ETV Bharat / state

K Rail | 'സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ചെലവഴിച്ചത് കോടികള്‍, മുഖ്യമന്ത്രി സമാധാനം പറയണം': കെ സുധാകരന്‍

author img

By

Published : Jul 15, 2023, 6:19 PM IST

കെ സുധാകരന്‍  സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ചെലവഴിച്ചത് കോടികള്‍  മുഖ്യമന്ത്രി സമാധാനം പറയണം  K Rail  സില്‍വര്‍ ലൈന്‍ പദ്ധതി  കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍  K Sudhakaran about freezing Silver Line project  K Sudhakaran  Silver Line  Silver Line project  kerala news updates  latest news in kerala  news updates
കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍

സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. പദ്ധതിക്കായി ചെലവായത് കോടിക്കണക്കിന് രൂപയാണെന്നും നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സുധാകരന്‍

തിരുവനന്തപുരം: കെ റെയില്‍ കോര്‍പറേഷന്‍റെ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ച് സര്‍ക്കാര്‍ പുതിയ പദ്ധതിയിലേക്ക് നീങ്ങുന്നതില്‍ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി 57 കോടിയോളം രൂപയാണ് ഇതിനോടകം സര്‍ക്കാര്‍ ചെലവഴിച്ചത്. പദ്ധതിക്കായി ഏറ്റെടുത്ത നൂറുകണക്കിന് ഏക്കര്‍ സ്ഥലം ഉപയോഗശൂന്യമായെന്നും അദ്ദേഹം ആരോപിച്ചു.

പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ആളുകള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാനം പറയണമെന്ന് കെ സുധാകരന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശാലമായ പദ്ധതി രേഖ (ഡിപിആര്‍) ഇതുവരെ പിണറായി സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും ഇത് തയാറാക്കിയ ഫ്രഞ്ച് കമ്പനിക്ക് 22.27 കോടി രൂപ നല്‍കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതിവര്‍ഷം 13.49 കോടി രൂപ ശമ്പളവും കൂടാതെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് 20.5 കോടി രൂപയും നല്‍കി.

197 കിലോ മീറ്ററില്‍ 6737 മഞ്ഞക്കുറ്റികള്‍ സ്ഥാപിക്കാന്‍ 1.48 കോടി രൂപ ചെലവായി. സില്‍വര്‍ലൈന്‍ കൈ പുസ്‌തകം, സംസ്ഥാന വ്യാപകമായ പ്രചാരണങ്ങള്‍, സംവാദങ്ങള്‍ തുടങ്ങിയവ കൂടി കൂട്ടിയാല്‍ 57 കോടിയോളമാണ് ചെലവ്. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഇത് താങ്ങാനാകുന്നതല്ലെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.

ജനങ്ങളുടെ അവസ്ഥ പരിതാപകരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കല്ലിടാന്‍ തെരഞ്ഞെടുത്ത 955.13 ഹെക്‌ടര്‍ പ്രദേശത്തെ ആളുകളുടെ അവസ്ഥ പരിതാപകരമാണ്. 9,000 പേരുടെ വീടുകളും കടകളുമാണ് പൊളിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇവയൊന്നും മറ്റൊരു കാര്യത്തിനും വിനിയോഗിക്കാനാകുന്നില്ല. ബാങ്ക് വായ്‌പ, വിവാഹം, വിദേശ യാത്ര തുടങ്ങിയ പല കാര്യങ്ങളും മുടങ്ങുന്നു. അതിലേറെ കഷ്‌ടമാണ് കേസില്‍ കുടുങ്ങിയവരുടെ കാര്യം. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് 11 ജില്ലകളിലായി 250ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. സമരത്തിനിറങ്ങിയ ആയിരത്തിലേറെ പേരാണ് പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങുന്നത്.

കെ റെയില്‍ നടപ്പാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി തത്ക്കാലം മരവിപ്പിച്ചെങ്കിലും ഇതില്‍ കുത്തി നിറച്ചിരിക്കുന്ന സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ സര്‍ക്കാര്‍ ചെലവില്‍ തുടരുന്നു. ജോണ്‍ ബ്രിട്ടാസ് എന്ന സിപിഎം എംപിയുടെ ഭാര്യയാണ് കെ റെയില്‍ ജനറല്‍ മാനേജര്‍. സിപിഎം നേതാവ് ആനാവൂര്‍ നാഗപ്പന്‍റെ ബന്ധു അനില്‍ കുമാറാണ് കമ്പനി സെക്രട്ടറി. കെ റെയില്‍ എംഡി അജിത് കുമാര്‍ വന്‍ തുക നല്‍കി വാടകയ്ക്ക് എടുത്തിരിക്കുന്നത് സ്വന്തം ഭാര്യയുടെ വീടാണ്. കെ റെയിലില്‍ കുത്തി നിറച്ചിരിക്കുന്ന ജീവനക്കാരെല്ലാം തന്നെ സിപിഎമ്മുകാരാണെന്നും കെ സുധാകരന്‍ പറഞ്ഞു.

തലയ്ക്ക് വെളിവുള്ള സകലരും സില്‍വര്‍ ലൈന്‍ പദ്ധതിയെ തുറന്ന് എതിര്‍ത്തിട്ടും വിദേശ വായ്‌പയില്‍ ലഭിക്കുന്ന കമ്മിഷനില്‍ കണ്ണും നട്ട് കേരളത്തെ ഒറ്റുകൊടുക്കാന്‍ കഴിയാതെ പോയത് കോണ്‍ഗ്രസും യുഡിഎഫും നാട്ടുകാരും തുറന്ന് എതിര്‍ത്തത് കൊണ്ടാണ്. അന്ന് സില്‍വര്‍ ലൈന്‍ പദ്ധതിയെ കണ്ണടച്ച് എതിര്‍ത്ത ബിജെപിയാണ് പുതിയ പദ്ധതിയുടെ ചരട് വലിക്കുന്നത്. സംസ്ഥാനത്തിന് താങ്ങാനാവാത്ത ഒരു ലക്ഷം കോടി രൂപയുടെ ചെലവ്, വിദേശ വായ്‌പയുടെ കാണാച്ചരടുകള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും പുതിയ പദ്ധതിയില്‍ പ്രത്യക്ഷത്തില്‍ കാണുന്നുണ്ട്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പഠിച്ച് കൊണ്ടിരിക്കുകയാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.