ETV Bharat / bharat

ജനിതകഘടന; ഇന്ത്യാക്കാരുടെ അസാധാരണ ജനിതക വ്യതിയാന വൈവിധ്യങ്ങള്‍

author img

By ETV Bharat Kerala Team

Published : Mar 10, 2024, 7:51 PM IST

Updated : Mar 10, 2024, 10:59 PM IST

Genetic Diversity of Indians  ജനിതവ്യതിയാന വൈവിധ്യങ്ങള്‍  ഇന്ത്യ  എലിസ് കെര്‍ഡോണ്‍കഫ്
Explained: The Extraordinary Genetic Diversity of Indians

ഇന്ത്യാക്കാരുടെ അസാധാരണമായ ജനിതക സവിശേഷതകളെക്കുറിച്ച് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ കണ്ടെത്തലുകളെക്കുറിച്ച് വിവരിക്കുകയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‌ഡ് സ്റ്റഡീസിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ സി പി രാജേന്ദ്രന്‍

ഇന്ത്യന്‍ പൗരാണികരുടെ ഉത്ഭവം സംബന്ധിച്ച് ഒരു സംഘം ഗവേഷകര്‍ ഒരു പുനഃസൃഷ്‌ടി നടത്തിയിരിക്കുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ എലിസ് കെര്‍ഡോണ്‍കഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നില്‍(Genetic Diversity of Indians).

വിവിധ ഭൗമ മേഖലകളെ പ്രതിനിധീകരിക്കുന്നവരും വിവിധ ഗോത്ര, ജാതി സംഘങ്ങളിലുള്ളവരുടെയും ജനിതക ശ്രേണികരണ പഠനത്തിലൂടെയാണ് ഇത് നടത്തിയത്. 2700 വ്യക്തി സാമ്പിളുകളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യാക്കാരുടെ പൂര്‍വികര്‍ പ്രധാനമായും മൂന്ന് വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് ഗവേഷകര്‍ കണ്ടെത്തി. പുരാതന ഇറാനിയന്‍ കര്‍ഷകര്‍, യുറേഷ്യന്‍ പുല്‍മേടുകളിലെ കന്നുകാലി കര്‍ഷകര്‍, ദക്ഷിണേഷ്യയില്‍ വേട്ടയാടിക്കഴിഞ്ഞിരുന്നവര്‍ എന്നിവരുള്‍പ്പെട്ടവരാണ് നമ്മുടെ പൂര്‍വ്വികര്‍( bioRxiv).

ഇതിന് പുറമെ ഇന്ത്യാക്കാരുടെ ജനിതക പൂര്‍വികത്വം നിയാന്‍ഡര്‍താലുകളിലേക്കും ഡെനിസോവനുകളിലേക്കും വ്യാപിച്ച് കിടക്കുന്നു. 40,000 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന മനുഷ്യ വംശത്തിലേക്ക് വരെയാണ് ഇന്ത്യന്‍ പൗരാണികരുടെ വേരുകള്‍ വ്യാപിച്ചിട്ടുള്ളത്. ഈ കണ്ടെത്തലുകള്‍ അമ്പരപ്പിക്കുന്നതാണ്. ഇന്ത്യാക്കാര്‍ക്കാണ് ഏറ്റവും ബൃഹത്തായ നിയാന്‍ഡര്‍താല്‍ പൗരാണികത ഉള്ളത്. അന്‍പതിനായിരം കൊല്ലം മുമ്പ് ആഫ്രിക്കയില്‍ നിന്നുള്ള ഒരു വന്‍ കുടിയേറ്റത്തിന്‍റെ കഥകള്‍ കൂടിയാണ് ഇന്ത്യാക്കാരുടെ മൂല കോശങ്ങളുടെ ജനിതക വ്യതിയാനങ്ങള്‍ പറയുന്നത്. പൗരാണിക സഹോദരങ്ങളുടെ ഫോസില്‍ തെളിവുകളൊന്നും ഇന്ത്യാക്കാരില്‍ കണ്ടെത്താനായിട്ടില്ലെന്നതും അമ്പരപ്പിക്കുന്നതാണ്. അത് കൊണ്ട് തന്നെ ഇന്ത്യാക്കാരുടെ ഇടയില്‍ അടുത്ത രക്തബന്ധമുള്ളവരുടെ വിവാഹ സാധ്യതകളും ഗവേഷകര്‍ പൂര്‍ണമായി തള്ളിക്കളയുന്നില്ല. ഇതാകാം മറ്റ് വന്‍കരകളില്‍ നിന്ന് ലഭിച്ച മനുഷ്യ ജനിതക ശൃംഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍, നിയാന്‍ഡര്‍താല്‍ മനുഷ്യരുടെ ഡിഎന്‍എ ഇന്ത്യാക്കാരുടെ ജീനുകളില്‍ നിന്ന് മാഞ്ഞുപോകാന്‍ കാരണമായതെന്നും ഇവര്‍ വിലയിരുത്തുന്നു(Elise Kerdoncuff of the University of California).

