ETV Bharat / bharat

'ഇനി എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം': ലൈംഗികാതിക്രമ കേസില്‍ ബി എസ് യെദ്യൂരപ്പയുടെ പ്രതികരണം

author img

By ETV Bharat Kerala Team

Published : Mar 15, 2024, 1:56 PM IST

B S Yediyurappa pocso case  Case Against BS Yediyurappa  B S Yediyurappa reaction  Home minister Dr G Parameshwara
Accusation Against The Benefactor, Deal Woman's Complaint Legally, B S Yediyurappa

തെറ്റ് ചെയ്‌തിട്ടില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും യെദ്യൂരപ്പ. അന്വേഷണം നടക്കുന്നതായി ആഭ്യന്തര മന്ത്രി ജി പരമേശ്വര

ബെംഗളൂരു (കർണാടക) : കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്. 17 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് യെദ്യൂരപ്പയ്‌ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ഇതിനെതിരെ പ്രതികരിച്ച് യെദ്യൂരപ്പ രംഗത്ത് വന്നു.

'എനിക്കെതിരെ ഒരു സ്‌ത്രീ പരാതി നൽകിയിട്ടുണ്ടെന്നും, പോക്‌സോ പ്രകാരം എനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അറിഞ്ഞു. ഞാൻ ഇത് നിയമപ്രകാരം നേരിടും. ഇതിൽ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ടെന്ന് ഞാൻ ആരോപിക്കില്ല' -മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു.

ഒന്നര മാസം മുമ്പ് അമ്മയും മകളും കരഞ്ഞ് കൊണ്ട് തന്‍റെ അടുത്ത് വന്നുവെന്നും, ആദ്യമൊന്നും അവരെ താൻ ശ്രദ്ധിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഡോളേഴ്‌സ് കോളനിയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവരുടെ കരച്ചിൽ കണ്ട് താൻ അവരെ അകത്തേക്ക് വിളിക്കുകയും പ്രശ്‌നം എന്താണെന്ന് ചോദിക്കുകയും ചെയ്‌തുവെന്ന് യെദ്യൂരപ്പ പറഞ്ഞു. മാത്രമല്ല അവരുടെ അവസ്ഥയെകുറിച്ച് താൻ പൊലീസിനോട് അറിയിച്ചിട്ടുണ്ടെന്നും ബിഎസ് യെദ്യൂരപ്പ ആരോപണങ്ങളോട് പ്രതികരിച്ചു.

പക്ഷേ ഇപ്പോൾ സംഭവങ്ങൾ എല്ലാം തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താൻ സഹായിക്കാൻ ശ്രമിച്ചതിന് ശേഷമാണ് സ്‌ത്രീ തനിക്കെതിരെ സംസാരിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം പരാമർശിച്ചു. ഇക്കാര്യം പൊലീസ് കമ്മിഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.

ഇന്നലെയാണ് (14-03-2024) തനിക്കെതിരെ ഇങ്ങനെ ഒരു പരാതിയുമായി ഒരു സ്‌ത്രീ രംഗത്ത് വന്നത്. ഇനി എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും, ഇതിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര മന്ത്രിയുടെ പ്രതികരണം : ഒരു സ്‌ത്രീ നൽകിയ പരാതിയിൽ മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ആഭ്യന്തര മന്ത്രി ഡോ ജി പരമേശ്വര പറഞ്ഞു.

'ഇന്നലെ രാത്രി 10 മണിയോടെ ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ ഒരു സ്‌ത്രീ പരാതി നൽകുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. സത്യം അറിയുന്നത് വരെ ഞങ്ങൾക്ക് ഒന്നും വെളിപ്പെടുത്താനാകില്ല. മുൻ മുഖ്യമന്ത്രി ഉൾപ്പെട്ടതിനാൽ ഇത് സെൻസിറ്റീവായ ഒരു കേസാണെ'ന്നും ഡോ ജി പരമേശ്വര കൂട്ടിച്ചേർത്തു. സദാശിവനഗറിലെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിൽ രാഷ്‌ട്രീയ ലക്ഷ്യം ഇല്ലെന്ന് തോന്നുന്നുവെന്നും, ഡോ ജി പരമേശ്വര പറഞ്ഞു. യുവതിക്ക് സംരക്ഷണം ആവശ്യമുണ്ടെങ്കിൽ അത് നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

'കേസിൽ അന്വേഷണം നടക്കുന്നുണ്ട്. പരാതി നൽകിയാലും സത്യം അറിയാതെ ഉടൻ അറസ്‌റ്റുണ്ടാകില്ലെ'ന്നും ഡോ ജി പരമേശ്വര പറഞ്ഞു. അന്വേഷണത്തിന് ശേഷം സത്യം സ്ഥിരീകരിച്ചാൽ നടപടിയുണ്ടാകും എന്നും അദ്ദേഹം പ്രതികരിച്ചു.

'ഈ കേസിൽ രാഷ്‌ട്രീയ വശം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. നമുക്കാർക്കും ആ സ്‌ത്രീയെ അറിയില്ല. ഞങ്ങൾക്ക് ഇതിനെക്കുറിച്ചും ഒന്നും അറിയില്ല' എന്നും അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങൾക്കോ മുഖ്യമന്ത്രിക്കോ ഡിസിഎമ്മിനോ ഒരു ദുരുദ്ദേശ്യവുമില്ല. ഒരു സ്‌ത്രീ വന്ന് പരാതി നൽകി. നിയമപ്രകാരം അതിനെതിരെ പൊലീസ് കേസെടുത്തു അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെ'ന്ന് ഡോ ജി പരമേശ്വര കൂട്ടിച്ചേർത്തു.

യെദ്യൂരപ്പയ്‌ക്കെതിരെയുള്ള പരാതി : കഴിഞ്ഞ ദിവസമാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസില്‍ പരാതി നൽകിയത്. 17 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് യെദ്യൂരപ്പയ്‌ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. സദാശിവ നഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയത്.

വഞ്ചന കേസില്‍ സഹായമഭ്യര്‍ഥിച്ച് സമീപിച്ചപ്പോഴാണ് 81കാരനായ യെദ്യൂരപ്പ മകളെ പീഡിപ്പിച്ചത് എന്നാണ് അമ്മയുടെ പരാതി. ഫെബ്രുവരി രണ്ടിനാണ് സംഭവം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.