അമൃത്‌സര്‍: പഞ്ചാബിലെ ജനങ്ങളുടെ വന്‍ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്ന് ബിജെപി ദേശീയ സെക്രട്ടറി തരുണ്‍ ചുഗ്. ഇന്ത്യ സഖ്യത്തിലെ എല്ലാവര്‍ക്കും പ്രധാനമന്ത്രിയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യം ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറും. പ്രധാനമന്ത്രിയെ ചൊല്ലി ഇന്ത്യ സഖ്യത്തില്‍ തമ്മില്‍ തല്ലാണെന്നും അദ്ദേഹം ആരോപിച്ചു. അതിനാല്‍ ഇനിയും അവരുടെ പ്രധാനമന്ത്രിയെ നിശ്ചയിക്കാനായിട്ടില്ല. ഇന്ത്യ സഖ്യത്തില്‍ പതിനെട്ട് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചാബിലെ ഒരു കോടി നാല്‍പ്പത്തിരണ്ട് ലക്ഷം പേര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് സൗജന്യ റേഷന്‍ ലഭിക്കുന്നുണ്ട്. പത്തു കോടി ശൗചാലയങ്ങള്‍ രാജ്യമെമ്പാടുമായി മോദി നിര്‍മ്മിച്ച് നല്‍കി. 11 കോടിയിലേറെ പാചക വാതക സിലിണ്ടറുകള്‍ വിതരണം ചെയ്‌തു. പതിനാല് കോടി വീടുകളില്‍ ശുദ്ധമായ കുടിവെള്ളം കിട്ടുന്നു. നാല് കോടി പാവപ്പെട്ടവര്‍ക്ക് സൗജന്യ വീടുകള്‍ ലഭിച്ചു. ഇനിയും മൂന്ന് കോടി ജനങ്ങള്‍ക്ക് കൂടി സൗജന്യ വീടുകള്‍ അനുവദിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ജാതിയോ മതമോ നോക്കാതെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സും നല്‍കുന്നു.
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷണവും ലഭ്യമാക്കും. ഇതാണ് മോദിയുടെ ഉറപ്പ്. അഞ്ച് ലക്ഷം രൂപ വരെ സൗജന്യ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് എല്ലാ പാവപ്പെട്ടവര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ജാതിമത ഭേദമില്ലാതെ നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഭിന്നലിംഗക്കാര്‍ക്കും അഞ്ച് ലക്ഷം രൂപ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് നല്‍കും. കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്തെ പന്ത്രണ്ട് ലക്ഷം കോടി രൂപ അവര്‍ കൊള്ളയടിച്ചെന്നും തരുൺ ചുഗ് ആരോപിച്ചു.
Also Read: 'കോണ്‍ഗ്രസ് ഗോമാംസ ഉപഭോഗത്തിന് ഇളവ് നല്‍കാന്‍ ശ്രമിക്കുന്നു'; ആരോപണവുമായി യോഗി ആദിത്യനാഥ്
അഞ്ഞൂറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം രാമക്ഷേത്രം നിര്‍മ്മിക്കാനായെന്നത് അഭിമാനമാണ്. സരയൂ നദീ ജലം എല്ലാ വീടുകളിലും എത്തുന്നു. ഗാന്ധി -നെഹ്‌റു കുടുംബം രാജ്യത്തിന്‍റെ വികസനത്തെ തടസപ്പെടുത്തി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസിന്‍റെ കുടുംബ രാഷ്‌ട്രീയത്തെ പിന്തുണയ്ക്കുന്ന ശീലം ഉണ്ടാക്കി. പ്രധാനമന്ത്രി മോദി രാജ്യത്തെ സമ്പദ്ഘടനയ്ക്ക് പുതുജീവന്‍ പകര്‍ന്നതായും ചുഗ് കൂട്ടിച്ചേര്‍ത്തു.