ഹൈദരാബാദ്: ഓസ്‌ട്രേലിയയിൽ ഹൈദരാബാദുകാരിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശി ശ്വേതയാണ് കൊലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അശോക്‌രാജിനെ ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊലപാതകത്തിന് ശേഷം മകനെ ഇന്ത്യയിലേക്ക് കൊണ്ടുവരികയും തന്‍റെ അമ്മായിഅമ്മയ്‌ക്ക് വിട്ടുകൊടുക്കുകയും ചെയ്‌തു (Hyderabadi Woman Murdered By Husband In Australia).
പിന്നീട് പ്രതി ഓസ്ട്രേലിയയിലേക്ക് തിരിച്ചുപോയിരുന്നു. മൃതദേഹം റോഡരികിലെ ചവറ്റുകുട്ടയിൽ തള്ളിയെന്നാണ് വിവരം. വിക്‌ടോറിയ പൊലീസ് മൃതദേഹം കണ്ടെത്തുകയും കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ശേഷം അശോകരാജിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
ALSO READ:അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
ഓസ്‌ട്രേലിയയിൽ മരിച്ച ശ്വേതയുടെ മൃതദേഹം എത്രയും വേഗം ഹൈദരാബാദിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഉപ്പൽ എംഎൽഎ ബന്ദാരി ലക്ഷ്‌മ റെഡ്ഡി പറഞ്ഞു. കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയുമായും ഈ വിഷയത്തിൽ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടുകൾ പ്രകാരം പോസ്‌റ്റ്‌മോർട്ടം പൂർത്തിയായിട്ടുണ്ട്. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയാലുടൻ മൃതദേഹം ഹൈദരാബാദിൽ എത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചതിന്‍റെ വിശദാംശങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല.