ETV Bharat / state

പശ്ചിമഘട്ടത്തിന്‍റെ നില പരിതാപകരം, ദുരന്തക്കയത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കേണ്ടത് ജനപ്രതിനിധികള്‍ : മാധവ് ഗാഡ്‌ഗില്‍

author img

By

Published : Oct 19, 2021, 4:40 PM IST

Western Ghats  Madhav Gadgil  Kasthurirangan  Kasthurirangan report
പശ്ചിമഘട്ടം വളരെ പരിതാപകരം: മാധവ് ഗാഡ്ഗില്‍

കോട്ടയം ഇടുക്കി ജില്ലകളില്‍ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലുമായി 24 പേര്‍ക്ക് ജീവന്‍ നഷ്ടമായ സാഹചര്യത്തിലാണ് പ്രതികരണം

തിരുവനന്തപുരം : പശ്ചിമഘട്ടത്തിന്‍റെ നില അതീവ പരിതാപകരമാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്‌ഗില്‍. കേരളത്തെ ദുരന്തക്കയത്തില്‍ നിന്ന് രക്ഷിക്കേണ്ടത് ജനപ്രതിനിധികളാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഇടുക്കി ജില്ലകളില്‍ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലുമായി 24 പേര്‍ക്ക് ജീവന്‍ നഷ്ടമായ സാഹചര്യത്തിലാണ് പ്രതികരണം.

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് പറയുന്നത്

പശ്ചിമഘട്ടസംരക്ഷണം മുന്‍നിര്‍ത്തി 2011ലാണ് മാധവ് ഗാഡ്‌ഗിലിന്‍റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരിസ്ഥിതിലോല പ്രദേശമായ പശ്ചിമഘട്ടത്തെയും ഇവിടങ്ങളിലെ 30% ജീവജാലങ്ങളെയും സംരക്ഷിക്കണമെന്നാണ് റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം.

ഇത് നടപ്പാക്കേണ്ടത് ശരിയായ ജനാധിപത്യ പ്രക്രിയയിലൂടെയാണ്. നിലനില്‍പ്പിന്‍റെ പ്രശ്നമായതിനാല്‍ പശ്ചിമഘട്ടത്തോട് ചേര്‍ന്ന് താമസിക്കുന്ന ജനവിഭാഗങ്ങള്‍ അവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തണം. പശ്ചിമഘട്ടത്തിന് കനത്ത ആഘാതമേല്‍പ്പിക്കുന്ന ഖനനത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണത്തിനുള്ള നടപടികള്‍ നടപ്പാക്കേണ്ട സമയം അതിക്രമിച്ചു.

വേണ്ടത് മുന്‍കരുതലുകള്‍

ഇതിപ്പോള്‍ വികസനങ്ങള്‍ സാക്ഷാത്കരിക്കേണ്ട സമയമല്ല. പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടതുസംബന്ധിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കുകയെന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്. കേരളത്തില്‍ മാത്രം ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുന്നുവെന്നത് തെറ്റിദ്ധാരണ മാത്രമാണ്.

കേരളത്തിലുണ്ടായ അതേവര്‍ഷവും തൊട്ടടുത്ത വര്‍ഷവും ഗോവയിലും മഹാരാഷ്ട്രയിലും ദുരന്തങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയിലെ 73, 74 ഭേദഗതികള്‍ പ്രകാരം ഡബ്ല്യുജിഇഇപിക്ക് (Western Ghats Ecology Expert Panel) ജനപങ്കാളിത്തത്തോടെ വികസന പദ്ധതികള്‍ നടപ്പാക്കാമെന്ന് ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്.

ജനങ്ങള്‍ തന്നെ പരിശ്രമിക്കണം

പ്ലാച്ചിമട കേസില്‍, അവിടുത്തെ സ്ഥലവാസികള്‍ കൊക്കക്കോള കമ്പനിക്കെതിരെ നിയമ യുദ്ധം നടത്തിയതിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. സാധുജനങ്ങളുടെ ജീവനും ആരോഗ്യത്തിനും മേലുള്ള ഗ്രാമ പഞ്ചായത്തുകളുടെ അവകാശത്തെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. ജനരോഷമുയര്‍ന്നതിനാലാണ് ഈ അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടത്. അത് ഭരണഘടനാപരമാണെന്നും അദ്ദേഹം പറയുന്നു.

