കട്‌ലറ്റും കോൾഡ് കോഫിയും മുതൽ ഓംലറ്റ് വരെ ; രുചിപ്പെരുമയുമായി ചെമ്മണ്ണാർ സെന്‍റ് സേവ്യേഴ്‌സിലെ 'കപ്പ ഫെസ്റ്റ്'
ഇടുക്കി : കട്‌ലറ്റ് മുതൽ കോൾഡ് കോഫി വരെ... കപ്പ കൊണ്ടുള്ള 100 ലധികം വിഭവങ്ങളുടെ പ്രദർശന മേള ഒരുക്കിയിരിക്കുകയാണ് ചെമ്മണ്ണാർ സെന്‍റ് സേവ്യേഴ്‌സ് എച്ച്എസ്എസിലെ ഒരു കൂട്ടം വിദ്യാർഥികൾ. കേരളത്തിന്‍റെ പരമ്പരാഗത ഭക്ഷ്യ വിഭവമായ കപ്പയുടെ ഗുണങ്ങളെ പുതുതലമുറയിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ മേളയിൽ നാടൻ വിഭവങ്ങൾ മുതൽ ന്യൂജൻ ഭക്ഷണ വിഭവങ്ങൾ വരെ ശ്രദ്ധപിടിച്ചു പറ്റി. കപ്പയെന്നത് കുടിയേറ്റ കാലം മുതൽ മലയോരത്തെ പ്രിയ ഭക്ഷണമാണ്. പണ്ട് കാലത്ത് പട്ടിണി നേരിട്ട കുടുംബങ്ങളിൽ വിശപ്പകറ്റിയിരുന്ന വിഭവം കൂടിയാണ് കപ്പ. അതുകൊണ്ട് തന്നെ പാവങ്ങളുടെ ഭക്ഷണം എന്ന വിളിപ്പേരും കപ്പയ്ക്കുണ്ട്. ഫൈബറും അന്നജവും ധാരാളമായി അടങ്ങിയിട്ടുള്ള കപ്പ ശരീരത്തിന് ഊർജം പ്രദാനം ചെയ്യുന്ന ഭക്ഷ്യ വസ്‌തുവുമാണ്. എന്നാൽ ഭക്ഷണ ക്രമങ്ങളിൽ നിന്നും കപ്പയുടെ പ്രാധാന്യം കുറയുന്ന സാഹചര്യത്തിലാണ് പുതുതലമുറയ്ക്ക് അവ പകർന്നു നൽകുന്നതിനായി കപ്പ ഫെസ്റ്റ് സംഘടിപ്പിച്ചത്. വിദ്യാർഥികൾ തന്നെയാണ് വിവിധയിനം കപ്പ വിഭവങ്ങൾ ഒരുക്കിയത്. കപ്പയ്ക്ക് പുറമെ ചെറുധാന്യങ്ങളുടെയും ധാന്യവിഭവങ്ങളുടെയും പ്രദർശനവും ഒരുക്കിയിരുന്നു. കപ്പ ഫെസ്റ്റ് ഹിറ്റായതോടെ വ്യത്യസ്‌തമായ ഫുഡ് ഫെസ്റ്റുകൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ചെമ്മണ്ണാർ സെന്‍റ് സേവ്യേഴ്‌സ് ഹയർ സെക്കന്‍ററി സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും.