തൃശ്ശൂർ: മത്സ്യലഭ്യത കുറയുന്നതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പ്രതിസന്ധിയില്‍. കടലിൽ ചൂട് ഉയർന്ന സാഹചര്യത്തിൽ മത്സ്യലഭ്യതയിലെ കുറവിനൊപ്പം മത്സ്യവില ഉയരുന്നതും തൊഴിലാളികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. അശാസ്‌ത്രീയമായ മത്സ്യബന്ധന മാർഗങ്ങൾ ആവാസവ്യവസ്ഥയിലെ തകർച്ചക്ക് കാരണമാകുന്നതായി മത്സ്യതൊഴിലാളികൾ പറയുന്നു.
കടലിൽ ചൂട് ഉയർന്ന സാഹചര്യത്തിലാണ് പല മത്സ്യങ്ങളും മറ്റ് ഭാഗങ്ങളിലേക്ക് പാലായനം ചെയ്യുന്നത്. കടലിൽ സുലഭമായി ലഭിച്ചിരുന്ന ആവോലി ആറ് മാസമായി കിട്ടുന്നില്ല. ഒപ്പം ഞണ്ട്, കറൂപ്പ്, വാള അടക്കമുള്ളവയും ലഭിക്കുന്നില്ല. വിവിധതരം വറ്റകളും ചൂടിനെ താങ്ങാനാവാതെ മറ്റു താവളങ്ങൾ തേടി പോവുകയാണ്. അസം, ഗുജറാത്ത് അടക്കമുള്ള തീരങ്ങളിലേക്കാണ് ഇവ സഞ്ചരിക്കുന്നത്. ചൂട് കടലിന്‍റെ ജൈവവൈവിധ്യത്തെ ബാധിക്കുന്നുവെന്നതിനൊപ്പം അശാസ്‌ത്രീയമായ മത്സ്യബന്ധന രീതികളും ആവാസവ്യവസ്ഥയെ തകിടം മറിക്കുകയാണ്.
കേരളതീരത്തെ മത്സ്യലഭ്യതയിലെ ശോഷണം അയൽ സംസ്ഥാന വ്യാപാരികൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ്. ഇതോടെ മത്സ്യത്തിന് വില വര്‍ദ്ധനവും വിപണിയിൽ ഉണ്ടാകുന്നു. തദ്ദേശീയമായി മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ കടുത്ത ബാധ്യതയിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്ലാസ്റ്റിക് മാലിന്യവും മത്സ്യങ്ങൾ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇതും മത്സ്യലഭ്യതയെ ബാധിക്കുന്നു. പരമ്പരാഗത മത്സ്യതൊഴിലാളികളെയാണ് പ്രധാനമായും പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. സ്വത്തുവകകൾ പണയം വെച്ച് വള്ളം വാങ്ങിയവരാണ് തൊഴിലാളികളിൽ പലരും. ബാധ്യതകൾ എങ്ങനെ തരണം ചെയ്യുമെന്നറിയാത്ത അവസ്ഥയില്‍ സർക്കാർ ഇടപെടലാണ് ഇവരുടെ ആകെ പ്രതീക്ഷ.