ETV Bharat / state

KSRTC Salary Crisis | കെഎസ്‌ആര്‍ടിസി പ്രതിസന്ധി : ഓണത്തിന് റെക്കോര്‍ഡ് വരുമാനം നേടിയിട്ടും ജീവനക്കാര്‍ക്ക് ശമ്പളമില്ല

author img

By ETV Bharat Kerala Team

Published : Sep 11, 2023, 10:02 PM IST

ksrtc  ksrtc salary crisis  ksrtc salary crisis updation  Financial crisis  ksrtc onam record  Pinarayi vijayan  Ksrtc Ticket Booking  കെഎസ്‌ആര്‍ടിസി  ശമ്പള പ്രതിസന്ധി  ഓണത്തില്‍ റെക്കോര്‍ഡ് വരുമാനം  തൊഴിലാളി സംഘടനകൾ  തിരുവനന്തപുരം  സാമ്പത്തിക പ്രതിസന്ധി  കെഎസ്‌ആര്‍ടിസി ടിക്കറ്റ് ബുക്കിങ്
KSRTC Salary Crisis

Salary Crisis Strike : ശമ്പള വിതരണവുമായി ബന്ധപ്പെട്ട ധാരണകൾ തുടർച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ ഭരണാനുകൂല സംഘടന ഉൾപ്പടെയുള്ളവ വീണ്ടും സമരത്തിന് ഒരുങ്ങുകയാണ്

തിരുവനന്തപുരം : കെഎസ്ആർടിസി (KSRTC) ജീവനക്കാർക്ക് ഓഗസ്‌റ്റ് മാസത്തിലെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു നൽകേണ്ട സമയപരിധി അടുക്കുംതോറും ആദ്യ ഗഡു പോലും വിതരണം ചെയ്യാതെ മാനേജ്മെന്‍റ് (KSRTC Salary crisis). സാമ്പത്തിക പ്രതിസന്ധി (Financial crisis) നിലനിൽക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാമെന്നും ആദ്യ ഗഡു അഞ്ചിനും രണ്ടാം ഗഡു 15നും നൽകാമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും (Chief Minister Pinarayi Vijayan) കെഎസ്ആർടിസി മാനേജ്മെന്‍റും ജീവനക്കാർക്ക് നൽകിയ ഉറപ്പ്. എന്നാൽ, കഴിഞ്ഞ ഓണനാളുകളിൽ റെക്കോർഡ് വരുമാനം നേടിയിട്ടും ശമ്പളത്തിന്‍റെ കാര്യത്തിൽ മാനേജ്മെന്‍റ് അലംഭാവം തുടരുകയാണ്.

ശമ്പള വിതരണവുമായി ബന്ധപ്പെട്ട ധാരണകൾ തുടർച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ ഭരണാനുകൂല സംഘടന ഉൾപ്പടെയുള്ളവ സമരത്തിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാല് വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം. മാത്രമല്ല, ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ സെപ്‌റ്റംബർ നാല് തിങ്കളാഴ്‌ച സർവകാല റെക്കോർഡായ 8.79 കോടി രൂപ ലഭിക്കുകയും ചെയ്‌തു.

224 കോടി രൂപയാണ് ഓഗസ്‌റ്റ് മാസത്തെ കെഎസ്ആർടിസിയുടെ ആകെ വരുമാനം. റെക്കോർഡ് വരുമാനം ലഭിച്ചിട്ടും ജീവനക്കാരെ പട്ടിണിക്കിടുന്ന നിലപാടാണ് മാനേജ്‌മെന്‍റിന്‍റേതെന്നാണ് ജീവനക്കാരുടെ പ്രതികരണം. ആദ്യ ഗഡു അഞ്ചിന് നൽകുമെന്ന ധാരണ നിലനിൽക്കെ തീയതി 11 ആയിട്ടും ജീവനക്കാരുടെ അക്കൗണ്ടിൽ ശമ്പളം എത്തിയിട്ടില്ല.

