ETV Bharat / state

സംസ്ഥാനത്തെ തെരുവ് നായ ശല്യം നേരിടാന്‍ മിഷന്‍ റാബീസ്; പെറ്റ് ഷോപ്പ്, ഡോഗ് ബ്രീഡിങ് റൂൾ നടപ്പാക്കുമെന്നും മന്ത്രി ജെ ചിഞ്ചു റാണി

author img

By

Published : Jun 28, 2023, 7:01 AM IST

Minister J Chinju Rani about mission rabies  Minister J Chinju Rani  mission rabies  തെരുവ് നായ ശല്യം നേരിടാന്‍ മിഷന്‍ റാബീസ്  മിഷന്‍ റാബീസ്  ജെ ചിഞ്ചു റാണി  തെരുവ് നായ  വളർത്ത് നായ ലൈസൻസ്  എം ബി രാജേഷ്
മന്ത്രി ചിഞ്ചു റാണി

140 തെരുവ് നായ ഹോട്ട്‌സ്‌പോട്ടുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. കഴിഞ്ഞ സെപ്‌റ്റംബര്‍ വരെ 3,33,360 വാക്‌സിനുകള്‍ നല്‍കി. 14 മാസത്തിനിടെ 18,852 തെരുവ് നായ്‌ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്.

മന്ത്രി ജെ ചിഞ്ചു റാണി പ്രതികരിക്കുന്നു

തിരുവനന്തപുരം: തെരുവ് നായ ശല്യം നേരിടാൻ മിഷൻ റാബീസ് നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചു റാണി. പൂർണമായ റാബീസ് നിർമാർജനമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. മൂന്ന് വർഷത്തിനുള്ളിൽ മിഷൻ റാബീസ് പൂർത്തിയാക്കാനാണ് തീരുമാനം.

നിലവിൽ 140 തെരുവ് നായ ഹോട്ട്സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. 2022 സെപ്റ്റംബർ വരെ 3,33,360 വാക്‌സിനുകളാണ് നൽകിയത്. കഴിഞ്ഞ 14 മാസത്തിൽ 18,852 തെരുവ് നായ്‌ക്കളെ വന്ധ്യംകരിച്ചു. ജില്ല തലത്തിൽ കൂടുതൽ സെന്‍ററുകൾ സ്ഥാപിച്ച് വന്ധ്യംകരണം നടത്താനാണ് ആലോചനയെന്നും മന്ത്രി വ്യക്തമാക്കി.

ആറ് ജില്ലകളിൽ ഇതു വരെ വന്ധ്യംകരണം നടത്താൻ സാധിച്ചിട്ടില്ല. ജനങ്ങളുടെ എതിർപ്പ് പലപ്പോഴും ഉണ്ടാകുന്നുണ്ട്. ഇതു പരിഹരിക്കാൻ മൃഗക്ഷേമ സംഘടനകളുമായി ജൂലൈ 11 ന് ചർച്ച നടത്തും. തദ്ദേശ വകുപ്പും മൃഗസംരക്ഷണ വകുപ്പും ഒരുമിച്ചാകും തെരുവ് നായ പ്രശ്‌നത്തെ നേരിടുക എന്നും മന്ത്രി ചിഞ്ചു റാണി പറഞ്ഞു.

നിലവിലെ എബിസി ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. എബിസിയുടെ നിരീക്ഷണ ഷെൽട്ടറുകൾ ആവശ്യമാണ്. കൂടുതൽ എബിസി കേന്ദ്രങ്ങൾ ആരംഭിക്കാനായി സ്ഥലം വേണം. ഇതിനായി സ്ഥലം കണ്ടെത്താൻ തദ്ദേശ വകുപ്പുകളോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

2023 നവംബർ മുതൽ പെറ്റ് ഷോപ്പ് - ഡോഗ് ബ്രീഡിങ് റൂൾ നടപ്പിലാക്കും. കൂടാതെ വളർത്ത് നായ്ക്കൾക്ക് ലൈസൻസും ഏർപ്പെടുത്തും. 5000 രൂപ നിരക്കിലാകും ലൈസൻസ് നൽകുക. പഞ്ചായത്തുകളിൽ ഉൾപ്പെടെ വളർത്ത് നായ ലൈസൻസ് നിർബന്ധമാക്കും.

ഇതു കൂടാതെ നവംബർ ഒന്ന് മുതൽ നാട്ടാന പരിപാലനത്തിന് എലിഫന്‍റ് സ്‌ക്വാഡ് രൂപീകരിക്കാൻ നിർദേശം നൽകും. ഇതിനായി വെറ്ററിനറി ഡോക്‌ടർക്ക് പരിശീലനം നൽകാൻ വനം മന്ത്രിക്ക് ശുപാർശ നൽകുമെന്നും മന്ത്രി ചിഞ്ചു റാണി പറഞ്ഞു.

തെരുവ് നായ പ്രശ്‌നം നേരിടുന്നതിനായുള്ള ഉന്നത തല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിന് എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള കേന്ദ്ര ചട്ടങ്ങള്‍ പ്രയാഗികമല്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷും നേരത്തെ പറഞ്ഞിരുന്നു. തെരുവിലിറങ്ങി നടക്കേണ്ടതില്ലാത്ത ഏതോ വരേണ്യ വര്‍ഗമാണ് ഇത്തരമൊരു ചട്ടം എഴുതി ഉണ്ടാക്കിയതെന്ന് മന്ത്രി എം ബി രാജേഷ് വിമര്‍ശിച്ചിരുന്നു. എബിസി കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് 2000 എബിസി ശസ്‌ത്രക്രിയ നടത്തിയ വെറ്ററിനറി ഡോക്‌ടര്‍, എസിയടക്കമുളള സൗകര്യത്തോടുള്ള കെട്ടിടം, നായ്‌ക്കളെ പാര്‍പ്പിക്കാനുള്ള സ്ഥല സൗകര്യം എന്നിവ സംബന്ധിച്ച ചട്ടങ്ങളില്‍ ഇളവ് തേടാന്‍ സംസ്ഥാനം തീരുമാനിക്കുകയുണ്ടായി.

നിലവിലെ ചട്ടം അനുവദിക്കുന്ന രീതിയില്‍ മാരകമായി മുറിവേറ്റതും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്തതുമായ നായ്ക്കളുടെ ദയാവധം നടത്തും. എന്നാല്‍ ഇത് ആരും ചൂഷണം ചെയ്യുന്നില്ലെന്നും ഉറപ്പാക്കും. നിലവില്‍ തെരുവ് നായ വിഷയത്തില്‍ എന്ത് മാറ്റം ഉണ്ടാക്കണമെങ്കിലും കേന്ദ്ര ചട്ടങ്ങളില്‍ ഇളവ് ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് നടക്കുന്ന, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇതിനായി നടപടി സ്വീകരിക്കണമെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.