സിന്ധുനദീതട മേഖലയിലെ തദ്ദേശീയരായിരുന്ന വേദകാല ആര്യന്‍മാരാണ് ഇന്ത്യാക്കാരുടെ പൂര്‍വികരെന്ന സിദ്ധാന്തത്തിന്‍റെ ശവപ്പെട്ടിയിലെ അവസാന ആണിയടിക്കല്‍ കൂടിയാണ് ഈ പഠനം. വേദകാല ആര്യന്‍മാര്‍ ഇരുപതിനായിരത്തിലേറെ കൊല്ലം സിന്ധുനദീതടത്തില്‍ സജീവമായിരുന്നുവെന്നും അങ്ങനെയാണിവര്‍ പാശ്ചാത്യ ലോകം വരെ വ്യാപിച്ചിട്ടുള്ള ലോക സാംസ്കാരികതയുടെ കാരണഭൂതരായതെന്നുമാണ് വേദകാല ആര്യസിദ്ധാന്തം സ്ഥാപിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് പടര്‍ന്ന ഈ സിദ്ധാന്തത്തെ കാറ്റില്‍ പറത്തുകയാണ് തെളിവുകള്‍ നിരത്തിയുള്ള പുത്തന്‍ ശാസ്‌ത്രീയ സാമൂഹ്യ പഠനങ്ങള്‍. മധ്യേഷ്യയില്‍ നിന്നുള്ള ആര്യന്മാരുടെയും ഇന്തോ -യൂറോപ്യന്‍ ഭാഷകളുടെയും ആവിര്‍ഭാവം ഉണ്ടായെന്ന് കരുതുന്ന കുടിയേറ്റ മാതൃകയ്ക്ക് ഒരു ബദലായാണ് ഇന്ത്യയുടെ തദ്ദേശീയ ആര്യമതവും ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് വ്യാപിച്ച സാംസ്കാരിക സിദ്ധാന്തവും പ്രചരിപ്പിക്കപ്പെട്ടതെന്നാണ് കരുതുന്നത്.

പുതിയ പഠന ഫലങ്ങള്‍ക്ക് പിന്തുണയേകുന്ന രണ്ട് ശാസ്‌ത്രീയ പഠനങ്ങള്‍ സെല്‍, യൂറോപ്യന്‍ ജേണല്‍ ഓഫ് ഹ്യൂമന്‍ ജെനറ്റിക്‌സ് എന്നിവയില്‍ 2019ല്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മധ്യ, ദക്ഷിണ ഏഷ്യയിലെ ആദ്യകാല ജീവിതങ്ങളെക്കുറിച്ചുള്ള വിശകലനങ്ങളാണ് ഈ ലേഖനങ്ങള്‍. വേട്ടയാടി ജീവിച്ചവരുടെയും ഇറാനിയന്‍ കര്‍ഷകരുടെയും മറ്റ് കന്നുകാലി കര്‍ഷകരുടെയും ജനിതക അടയാളങ്ങള്‍ അവര്‍ വരച്ച് കാട്ടുന്നു. ഇവരുടെ പരസ്‌പര ഇടപെടലുകളിലൂടെയാണ് ലോകത്തെ ആദ്യകാല സംസ്കാരങ്ങള്‍ രൂപപ്പെട്ടതെന്നും ആ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

2019 ഒക്‌ടോബര്‍ 17ന് പ്രസിദ്ധീകരിച്ച -പുല്‍മേടുകളിലെ കന്നുകാലി കര്‍ഷരില്‍ നിന്നോ ഇറാനിയന്‍ കര്‍ഷകില്‍ നിന്നോയുള്ള പൂര്‍വികത നഷ്‌ടമായ ഹാരപ്പന്‍ ജനിതക ശൃംഖല എന്ന് പേര് നല്‍കിയ ഒരു ലേഖനം സിന്ധുനദീതടത്തില്‍ താമസമാക്കിയ ജനതയുടെ പാരമ്പര്യത്തെക്കുറിച്ച് ജനിതക വിശകലനത്തിലൂടെ അന്വേഷിക്കുകയാണ്. വസന്ത് ഷിന്‍ഡെയും മറ്റ് ചിലരും ചേര്‍ന്ന് തയാറാക്കിയ ലേഖനമാണിത്.

