വയനാട്: ജില്ല ആശുപത്രി മെഡിക്കൽ കോളജ് ആയി ഉയർത്തുന്നതിന്‍റെ ഉദ്ഘാടനം മന്ത്രി കെകെ ശൈലജ മാനന്തവാടിയിൽ നിര്‍വഹിച്ചു. കേന്ദ്ര മെഡിക്കല്‍ കമ്മിഷന്‍റെ അനുമതി ലഭിച്ചാല്‍ വയനാട് മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം മുതല്‍ തന്നെ വിദ്യാർഥികളെ പ്രവേശിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങാൻ ആവശ്യമായ സൗകര്യങ്ങള്‍ നിലവില്‍ ജില്ലാ ആശുപത്രിയില്‍ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി. മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ഉടൻ ഒരുക്കും. മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് 300 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വയനാട് പാക്കേജിന്‍റെ ഭാഗമായി മെഡിക്കല്‍ കോളജിന് 600 കോടി രൂപയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആയതിനാല്‍ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ പണം പ്രശ്‌നമല്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിചേർത്തു.
മാനന്തവാടി ജില്ല ആശുപത്രി നിലവില്‍ 500 കിടക്കകളുള്ള ആശുപത്രിയാണ്. 45 കോടി ചെലവില്‍ മള്‍ട്ടിപര്‍പ്പസ് ബ്ലോക്ക് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളജിനുള്ള ക്ലിനിക്കല്‍ സൗകര്യം അതോടെ തയാറാകും. നഴ്‌സിങ് കോളജ് കെട്ടിടം 90 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. അക്കാദമിക സൗകര്യങ്ങള്‍ക്ക് ഇത് താല്‍കാലികമായി ഉപയോഗിക്കാനാകും. ഈ സൗകര്യങ്ങള്‍ എല്ലാം കാണിച്ച് കേന്ദ്ര മെഡിക്കല്‍ കമ്മിഷന് എഴുതിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ 100 കുട്ടികളെ ഒരുമിച്ച് പ്രവേശിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെകെ ശൈലജ പറഞ്ഞു. പരിപാടിയില്‍ ഒആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു.