ETV Bharat / health

സെര്‍വിക്കല്‍ കാന്‍സര്‍ എന്ന 'സൈലന്‍റ് കില്ലര്‍'; അവഗണിക്കേണ്ട, മരണം തൊട്ടടുത്ത്

author img

By ETV Bharat Kerala Team

Published : Feb 3, 2024, 6:14 PM IST

പൂനം പാണ്ഡെയുടെ വ്യാജ മരണത്തിനൊപ്പം ചിരിച്ചുതള്ളേണ്ട ഒന്നല്ല സെര്‍വിക്കല്‍ കാന്‍സര്‍. അവഗണിക്കപ്പെടുന്തോറും സങ്കീര്‍ണമാകുന്ന രോഗമാണിത്. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് മാറ്റാമെന്നതും ഓര്‍മിക്കേണ്ടത്.

cervical cancer  Cervical cancer symptoms  Cervical cancer treatment  സെര്‍വിക്കല്‍ കാന്‍സര്‍  സെര്‍വിക്കല്‍ കാന്‍സര്‍ ലക്ഷണം
cervical-cancer-symptoms-and-treatment

ഹൈദരാബാദ് : ബോളിവുഡ് നടിയും മോഡലും സോഷ്യല്‍ മീഡിയ സെന്‍സേഷനുമായ പൂനം പാണ്ഡെയുടെ 'മരണ നാടകം' ചര്‍ച്ചയാകുകയാണ്. ഇതിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെടുന്ന മറ്റൊന്നാണ് സെര്‍വിക്കല്‍ കാന്‍സര്‍ (Cervical Cancer) അഥവ ഗര്‍ഭാശയ അര്‍ബുദം. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് പൂനം പാണ്ഡെ മരണത്തിന് കീഴടങ്ങിയെന്ന് ഇന്നലെ (ഫെബ്രുവരി 2) വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം പേജ് തന്നെയായിരുന്നു വാര്‍ത്തയുടെ ഉറവിടം. എന്നാല്‍ ഇന്ന് (ഫെബ്രുവരി 3) താന്‍ മരിച്ചിട്ടില്ല എന്നും സെര്‍വിക്കല്‍ കാന്‍സര്‍ ബോധവത്‌കരണത്തിന്‍റെ ഭാഗമായാണ് ഇത്തരമൊരു വാര്‍ത്ത നല്‍കിയതെന്നും താരം തുറന്നു പറയുകയായിരുന്നു.

പൂനത്തിന്‍റെ മരണവാര്‍ത്ത പുറത്തുവന്നത് മുതല്‍, പലരും തെരഞ്ഞത് സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ചാണ്. തന്‍റെ മരണം സ്വയം പ്രചരിപ്പിച്ച് പൂനം പാണ്ഡെ വിവാദത്തില്‍ പെട്ടെങ്കിലും സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ച് അവബോധം വളര്‍ത്തുന്നതിലേക്ക് കൂടി വിരല്‍ ചൂണ്ടുകയാണ് ഈ സംഭവം.

ലോകത്ത് സ്‌ത്രീകളില്‍ സര്‍വസാധാരണമായി കാണപ്പെടുന്ന അര്‍ബുദങ്ങളില്‍ നാലാമനാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഇന്ത്യയില്‍, സ്‌ത്രീകളിലെ ഏറ്റവും സാധാരണയായ രണ്ടാമത്തെ അര്‍ബുദവും. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഏജന്‍സിയായ ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (IARC) പുറത്തുവിട്ട കണക്ക് പ്രകാരം, പുതിയ കാന്‍സര്‍ കേസുകളില്‍ 18 ശതമാനമാണ് സെര്‍വിക്കല്‍ കാന്‍സര്‍.

