വയനാട് : പശ്ചിമഘട്ടത്തിലെ മാവോയിസ്‌റ്റ് ആക്രമണങ്ങളുടെ സൂത്രധാരന്‍ തെലങ്കാന നല്‍ഗൊണ്ട സ്വദേശിയായ ഹനുമന്തു എന്ന ഗണേഷ് ഉയ്കെയാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. മുമ്പ് ദണ്ഡകാരണ്യ സോണല്‍ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഇയാള്‍ സിപിഐ മാവോയിസ്‌റ്റ് കേന്ദ്ര കമ്മിറ്റിയംഗമാണ് (Mastermind Behind The Maoist Attacks In Western Ghats From Telangana).
2013 ല്‍ ഛത്തിസ്‌ഗഡ് സുഖ്‌മയില്‍ കോൺഗ്രസ് നേതാവ് വിസി ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഹനുമന്തു. ഇയാള്‍ പശ്ചിമഘട്ടത്തിലെത്തിയത് കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന സഞ്ജയ് ദീപക് റാവു തെലങ്കാനയില്‍ അറസ്‌റ്റിലായ ശേഷമാണ്. പശ്ചിമഘട്ട സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയുടെ ചുമതലയേറ്റ ഇയാള്‍ പലതവണ കേരളത്തിലെത്തിയാതായി ഇന്‍റലിജൻസ് കണ്ടെത്തൽ.
കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മാവോയിസ്‌റ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഇയാളാണെന്നാണ് സൂചന. അതേസമയം കമ്പമലയിലേത് അടക്കമുള്ള മാവോയിസ്‌റ്റ് അതിക്രമങ്ങളുടെ ആസൂത്രണം ഇയാളെന്നും സൂചനയുണ്ട്.
ALSO READ:കൊയിലാണ്ടിയിൽ മാവോയിസ്‌റ്റ് പ്രവർത്തകൻ പിടിയിൽ; പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും
ആറളത്ത് വനപാലകര്‍ക്ക് നേരെ നടന്ന വെടിവയ്പ്പും ആക്രമണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായെന്നാണ് അറിയുന്നത്. നിര്‍ജീവമായ നാടുകാണി, ഭവാനി ദളങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും രഹസ്യാന്വേഷണവിഭാഗത്തിന്‍റെ കണ്ടെത്തിയിട്ടുണ്ട്. ബാണാസുര, കബനി ദളങ്ങളില്‍ പതിനെട്ട് പേരാണുള്ളതെന്നും പൊലീസ് കണ്ടെത്തി. മാവോയിസ്‌റ്റുകള്‍ക്കായി പേരിയ, തലപ്പുഴ വനമേഖലയില്‍ ഇന്നും തെരച്ചില്‍ തുടരുന്നുണ്ട്.
മാവോയിസ്‌റ്റുകള്‍ക്കായുളള തെരച്ചില്‍ കൂടുതല്‍ ശക്തം : വയനാട് പേരിയയിൽ മാവോയിസ്‌റ്റ് തണ്ടര്‍ബോള്‍ട്ടും തമ്മിലുണ്ടായ എറ്റുമുട്ടലിൽ ജില്ലയില്‍ മാവോയിസ്‌റ്റുകള്‍ക്കായുളള തെരച്ചില്‍ കൂടുതല്‍ ശക്തമാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. പൊലീസില്‍ നിന്നും രക്ഷപ്പെട്ടവരില്‍ ഒരാള്‍ സുന്ദരി എന്നയാളാണെന്നും മറ്റെയാള്‍ക്കായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി (ADGP MR Ajith Kumar). സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എഡിജിപി (Gunfights Between Maoist And Police).
അതേസമയം സംഭവത്തിൽ ഓപ്പറേഷനില്‍ കസ്‌റ്റഡിയിലെടുത്തവര്‍ക്കോ ഓടി രക്ഷപ്പെട്ടവര്‍ക്കോ പൊലീസ് ഉദ്യോഗസ്ഥര്‍ക്കോ യാതൊരു പരിക്കുകളും സംഭവിച്ചിട്ടില്ലെന്ന് എഡിജിപി പറഞ്ഞു (Maoist In Wayanad). പല ജില്ലകളിലായി അടുത്തിടെ മാവോയിസ്‌റ്റുകളുടെ സ്വാധീനം ഉണ്ടാകുന്നുണ്ട്. അവര്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. മേഖലയില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും സംഘത്തിന്‍റെ കൈയില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നവംബര്‍ 8 നായിരുന്നു വയനാട് പേരിയയില്‍ മാവോയിസ്‌റ്റും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സംഘർഷത്തിൽ രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. വയനാട് സ്വദേശി ചന്ദ്രുവിനെയും കര്‍ണാടക സ്വദേശിയായ ഉണ്ണിമായയേയുമാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും പൊലീസിന് നേരെ മാവോയിസ്‌റ്റ് സംഘം വെടിയുതിര്‍ക്കുകയും ഇതോടെ പൊലീസ് സംഘം തിരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.