ETV Bharat / bharat

കള്ളപ്പണം വെളുപ്പിക്കൽ, കെജ്‌രിവാളിൻ്റെ പേഴ്‌സണല്‍ സെക്രട്ടറിയടക്കമുള്ളവരുടെ വസതിയില്‍ ഇഡി റെയ്‌ഡ്

author img

By ETV Bharat Kerala Team

Published : Feb 6, 2024, 11:53 AM IST

arvind kejriwal  Money Laundering case  Enforcement Directorate raid  കള്ളപ്പണം വെളുപ്പിക്കൽ കേസ്  ഇ ഡി റെയ്‌ഡ്
കെജ്‌രിവാളിൻ്റെ പേഴ്‌സണല്‍ സെക്രട്ടറിയടക്കമുള്ളവരുടെ വസതിയില്‍ ഇഡി റെയ്‌ഡ്

കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ ഭാഗമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ പേഴ്‌സണൽ സെക്രട്ടറി ബിഭാവ് കുമാറിൻ്റെയും രാജ്യസഭ എംപി എൻഡി ഗുപ്‌തയുടെയും ആം ആദ്‌മി പാർട്ടിയുമായി ബന്ധമുള്ളവരുടെയും സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ്.

ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ ഭാഗമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ പേഴ്‌സണൽ സെക്രട്ടറി ബിഭാവ് കുമാറിൻ്റെയും രാജ്യസഭ എംപി എൻ ഡി ഗുപ്‌തയുടെയും ആം ആദ്‌മി പാർട്ടിയുമായി ബന്ധമുള്ളവരുടെയും സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് ചൊവ്വാഴ്‌ച (06-02-2024) പരിശോധന നടത്തി (Money Laundering: ED Raids Kejriwal's PS, AAP's RS MP And Others).

രാജ്യതലസ്ഥാനത്തെ പത്തോളം സ്ഥലങ്ങളിലാണ് റെയ്‌ഡ് നടന്നത്. ബിഭാവ് കുമാർ മുൻ ഡൽഹി ജൽ ബോർഡ് അംഗം ശലഭ് കുമാർ എന്നിവരെ കൂടാതെ മറ്റ് ചിലരുടെ സ്ഥലങ്ങളും കേന്ദ്ര ഏജൻസിയുടെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. തന്നെ അറസ്‌റ്റ് ചെയ്‌താലും ഡൽഹി സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ നിലയ്ക്കില്ലെന്ന് കെജ്‌രിവാൾ ഞായറാഴ്‌ച പറഞ്ഞിരുന്നു.

മനീഷ് സിസോദിയയെ ജയിലിൽ അടച്ചത് സ്‌കൂളുകൾ നിർമ്മിച്ചതുകൊണ്ടാണ്. സത്യേന്ദർ ജെയിൻ മൊഹല്ല ക്ലിനിക്കുകൾ നിർമ്മിച്ചതുകൊണ്ടാണ് അദ്ദേഹത്തെ ജയിലിലേക്ക് അയച്ചതെന്നും, എല്ലാ ഇഡിയെയും സിബിഐയെയും എഎപി നേതാക്കൾക്കെതിരെ അഴിച്ചുവിട്ടിരിക്കുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ നിങ്ങൾ തന്നെ ജയിലിൽ അടച്ചാലും, സ്‌കൂളുകളും മൊഹല്ല ക്ലിനിക്കുകളും പണിയുകയും ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യ ചികിത്സ നൽകുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ അവസാനിക്കില്ല. ഞങ്ങൾ അവരുടെ പാർട്ടിയിൽ ചേരണമെന്ന് ബിജെപി ആഗ്രഹിക്കുന്നു, എന്നാല്‍ ഞങ്ങൾ അവര്‍ക്ക് മുന്നില്‍ തലകുനിക്കില്ല എന്നും കെജ്‌രിവാൾ പറഞ്ഞു. താനും മറ്റുള്ളവരും പാർട്ടിയിൽ ചേരണമെന്നാണ് ബിജെപിയുടെ ആഗ്രഹമെന്ന് കെജ്‌രിവാൾ പരാമർശിച്ചു. പക്ഷേ ഞങ്ങൾ തലകുനിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

ഡൽഹി മന്ത്രി അതിഷിക്ക് ഡൽഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് ഞായറാഴ്‌ച തന്നെ നോട്ടീസ് അയച്ചിരുന്നു. വീട്ടിൽ ഇല്ലാതിരുന്ന അതിഷി തന്‍റെ ക്യാമ്പ് ഓഫീസ് അധികൃതരോട് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്ന് നോട്ടീസ് സ്വീകരിക്കാൻ ആവശ്യപ്പെട്ടു.