അതിശക്തമായ ഒരു എതിരാളി എന്നുതന്നെ പറയണം ഈ രോഗത്തെ. യോനിയെ ഗര്‍ഭാശയവുമായി ബന്ധിപ്പിക്കുന്ന ഗര്‍ഭാശയത്തിന്‍റെ താഴെയുള്ള ഭാഗമായ സെര്‍വിക്‌സിനെ ബാധിക്കുന്ന അര്‍ബുദമാണിത്. സെര്‍വിക്കല്‍ കാന്‍സര്‍ കേസുകളില്‍ 99 ശതമാനവും ഹ്യൂമണ്‍ പാപ്പിലോമ വൈറസ് (HPV) ഉണ്ടാക്കുന്ന അണുബാധ മൂലമാണ് സംഭവിക്കുന്നത്. ഈ വൈറസ് പകരുന്നതാകട്ടെ ലൈംഗിക സമ്പര്‍ക്കത്തിലൂടെയും. വലിയ അപകട സാധ്യതയാണ് ഈ വൈറസുകള്‍ ഉണ്ടാക്കുന്നത്.

എച്ച്പിവി ഉണ്ടാക്കുന്ന അണുബാധകളില്‍ ഏറെയും സ്വയമേ പരിഹരിക്കപ്പെടുകയും രോഗ ലക്ഷണങ്ങള്‍ ഒന്നുംതന്നെ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നവയാണ്. എന്നാല്‍ തുടര്‍ച്ചയായ അണുബാധ സ്‌ത്രീകളില്‍ സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകും. 2018ല്‍ മാത്രം 5,70,000 സ്‌ത്രീകള്‍ക്കാണ് ലോകത്ത് സെര്‍വിക്കല്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. ഏകദേശം 3,11,000 സ്‌ത്രീകള്‍ ഈ രോഗം മൂലം മരണപ്പെട്ടതായും കണക്കുകളുണ്ട്.

പ്രതിവിധി എച്ച്പിവി വാക്‌സിന്‍ : സെര്‍വിക്കല്‍ കാന്‍സര്‍ തടയുന്നതിന് എച്ച്പിവി വാക്‌സിനേഷന്‍ ഫലപ്രദമായൊരു മാര്‍ഗമാണ്. ഗര്‍ഭാശയ അര്‍ബുദം നേരത്തെ കണ്ടെത്തുകയും ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്‌താല്‍ പൂര്‍ണമായും രക്ഷപ്പെടുമെന്നാണ് വിദഗ്‌ധാഭിപ്രായം. അവസാന ഘട്ടത്തിലാണ് രോഗം നിര്‍ണയിക്കപ്പെടുന്നതെങ്കില്‍ ചികിത്സയിലൂടെ നിയന്ത്രിക്കാനാകുമെന്നും വിദഗ്‌ധര്‍ പറയുന്നു.

സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ച് അറിയുന്നതിന് മുന്‍പ് അര്‍ബുദം ബാധിക്കുന്ന ഭാഗം, അതായത് സെര്‍വിക്‌സിനെ കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. സങ്കീര്‍ണമായ ഘടനയാണ് സെര്‍വിക്‌സിനുള്ളത്. ഈ സുപ്രധാനമായ അവയവം ഗര്‍ഭപാത്രത്തിന്‍റെ താഴ്‌ഭാഗത്ത് സ്ഥിതിചെയ്യുന്നു. പേശികള്‍ ഉള്ള ഈ അവയവം ഒരു തുരങ്കത്തിന് സമാനമായ ഘടനയിലാണ് കാണപ്പെടുന്നത്.

പ്രധാനമായും രണ്ട് ഘടകങ്ങളാണ് സെര്‍വിക്‌സിനുള്ളത്. എക്‌ടോസെര്‍വിക്‌സും (ectocervix) എന്‍ഡോസെര്‍വിക്‌സും (endocervix). സെര്‍വിക്‌സിന്‍റെ പുറം ഭാഗമാണ് എക്‌ടോസെര്‍വിക്‌സ്. ഗൈനക്കോളജിക്കല്‍ പരിശോധനയില്‍ ദൃശ്യമാകുന്ന ഈ ഭാഗം സ്‌ക്വാമസ് സെല്ലുകള്‍ എന്നറിയപ്പെടുന്ന നേര്‍ത്തതും പരന്നതുമായ കോശങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു.

