തിരുവനന്തപുരം : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഡൽഹി സമരം ഫെബ്രുവരി 8 ന്. ഇന്ന് (ജനുവരി 16) ചേർന്ന എൽ ഡി എഫ് യോഗത്തിലാണ് തീരുമാനം. മന്ത്രിമാരും ജനപ്രതിനിധികളും എം പി മാരും സമരത്തിൽ പങ്കെടുക്കും (Delhi strike of Kerala Ministers). കേന്ദ്രത്തിന്‍റെ അവഗണനയ്‌ക്കെതിരെയാണ് സമരം. ഇടതുമുന്നണി യോഗത്തിൽ എല്ലാ ഘടകകക്ഷികളും പങ്കെടുത്തു.
കേന്ദ്രത്തിന്‍റെ അവഗണനയ്‌ക്കെതിരെ സർക്കാർ ഡൽഹിയിൽ സമരം ചെയ്യാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ നവകേരള സദസിനും ( Nava Kerala Sadas ) മന്ത്രിസഭാപുനസംഘടനയ്ക്കും ശേഷം സമരത്തിന് രൂപം നൽകാമെന്നായിരുന്നു ധാരണ. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു ഇന്നത്തെ എൽ ഡി എഫ് യോഗം ചേർന്നത്. യോഗത്തിന് മുന്നോടിയായി ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ഓൺലൈൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
എന്നാൽ സർക്കാർ ആരോപിക്കുന്നത് പോലെ കേന്ദ്ര അവഗണന മാത്രമല്ല സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷ നിലപാട്. നിരവധി കാരണങ്ങളിൽ ഒന്ന് മാത്രമാണ് കേന്ദ്ര അവഗണനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതേസമയം പ്രതിപക്ഷ എം പി മാർ സമരത്തില്‍ പങ്കെടുക്കുമോയെന്ന കാര്യത്തിൽ യു ഡി എഫ് ഇതുവരെ വ്യക്തത നൽകിയിട്ടില്ല.
കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് രൂക്ഷമായ അഭിപ്രായ ഭിന്നതകൾക്കിടയിലാണ് പ്രതിപക്ഷവുമായി സർക്കാർ ചർച്ചയ്‌ക്കൊരുങ്ങുന്നത്. ഇക്കാര്യത്തിൽ സർക്കാരുമായി സഹകരിക്കുമെന്നും ചർച്ചയിൽ പങ്കെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ നേരത്തെ സംസ്ഥാന സർക്കാർ കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. സാമ്പത്തികമായി കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു. പെൻഷൻ വിതരണം ബുദ്ധിമുട്ടിലാണ് എന്ന കാര്യവും കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു (Supreme Court send notice to Central Government). കേരളത്തിന്‍റെ ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഈ മാസം 25 ന് (ജനുവരി) കോടതി വീണ്ടും പരിഗണിക്കും.