ETV Bharat / state

KSRTC Salary Crisis | ജീവനക്കാരുടെ ജൂണിലെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണവും അനിശ്ചിതത്വത്തിൽ

author img

By

Published : Jul 25, 2023, 9:37 AM IST

Updated : Jul 25, 2023, 2:08 PM IST

ksrtc salary crisis  ksrtc salary  ksrtc salary issue  ksrtc  ksrtc issue  കെഎസ്ആർടിസി  കെഎസ്ആർടിസി ശമ്പളപ്രതിസന്ധി  കെഎസ്ആർടിസി ശമ്പളം  കെഎസാആർടിസി പ്രതിസന്ധി  കെഎസ്ആർടിസി വാർത്തകൾ  കെഎസ്ആർടിസി ജൂൺ മാസ ശമ്പളം  കെഎസ്ആർടിസി ശമ്പളപ്രതിസന്ധി തുടരുന്നു  കെഎസ്ആർടിസി ജീവനക്കാർ
Ksrtc salary crisis

കെഎസ്‌ആർടിസിയിൽ ജൂൺ മാസ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണത്തിന് സര്‍ക്കാര്‍ 40 കോടി എങ്കിലും അനുവദിക്കണം

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാരുടെ ജൂൺ മാസ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണവും അനിശ്ചിതത്വത്തിൽ. സർക്കാർ സഹായമായ 80 കോടി രൂപ ധനവകുപ്പ് കെഎസ്ആർടിസിക്ക് നൽകാനുണ്ട്. ഇതിൽ 40 കോടി രൂപയെങ്കിലും അനുവദിച്ചാലേ രണ്ടാം ഗഡു നൽകാനാകൂ.

എന്നാൽ, ഈ തുക ധനവകുപ്പ് ഇതുവരെയും നൽകിയിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജൂൺ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു ജൂലൈ 14ന് രാത്രിയാണ് നൽകിയത്. ഇതേത്തുടർന്ന് തൊഴിലാളി സംഘടനകളും ജീവനക്കാരും കടുത്ത അതൃപ്‌തിയാണ് പ്രകടിപ്പിച്ചത്.

പെൻഷൻ വിതരണത്തിലും അനിശ്ചിതത്വം തുടരുകയാണ്. വിരമിച്ചവർക്ക് ഒരു മാസത്തെ പെൻഷൻ കുടിശ്ശിക നൽകാനുണ്ട്. ഒരു മാസത്തെ പെൻഷൻ തുക ഇന്നലെയാണ് വിതരണത്തിനായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് നൽകിയത്. 71 കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്.

കുടിശ്ശികയുള്ള ഒരു മാസത്തെ പെൻഷൻ തുക എന്ന് വിതരണം ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരവുമില്ല. എല്ലാ മാസവും കൃത്യം അഞ്ചിന് മുൻപ് ജീവനക്കാർക്ക് ശമ്പളം നൽകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി ആൻ്റണി രാജുവും കെഎസ്ആർടിസി മാനേജ്മെൻ്റും ജീവനക്കാർക്ക് നൽകിയിരുന്ന ഉറപ്പ്. എന്നാൽ ഈ ഉറപ്പ് ഒന്നോ രണ്ടോ മാസം പാലിച്ചു.

നിലവിൽ പത്താം തീയതി കഴിഞ്ഞാണ് ജീവനക്കാർക്ക് ശമ്പളത്തിന്‍റെ ആദ്യ ഗഡുവായ 50 ശതമാനം പോലും വിതരണം ചെയ്യുന്നത്. സർക്കാർ നൽകുന്ന സാമ്പത്തിക സഹായത്തിലെ പ്രതിസന്ധിയും ശമ്പളവിതരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. സാധാരണ ശമ്പള വിതരണത്തിന് സർക്കാർ സഹായമായി 50 കോടി രൂപയായിരുന്നു നൽകിയിരുന്നത്.

എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് 30 കോടി രൂപയായി ചുരുക്കിയിരുന്നു. തൊഴിലാളി സംഘടനകളുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് മാനേജ്മെൻ്റ് ശമ്പളം ഗഡുക്കളായി വിതരണം ചെയ്യാൻ ആരംഭിച്ചത്. എന്നാൽ, ജീവനക്കാർ പരസ്യമായി പരാതി നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് മാനേജ്മെന്‍റ് തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു.

ശമ്പളം ഗഡുക്കളായി വേണ്ടാത്ത ജീവനക്കാർക്ക് സർക്കാർ സഹായം ലഭിച്ചശേഷം മുഴുവൻ ശമ്പളവും നൽകാമെന്നായിരുന്നു ധാരണ. എന്നാൽ, കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാരും നിലവിൽ ഗഡുക്കളായാണ് ശമ്പളം കൈപ്പറ്റുന്നത്. നേരത്തെ ആദ്യ ഗഡു വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനയായ ടിഡിഎഫ് (TDF) നേതൃത്വത്തിൽ ബിജു പ്രഭാകറിന്‍റെ തിരുമലയിലുള്ള വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

എന്നാല്‍, കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് സിഎംഡി ബിജു പ്രഭാകറും രംഗത്തെത്തുകയായിരുന്നു. കെഎസ്ആർടിസി ജീവനക്കാരിൽ, മാഹിയിൽ നിന്ന് മദ്യം കടത്തുന്നവരും നാഗർകോവിലിൽ നിന്ന് അരി കടത്തുന്നവരുമുണ്ടെന്നായിരുന്നു സിഎംഡിയുടെ ആരോപണം. ഫേസ്ബുക്കിലൂടെ നടത്തിയ വിശദീകരണ പരിപാടിയിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

കെഎസ്ആർടിസി മാനേജ്മെന്‍റിനെതിരെ നിരന്തരം വ്യാജവാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും ഗതാഗത മന്ത്രിയും എംഡിയും വില്ലന്മാരാണെന്ന് വരുത്തി തീർക്കുകയാണെന്നും ഇതിനെല്ലാം പിന്നിൽ കെഎസ്ആർടിസി നന്നാവരുതെന്ന് ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

ശമ്പളം നൽകാതെ സിഎംഡി ഒളിച്ചുകളിക്കുകയാണ്, ജീവനക്കാർ ബുദ്ധിമുട്ടിലാണ്. 195 കോടി രൂപയാണ് കഴിഞ്ഞ മാസത്തെ വരുമാനം. എന്നിട്ടാണ് സർക്കാർ ധനസഹായം ലഭിച്ചിട്ട് ശമ്പളം നൽകാം എന്ന് പറയുന്നത് - ടിഡിഎഫ് വർക്കിങ് പ്രസിഡന്‍റ് എം വിൻസെന്‍റ് എംഎൽഎ പറഞ്ഞിരുന്നു.

Last Updated :Jul 25, 2023, 2:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.