കോടതിയെ മാത്രമല്ല കുറ്റപ്പെടുത്തേണ്ടത്

പശ്ചിമഘട്ടസംരക്ഷണ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് എല്ലായ്‌പ്പോഴും കോടതിയെ കുറ്റപ്പെടുത്തരുത്. രാജ്യത്തെ ദുര്‍ഭരണത്തിന്‍റെ അപാകതകള്‍ പരിഹരിക്കണം. റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ തദ്ദേശസ്ഥാപനങ്ങളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ജനപ്രതിനിധികള്‍ തന്നെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ടത്തിലെ മുഴുവന്‍ വനമേഖലയും പരിസ്ഥിതിലോല പ്രദേശ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം സംസ്ഥാനത്തുണ്ടായി. ഇതോടെ മറ്റൊരു പരിസ്ഥിതി ശാസ്ത്രജ്ഞനായ കെ.കസ്തൂരിരംഗന്‍റെ നേതൃത്വത്തില്‍ 2012ല്‍ കേന്ദ്രം മറ്റൊരു വിദഗ്‌ധ സമിതിക്ക് രൂപം നല്‍കി.

പശ്ചിമഘട്ടത്തിലെ സംരക്ഷണ മേഖല 37 ശതമാനമായി കുറച്ച റിപ്പോര്‍ട്ടാണ് കസ്തൂരിരംഗന്‍ സമിതി സമര്‍പ്പിച്ചത്. എന്നാല്‍ പ്രകൃതി സംരക്ഷണത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും അത് ഭരണഘടനാവിരുദ്ധമാണെന്നും മാധവ് ഗാഡ്‌ഗില്‍ ചൂണ്ടിക്കാട്ടി.

മൗനം പാലിച്ച് പ്രകാശ് ജാവദേക്കര്‍

കേരളത്തിലെ സംഘപരിവാര്‍ സംഘടനകളും അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കറും ആദ്യകാലങ്ങളില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുകയും പിന്നീട് മൗനം പാലിക്കുകയുമായിരുന്നെന്ന് മാധവ് ഗാഡ്‌ഗില്‍ പറയുന്നു. 2014ലാണ് പ്രകാശ് ജാവദേക്കര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയാകുന്നത്. മന്ത്രാലയം നിശബ്ദരായിരുന്നെന്നും ഈമെയിലുകള്‍ക്ക് യാതൊരു മറുപടിയും നല്‍കിയില്ലെന്നും അത് അവരുടെ താല്‍പ്പര്യപ്രകാരമായിരുന്നെന്നും ഗാഡ്‌ഗില്‍ വിശദീകരിക്കുന്നു.

2010 ഫെബ്രുവരിയിലാണ് പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനായി പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ പാനലിനെ അന്നത്തെ കേന്ദ്രമന്ത്രി ജയറാം രമേശ് ചുമതലപ്പെടുത്തിയത്. അദ്ദേഹത്തിന്‍റെ കാലയളവില്‍ ഈ മേഖലയെ സംരക്ഷിക്കുന്നതിനായി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളാണ് തയ്യാറാക്കിയത്.

ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കി വികസന പദ്ധതികള്‍ നടപ്പിലാക്കാത്തതാണ് കേരളത്തിന്‍റെ മലയോര വനമേഖലകളില്‍ മഴക്കെടുതി രൂക്ഷമാകുന്നതിന് കാരണമെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തിയിരുന്നു.

ചര്‍ച്ചയാകുന്നത് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍

കേരളത്തില്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെ 2011ലെ മാധവ് ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചചെയ്യപ്പെടും. 2018 നിപ്പുറം സംസ്‌ഥാനം തുടര്‍ച്ചയായി രൂക്ഷമായ മഴക്കെടുതി നേരിടുകയാണ്.

യുനെസ്കോ പട്ടികയിലും ഇടംപിടിച്ചു

ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതിലോല പ്രദേശമായ പശ്ചിമഘട്ടത്തെ 2018ലാണ് യുനെസ്കോ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.