കള്ളപ്പണം വെളുപ്പിക്കൽ കേസ് : ജാക്വലിന്‍ ഫെർണാണ്ടസിന്‍റെ ഹർജിയെ എതിർത്ത് ഇഡി : കള്ളപ്പണക്കേസില്‍ ബോളിവുഡ് നടി ജാക്വലിന്‍ ഫെർണാണ്ടസിന്‍റെ ഹർജിയെ എതിർത്ത് ഇഡി. സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ (Money Laundering) കേസിൽ തനിക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാക്വലിന്‍ ഫെർണാണ്ടസ്, ഡൽഹി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്. എന്നാല്‍ അതില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇഡി എതിർക്കുകയായിരുന്നു.

കേസിൽ തനിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇഡി സമർപ്പിച്ച എഫ്ഐആറും കുറ്റപത്രവും റദ്ദാക്കണമെന്നായിരുന്നു നടിയുടെ ആവശ്യം. ജാക്വലിന്‍ ഫെർണാണ്ടസ് നൽകിയ ഹർജിക്ക് മറുപടി നൽകാൻ ഹൈക്കോടതി ഇഡിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇതിനെ എതിര്‍ത്ത് ഇഡി രംഗത്തെത്തി.

സുകേഷ് ചന്ദ്രശേഖർ എന്ന വ്യക്തിയുടെ ക്രിമിനൽ പശ്ചാത്തലം നന്നായി അറിഞ്ഞിട്ടും, അയാൾ നടത്തുന്ന ദുരൂഹ ഇടപെടലുകള്‍ അറിയാമായിരുന്നിട്ടും സമ്മാനങ്ങൾ സ്വീകരിക്കാൻ തയ്യാറായ സാഹചര്യത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് അവരെ പ്രതിയാക്കിയതെന്ന് ഇഡി പറഞ്ഞു.

ജാക്വലിന് വേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് അഗർവാൾ, അഡ്വക്കേറ്റ് പ്രശാന്ത് പാട്ടീൽ എന്നിവർ കോടതിയിൽ ഹാജരായി. പൊതുജനം ശ്രദ്ധിക്കുന്ന ഒരാളെ കള്ളപ്പണക്കേസില്‍ മുദ്രകുത്തുന്നത് വലിയ പ്രശ്‌നമാണെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. നടിയുടെ പരാതി പൂർണമായും റദ്ദാക്കരുതെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

കേസിലെ മുഖ്യപ്രതിയായ സുകേഷ് ജയിലിൽ കിടന്നുതന്നെ കൊള്ളയും തട്ടിപ്പും നടത്തുന്നു. അയാളുടെ ദുരുദ്ദേശ്യപരമായ ആക്രമണത്തിന് ഇരയായ നിരപരാധിയാണ് ഹർജിക്കാരിയെന്നും അഭിഭാഷകര്‍ വാദിച്ചു (Jacqueline Fernandez Money Laundering ED Case). സുകേഷ് ചന്ദ്രശേഖർ അനധികൃതമായി സമ്പാദിച്ച സമ്പത്ത് വെളുപ്പിക്കാൻ സഹായിക്കുന്നതിൽ ജാക്വലിന്‍ ഫെർണാണ്ടസിന് യാതൊരു പങ്കുമില്ല.

അതിനാൽ സെക്ഷൻ 3 പ്രകാരമുള്ള കുറ്റങ്ങൾക്ക് ജാക്വലിന്‍ ഫെർണാണ്ടസിനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. 2023 ഡിസംബറിലാണ് താരം താൻ കേസിൽ നിരപരാധിയാണെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.