറികളും മൂന്ന് സിക്‌സും സഹിതം 240 റണ്‍സ് അടിച്ചപ്പോള്‍ 289 പന്തുകളില്‍ 16 ബൗണ്ടറികളോടെ 118 റണ്‍സായിരുന്നു വില്യംസണ്‍ നേടിയത്.

132 പന്തില്‍ 45 റണ്‍സ് നേടിയ കീഗൻ പീറ്റേഴ്‌ൺ ആയിരുന്നു ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോര്‍. മാറ്റ്‌ ഹെൻറി, മിച്ചല്‍ സാന്‍റ്‌നര്‍ എന്നിവര്‍ കിവീസിനായി മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. രജിന്‍ രവീന്ദ്ര, കെയ്‌ല്‍ ജാമിസന്‍ എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.