പില്‍ക്കാല ഹാരപ്പന്‍ കാലത്ത് ഋഗ്വേദ ജനത ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവേശിച്ചതായി വിദഗ്ദ്ധര്‍ പൊതുവെ അഭിപ്രായപ്പെടുന്നുണ്ട്. തികച്ചും അപരിഷ്‌കൃതരായ ഈ കുടിയേറ്റക്കാര്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുമായി പാശ്ചാത്യ പ്രദേശത്ത് നിന്ന് സിന്ധുനദീതട മേഖലകളിലേക്ക് ഘട്ടം ഘട്ടമായി കുടിയേറിയവരാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ മൈറ്റോകോണ്‍ട്രിയല്‍ ഡിഎന്‍എ പഠനങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്. ഈ പുറത്തേക്കുള്ള കുടിയേറ്റം ഒരിക്കലും ഉണ്ടായിട്ടില്ലെന്നാണ് ഇവരുടെ പക്ഷം. ഇന്ത്യയുടെ വിവിധയിടങ്ങളില്‍ തമ്പടിച്ച ജനവിഭാഗത്തിന് കിഴക്കന്‍ യൂറോപ്യന്‍മാരുമായി പൊതുവായ ചില പാരമ്പര്യഘടകങ്ങളുണ്ടെന്ന്(ഹാപ്‌ലോഗ്രൂപ്പ് R1a1a) ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പതിനാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഹാപ്‌ലോ ഗ്രൂപ്പ് R1a1aയുറേഷ്യന്‍ പുല്‍മേടുകളിലെ ഹാപ്‌ലോഗ്രൂപ്പ് R1aയില്‍ ആവിര്‍ഭവിച്ചതാണെന്നാണ് പുതിയ പഠനം പറയുന്നത്. യഥാര്‍ത്ഥ ഇന്തോ യൂറോപ്യന്‍ ഭാഷകള്‍ ആദ്യം യഥാര്‍ത്ഥ ഭൂമികയായ കിഴക്കന്‍ യൂറോപ്പിലാണ് സംസാരിച്ചിരുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

2700 ആധുനിക ഇന്ത്യാക്കാരുടെ സാമ്പിളുകളില്‍ നിന്നുള്ള ജനിതക ശ്രേണികരണം ഇവരുടെ പൗരാണികരെ സംബന്ധിച്ച കൃത്യമായ ചിത്രം പുതിയ പഠനം നടത്തിയ എലിസ് കെര്‍ഡോണ്‍കഫുംഅവരുടെ സഹപ്രവര്‍ത്തകരും നല്‍കുന്നു. ഇറാനിയന്‍ പൗരാണികരില്‍ നിന്ന് വേര്‍തിരിച്ച ഡിഎന്‍എയുമായി ആധുനിക ഇന്ത്യാക്കാരുടെ ജീനുകള്‍ക്ക് നല്ല സാമ്യമുണ്ട്. ഏറ്റവും കൂടുതല്‍ താദാത്മ്യമുള്ളത് വടക്ക് പടിഞ്ഞാറന്‍ താജിക്കിസ്ഥാനിലെ കര്‍ഷകരുടേതുമായാണ് എന്നതും അമ്പരപ്പിക്കുന്നതാണ്. ഇവര്‍ ഗോതമ്പ്, ബാര്‍ലി, എന്നിവ കൃഷി ചെയ്യുകയും കന്നുകാലികളെ വളര്‍ത്തുകയും ചെയ്‌തിരുന്നു. യൂറേഷ്യയില്‍ ഇവര്‍ വന്‍തോതില്‍ കച്ചവടവും നടത്തിയിരുന്നു.