സെര്‍വിക്‌സിന്‍റെ ആന്തരിക ഭാഗമാണ് എന്‍ഡോസെര്‍വിക്‌സ്. യോനിയെ ഗര്‍ഭാശയവുമായി ബന്ധിപ്പിക്കുന്ന ഒരു കനാല്‍ രൂപത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മ്യൂക്കസ് ഉത്‌പാദിപ്പിക്കുന്ന സ്‌തംഭാകൃതിയിലുള്ള ഗ്രന്ഥി കോശങ്ങളാണ് ഇവിടുള്ളത്. എന്‍ഡോസെര്‍വിക്‌സും എക്‌ടോസെര്‍വിക്‌സും ചേരുന്ന നിര്‍ണായക ഭാഗമാണ് സ്‌ക്വാമോകോള്യൂണര്‍ ജങ്‌ഷന്‍ അല്ലെങ്കില്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സോണ്‍. ഇവിടെയാണ് മിക്ക സെര്‍വിക്കല്‍ കാന്‍സറുകളുടെയും ആരംഭം.

പ്രധാനമായും രണ്ട് തരത്തിലാണ് സെര്‍വിക്കല്‍ കാന്‍സര്‍ പ്രത്യക്ഷപ്പെടുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് സ്‌ക്വാമസ് സെല്‍ കാര്‍സിനോമ (Squamous Cell Carcinoma). സെര്‍വിക്കല്‍ കാന്‍സറുകളില്‍ 90 ശതമാനം ആണ് സ്‌ക്വാമസ് സെല്‍ കാര്‍സിനോമ കേസുകള്‍. എക്‌ടോസെര്‍വിക്‌സിലെ കോശങ്ങളില്‍ ബാധിക്കുന്ന ഈ രോഗം സെര്‍വിക്കല്‍ കാന്‍സറുകളുടെ പ്രബലമായ രൂപമാണ്.

രണ്ടാമത്തേതാണ് അഡിനോകാര്‍സിനോമ (Adenocarcinoma). എന്‍ഡോസെര്‍വിക്‌സിലെ ഗ്രന്ഥി കോശങ്ങളില്‍ ബാധിക്കുന്ന കാന്‍സറാണിത്. അഡിനോകാര്‍സിനോമയുടെ ഒരു അപൂര്‍വ ഉപവിഭാഗമാണ് ക്ലിയര്‍ സെല്‍ അഡിനോകാര്‍സിനോമ. ഇത് ക്ലിയര്‍ സെല്‍ കാര്‍സിനോമ എന്നും മെസോനെഫ്രോമ എന്നും അറിയപ്പെടുന്നു.

ചില സാഹചര്യങ്ങളില്‍ ഒരേസമയം സ്‌ക്വാമസ് സെല്‍ കാര്‍സിനോമയുടെയും അഡിനോകാര്‍സിനോമയുടെയും ലക്ഷണങ്ങള്‍ പ്രകടമാകും. ഈ അവസ്ഥയെ മിക്‌സഡ് കാര്‍സിനോമ അല്ലെങ്കില്‍ അഡിനോസ്‌ക്വാമസ് എന്ന് വിളിക്കുന്നു.

കേന്ദ്ര ബജറ്റില്‍ 'സെര്‍വിക്കല്‍ കാന്‍സര്‍' : സ്‌ത്രീകൾക്കിടയിൽ കൂടിവരുന്ന സെർവിക്കൽ കാൻസർ പ്രതിരോധത്തിനായി വാക്‌സിനേഷൻ പദ്ധതികൾ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കുകയുണ്ടായി. ഒൻപത് മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്കിടയിലാണ് വാക്‌സിനേഷൻ ലഭ്യമാക്കുക. പ്രഖ്യാപനം ആരോഗ്യ മേഖലയില്‍ തെല്ലൊന്നുമല്ല ആശ്വാസമാകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.