തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ്. ഇതിന്‍റെ ഭാഗമായി ചാക്കയിൽ വിമാനത്താവളത്തിനടുത്തുള്ള വാണിജ്യ സമുച്ചയം ഏറ്റെടുക്കുന്നത് സംബന്ധിച്ച ചർച്ചകള്‍ പുരോഗമിക്കുകയാണ്.
വിമാനത്താവളത്തിനടുത്തുള്ള സ്വകാര്യ ഭൂമികൾ ഏറ്റെടുത്ത് അത്യാധുനിക സൗകര്യങ്ങൾ ഒരുക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യത്തിൽ വിമാനത്താവളത്തിനോട് ചേർന്ന് സ്ഥലമേറ്റെടുക്കൽ അപ്രായോഗികമാണ്. ഈ സാഹചര്യത്തിലാണ് പ്രവർത്തനസജ്ജമായ സ്ഥാപനങ്ങൾ ഏറ്റെടുത്ത് വികസന പ്രവർത്തനങ്ങൾ നടത്താൻ അദാനി ഗ്രൂപ്പിന്‍റെ തീരുമാനം.
വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന് മുൻപ് മൂന്നാം ടെർമിനൽ നിർമാണത്തിനും, റൺവേ വികസനത്തിനുമായി 18 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെ സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകുന്ന കാര്യം അനിശ്ചിതത്വത്തിലായി.
also read: സി.പി.എമ്മുമായി കൂട്ടുകെട്ട്; ഓഫിസ് താഴിട്ടുപൂട്ടി പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍
വിമാനത്താവളത്തിൽ ലോകോത്തര നിലവാരത്തിലുള്ള ഹോട്ടലോ, കാത്തിരിപ്പ് കേന്ദ്രമോ, റിഫ്രഷർ സംവിധാനങ്ങളോ നിർമിക്കുന്നതിന് കൂടുതൽ സ്ഥലം അനിവാര്യമാണ്. അതേസമയം പൂട്ടിക്കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.