കനത്ത മഴയിൽ തലസ്ഥാനത്ത് വെള്ളക്കെട്ട്, വ്യാപക നാശനഷ്‌ടവും ; ദുരിതത്തിലായി ജനം
Published : Nov 23, 2023, 2:13 PM IST
|Updated : Nov 23, 2023, 6:09 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ പെയ്‌ത കനത്ത മഴയിൽ പല പ്രദേശങ്ങളിലും വെള്ളക്കെട്ട്. ഗൗരീശപട്ടം, കുഴിവയൽ, കോട്ടറ, തേക്കുംമൂട് ബണ്ട് കോളനി എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറി. മഴയ്ക്ക് ശമനമുണ്ടായതിനാൽ വെള്ളക്കെട്ട് നിലവിൽ നേരിയ തോതിൽ താഴ്ന്നിട്ടുണ്ട്. ആളുകളെല്ലാം വീടിനുള്ളിൽ അടിഞ്ഞുകൂടിയ ചെളി കഴുകി വൃത്തിയാക്കുന്ന തിരക്കിലാണ്. വീട്ടുപകരണങ്ങൾക്കും പുറത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുറിഞ്ഞപാലത്ത് കോസ്മോപൊളിറ്റൻ ആശുപത്രിയുടെ താഴത്തെ നിലയിൽ വെള്ളം കയറി. ഇവിടെ കനത്ത നാശനഷ്‌ടമുണ്ടായി എന്നാണ് അധികൃതർ പറയുന്നത്. ഒക്ടോബർ 14ന് ഉണ്ടായ വെള്ളപ്പൊക്കത്തിന് സമാനമാണ് ഇത്തവണയും ഉണ്ടായത്. ഇന്നലെ (നവംബർ 22) വൈകിട്ട് മുതലാണ് തലസ്ഥാനത്ത് കനത്ത മഴ ആരംഭിച്ചത്. പുലർച്ചെ വരെ മഴ തുടർന്നു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വൈകുന്നേരം മഴ തുടർന്നാൽ സ്ഥിതി സങ്കീർണമാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.