ശമ്പള വിതരണത്തിനായി 80 കോടി രൂപയാണ് ധനവകുപ്പിനോട് കെഎസ്ആർടിസി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ധനവകുപ്പ് കെഎസ്ആർടിസിയുടെ അപേക്ഷ പരിഗണിച്ചിട്ടുപോലുമില്ലെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ, ഉടൻതന്നെ ശമ്പളത്തിന്‍റെ ആദ്യ ഗഡു വിതരണം ചെയ്യുമെന്നാണ് മാനേജ്മെന്‍റ് അറിയിക്കുന്നത്.

കെഎസ്ആർടിസിയിൽ നിലവിൽ നിലനിൽക്കുന്നത് സമരം ചെയ്‌താലേ ശമ്പളം നൽകുള്ളൂവെന്ന സ്ഥിതിയാണെന്നാണ് ഉയരുന്ന ആക്ഷേപം. എന്നാൽ, ശമ്പളം നൽകാൻ മാർഗമില്ലെങ്കിലും 151 പുതിയ ബസുകൾ വാങ്ങാൻ ഒരുങ്ങുകയാണ് മാനേജ്മെന്‍റ്. പദ്ധതി വിഹിതമായി സർക്കാർ നൽകിയ 75 കോടി രൂപ ഉപയോഗിച്ചാണ് പുതിയ ബസുകൾ വാങ്ങുക.

ഈ ബസുകളും സ്വിഫ്‌റ്റിലേക്കാകും നൽകുക. 131 ബസുകൾ വാങ്ങുന്നതിന് അശോക് ലെയ്‌ലൻഡിന് കരാർ നൽകിയിട്ടുണ്ട്. ഇത് കൂടാതെ സ്ലീപ്പർ, സെമി സ്ലീപ്പർ വിഭാഗത്തിൽപ്പെട്ട ബസുകൾ വാങ്ങുന്നതിനായി സാങ്കേതിക സമിതിയും രൂപവത്‌കരിച്ചിട്ടുണ്ട്.

ഭാരത് ബെൻസ്, വോൾവോ, അശോക് ലെയ്‌ലൻഡ് എന്നീ കമ്പനികളാണ് ആഡംബര ബസുകൾ വാങ്ങുന്നതിന് പരിഗണനയിലുള്ളത്. ഇതിനായി സാങ്കേതിക സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കെഎസ്‌ആര്‍ടിസി ടിക്കറ്റ് ബുക്കിങ് സംവിധാനത്തില്‍ മാറ്റം (Changes In Ksrtc Ticket Booking): അതേസമയം, കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിങ് സംവിധാനം പൂർണമായി സ്വിഫ്റ്റിന്‍റെ വെബ്സൈറ്റിലേക്ക് മാറ്റുന്നു. സ്വിഫ്റ്റിനെതിരെ തൊഴിലാളി സംഘടനകൾ അടക്കം കടുത്ത അതൃപ്‌തി രേഖപ്പെടുത്തുന്നതിനിടെയാണ് പുതിയ തീരുമാനവുമായി മാനേജ്മെന്‍റ്‌ മുന്നോട്ടുപോകുന്നത് (KSRTC Ticket Booking System).

ഇനി മുതൽ https://onlineksrtcswift.com എന്ന വെബ്‌സൈറ്റ് വിലാസം വഴിയേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ (Ksrtc Ticket Booking System Changed To Swift Bus Website). ചൊവ്വാഴ്‌ച (05-09-2023) മുതലാണ് പുതിയ സംവിധാനം നിലവിൽ വന്നത്. നേരത്തെ കെഎസ്ആർടിസിയുടെ സൈറ്റായ https://online.keralartc.com വഴിയായിരുന്നു ടിക്കറ്റുകൾ ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്.

എന്നാൽ പുതിയ വെബ്‌സൈറ്റ് വഴി ഒന്നിലധികം ബസുകളിലെ ടിക്കറ്റുകൾ ഒരുമിച്ചെടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് മാനേജ്മെന്‍റിന്‍റെ അവകാശവാദം. മാത്രമല്ല ദീർഘദൂര സർവീസുകൾ കെഎസ്ആർടിസിക്ക് നൽകുന്നില്ല. സ്വിഫ്റ്റാണ് ദീർഘദൂര സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.