സറാസ്വമില്‍ നിന്നുള്ള ഒരുപുരാതന ആളുടെ ഡിഎന്‍എയ്ക്ക് ഇന്ത്യക്കാരുടെ പൗരാണികരുമായി സാമ്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സറസ്വമിലെ ശവകുടീരങ്ങളില്‍ നിന്ന് ഇന്ത്യന്‍ മണ്‍പാത്രങ്ങള്‍ പുരാവസ്‌തു ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് അവിടേക്ക് വ്യാപാരം നടന്നിരുന്നു എന്നതിന്‍റെ സൂചനയാണിതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. നാഗരിക കേന്ദ്രമായ സറസ്വമില്‍ ബിസിഇ നാലാം ശതകത്തിലും മൂന്നാം ശതകത്തിലും നാഗരിക ജീവിതമാണ് ഉണ്ടായിരുന്നത്. മധ്യഏഷ്യയോളം വിശാലമായ വാണിജ്യ, സാംസ്കാരിക ഇടപെടലുകളും അവര്‍ക്ക് ഉണ്ടായിരുന്നു.

74000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സുമാത്രയിലെ തോബ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിന് മുമ്പോ ശേഷമോ ആകാം ആധുനിക മനുഷ്യര്‍ ആദ്യമായി ഇന്ത്യന്‍ ഉപദ്വീപില്‍ എത്തിയതെന്നാണ് പൗരാണിക രേഖകള്‍ നല്‍കുന്ന സൂചന. തോബയുടെ പൊട്ടിത്തെറി കൊടും അഗ്നിപര്‍വത ശൈത്യത്തിനും വന്‍തോതില്‍ മനുഷ്യരുടെ പലായനത്തിനും കാരണമായി. മധ്യപ്രദേശിലെ സണ്‍ നദീതടത്തില്‍ നിന്ന് പുരാവസ്‌തു ഗവേഷകര്‍ കല്ലുകൊണ്ടുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് 80000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മേഖലയിലെ ജനങ്ങളുടെ തൊഴിലിലേക്ക് വെളിച്ചം വീശുന്നു. ആഫ്രിക്കയില്‍ നിന്ന് കുടിയേറിയ ജനങ്ങളുടെ ആയുധങ്ങളോടുള്ള സാമ്യവും ഇത് വിളിച്ചോതുന്നു. ഇപ്പോള്‍ ഈ രണ്ട് ജനിതക സമാനതകളും നമ്മുടെ പൂര്‍വികരെ സംബന്ധിച്ച കൃത്യമായ വിവരങ്ങളാണ് നല്‍കുന്നത്. ആന്‍ഡമാന്‍ ദ്വീപുകളിലെ ജനസമൂഹങ്ങളുടെ ക്രോമസോമുകളിലെ പാരമ്പര്യഘടകങ്ങള്‍ക്കും നമ്മുടേതുമായി ബന്ധമുണ്ടെന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്ക, പശ്ചിമേഷ്യ, ദക്ഷിണേഷ്യ, മധ്യഷ്യേന്‍ പുല്‍മേടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ കുടിയേറ്റക്കാരുടെ ജീനുകളുടെ ഒരു സങ്കരമാണ് ഇന്ത്യന്‍ ജനതയില്‍ ഉള്ളതെന്നാണ് തെളിവുകള്‍ നിരത്തി ഗവേഷകര്‍ സ്ഥാപിക്കുന്നത്.

പരസ്‌പര ഇടപെടലുകളിലൂടെയും പരസ്‌പര ബീജസങ്കലനത്തിലൂടെയുമുണ്ടായ ഒരു ജനതയാണ് നാമെന്ന വസ്‌തുതകളുടെ കുത്തൊഴുക്ക് ആണ് പുതിയ ജനിതക പഠനങ്ങള്‍ നമുക്ക് സമ്മാനിക്കുന്നത്. വ്യത്യസ്‌ത ജന വിഭാഗങ്ങള്‍ തമ്മില്‍ മാത്രമല്ല മറിച്ച് ഇപ്പോള്‍ വംശനാശം സംഭവിച്ച നിയാന്‍ഡര്‍താലുകള്‍, ഡെനിസോവനുകള്‍ പോലുള്ള ജീവിവര്‍ഗങ്ങള്‍ തമ്മില്‍ പോലുമുള്ള ഇത്തരം സങ്കലനങ്ങള്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. ജനിതക വൈവിധ്യം നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പരിണാമത്തിന്‍റെ കാഴ്‌ചപ്പാടില്‍ ഇത് നല്ലൊരു സവിശേഷത കൂടിയാണ്

Also Read: നേപ്പാള്‍ ഹിന്ദു രാഷ്ട്രമാക്കണം... ആവശ്യത്തിന് പിന്നില്‍ എന്ത്; പ്രക്ഷോഭത്തിന് ഒരുങ്ങി രാഷ്ട്രീയ പ്രജാ തന്ത്ര പാര്‍ട്ടി

Last Updated :Mar 10, 2024, 10:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.