Youth Congress March 'വോട്ട് ചെയ്‌തില്ല', മുസ്ലിം ലീഗിനെതിരെ കാസർകോട് യൂത്ത് കോൺഗ്രസ് പ്രകടനം
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg?imwidth=128)
Published : Sep 19, 2023, 1:25 PM IST
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/19-09-2023/640-480-19550279-thumbnail-16x9-kasargod.jpg)
കാസർകോട്: മുസ്ലിം ലീഗിനെതിരെ യൂത്ത് കോൺഗ്രസ് പ്രകടനം. കാനത്തൂരിൽ ഇന്നലെ രാത്രിയായിരുന്നു പ്രകടനമുണ്ടായത്. മുളിയാർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ലീഗ് വോട്ട് ചെയ്യാതെ വിട്ടുനിന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധമുണ്ടായത് (Youth Congress March). നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തിരുന്നു. മുളിയാർ സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. ബാങ്ക് തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകിയ മുസ്‌ലിം ലീഗ് അംഗങ്ങളുടെ സ്ഥാനാർഥിത്വം മരവിപ്പിക്കാനും തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാനും മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് ഇവിടെ മത്സരം നടന്നിരുന്നത്. 11 അംഗ ഭരണ സമിതിയിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. റിബൽ സ്ഥാനാർഥികൾ രംഗത്ത് എത്തിയതോടെ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഡിസിസി പ്രസിഡന്‍റ് അടക്കം രംഗത്ത് എത്തിയിരുന്നെങ്കിലും മത്സരത്തിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ ആരും പിന്മാറിയില്ല. തുടർന്ന് തെരഞ്ഞെടുപ്പ് നടന്നത്തോടെ കോൺഗ്രസ് പാനലിൽ മത്സരിച്ചവർ വിജയിച്ചു. കോൺഗ്രസ് മുളിയാർ ബ്ലോക്ക് പ്രസിഡന്‍റ് ടി ഗോപിനാഥൻ നായർ, യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ ബിസി കുമാരൻ, കെപി ബാലചന്ദ്രൻ നായർ, കെ രാമപ്രസാദ്, പി രാധാകൃഷ്‌ണൻ, സി സനൽകുമാർ, ടി കുഞ്ഞിക്കണ്ണൻ, എം ശോഭ, സി ഗീത, ബി യശോദ, ശങ്കരൻ ബി പൂവാള എന്നിവരാണ് വിജയിച്ചത്. പട്ടിക ജാതി പട്ടിക വർഗത്തിന് സംവരണം ചെയ്‌ത ഒരുസീറ്റിൽ പത്രിക നൽകിയിരുന്ന ശങ്കരൻ പൂവാളയ്ക്ക് എതിരുണ്ടായിരുന്നില്ല. പൊതുവിഭാഗത്തിൽ ആറുപേർ വേണ്ടിടത്ത് 13 പേരും നിക്ഷേപകരുടെ വിഭാഗത്തിൽ രണ്ടുപേരും വനിതകൾക്കായി സംവരണം ചെയ്‌ത മൂന്ന് സീറ്റിൽ നാലുപേരുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. കോൺഗ്രസ് റിബലായി മത്സരരംഗത്തുണ്ടായിരുന്ന അഞ്ച് പേരിൽ മുൻ ബാങ്ക് പ്രസിഡന്‍റ് അഡ്വ.പി രാമചന്ദ്രൻ നായർക്ക് 593 വോട്ട് ലഭിച്ചിരുന്നു. റിബലുകളായി പത്രിക നൽകിയവരിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതും അദ്ദേഹത്തിനാണ്.