ആശുപത്രി സംരക്ഷണ നിയമം : ഓർഡിനൻസിൽ സർക്കാർ വിജ്‌ഞാപനമിറങ്ങി, അതിക്രമങ്ങൾക്ക് ഏഴുവർഷം വരെ ശിക്ഷ

author img

By

Published : May 24, 2023, 10:59 PM IST

Ordinance  Hospital Protection Act Ordinance  ആശുപത്രി സംരക്ഷണ നിയമം  ഓർഡിനൻസിൽ സർക്കാർ വിജ്‌ഞാപനമിറങ്ങി  amendment to the Hospital Protection Act  ആശുപത്രി സംരക്ഷണ നിയമ ഭേദഗതി  ആശുപത്രിയിലെ അതിക്രമങ്ങൾ

ആശുപത്രി ജീവനക്കാരുടെ ആവശ്യത്തിൽ സമഗ്രമായ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിൽ സർക്കാർ വിഞ്ജാപനമിറങ്ങി. ആശുപത്രിയിൽ അതിക്രമം നടത്തുന്നവര്‍ക്ക് കഠിന ശിക്ഷയാണ് നിയമത്തിലുള്ളത്

തിരുവനന്തപുരം : ആശുപത്രി സംരക്ഷണ നിയമം സംബന്ധിച്ച ഓർഡിനൻസിൽ സർക്കാർ വിജ്ഞാപനമിറങ്ങി. 2012 ലെ കേരള ആരോഗ്യരക്ഷ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും സംരക്ഷിക്കൽ നിയമം ഭേദഗതി ചെയ്‌താണ് പുതിയ ഓർഡിനൻസ്. മന്ത്രിസഭായോഗം അംഗീകരിച്ച ഓർഡിനൻസിൽ കഴിഞ്ഞ ദിവസം ഗവർണർ ഒപ്പുവച്ചിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ നിയമം സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്.

ആശുപത്രിയിലെ അതിക്രമങ്ങൾക്കും വാക്കാലുള്ള അധിക്ഷേപത്തിനും ശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ നിയമം. ആരോഗ്യ മേഖലയിലെ മിനിസ്റ്റീരിയൽ ജീവനക്കാർ ഉൾപ്പടെ മുഴുവൻ ജീവനക്കാർക്കും സുരക്ഷാ പരിരക്ഷ ഉറപ്പാക്കുന്ന നിയമത്തിനാണ് രൂപം നൽകിയിരിക്കുന്നത്. ആശുപത്രികളിൽ കാണിക്കുന്ന അതിക്രമത്തിന് ആറുമാസം മുതൽ ഏഴ് വർഷം വരെ കഠിന തടവ് ലഭിക്കുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

നിയമ പരിരക്ഷയിൽ കൂടുതൽ പേർ : അതിക്രമത്തിന്‍റെ കാഠിന്യമനുസരിച്ച് ശിക്ഷയും വർധിക്കും. കൊലപാതകം, കൊലപാതക ശ്രമം എന്നിവയ്‌ക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലെ പരമാവധി ശിക്ഷ ഉറപ്പുവരുത്തും. വാക്കാൽ ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ചാലും ശിക്ഷ ലഭിക്കാനുള്ള വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോക്‌ടർമാർ, നഴ്‌സുമാർ, മെഡിക്കൽ നഴ്‌സിംഗ് വിദ്യാർഥികൾ, പാരാ മെഡിക്കൽ ജീവനക്കാർ എന്നിവർ കൂടാതെ മിനിസ്റ്റീരിയൽ ജീവനക്കാരെയും സുരക്ഷാ ജീവനക്കാരെയും പുതിയ നിയമത്തിന്‍റെ പരിരക്ഷയിൽ കൊണ്ടുവന്നിട്ടുണ്ട്.

ആരോഗ്യ രക്ഷാസ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്‌തുവരുന്നതുമായ പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരും കാലാകാലങ്ങളിൽ സർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും ഇതിന്‍റെ ഭാഗമാകും. കൂടുതൽ പേരെ പിന്നീട് നിയമ പരിരക്ഷയിൽ കൊണ്ടുവരാനുള്ള വകുപ്പും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തടവ് ശിക്ഷയും പിഴയും : ആശുപത്രി കെട്ടിടത്തിനും ഉപകരണങ്ങൾക്കും ഉണ്ടാക്കുന്ന നാശനഷ്‌ടത്തിനും നഷ്‌ടപരിഹാരം ഈടാക്കാനുള്ള വകുപ്പും പുതിയ നിയമത്തിൽ ചേർത്തിട്ടുണ്ട്. ആശുപത്രിയിൽ ഉണ്ടാകുന്ന നഷ്‌ടത്തിന്‍റെ ആറ് ഇരട്ടി വരെ നഷ്‌ടപരിഹാരം ഈടാക്കും. ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമമുണ്ടായാൽ തടവ് ശിക്ഷ കൂടാതെ 50,000 മുതൽ അഞ്ച് ലക്ഷം വരെ പിഴയും നേരിടേണ്ടി വരും.

അക്രമ പ്രവർത്തനം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്‌താൽ ആറ് മാസത്തിൽ കുറയാതെ അഞ്ച് വർഷം വരെ തടവ് ശിക്ഷയും 50,000 രൂപയിൽ കുറയാതെ രണ്ട് ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും. ആരോഗ്യ രക്ഷാസേവന പ്രവർത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കിൽ ഒരു വർഷത്തിൽ കുറയാതെ ഏഴ് വർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപയിൽ കുറയാതെ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതിവേഗ അന്വേഷണവും കുറ്റപത്രം സമർപ്പിക്കലും ഉറപ്പുവരുത്തും. ഒരു മണിക്കൂറിനുള്ളിൽ തന്നെ സംഭവത്തിൽ എഫ്‌ഐആർ രേഖപ്പെടുത്തണം. രണ്ട് മാസത്തിനുള്ളിൽ ഇൻസ്‌പെക്‌ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ പരാതി സംബന്ധിച്ച് അന്വേഷണം പൂർത്തിയാക്കണം. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പരമാവധി വേഗത്തിൽ ശിക്ഷ ലഭിക്കുന്നതിന് അതിവേഗ കോടതികളും പരിഗണിക്കും.

ഹൈക്കോടതിയുടെ പ്രത്യേക അനുമതിയിൽ എല്ലാ ജില്ലയിലും ഒരു കോടതി ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിനായി മാറ്റും. പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറേയും നിയമിക്കും. ആരോഗ്യമേഖലയിലെ വിവിധ ജീവനക്കാരുടെ സംഘടനകൾ നൽകിയ ആവശ്യങ്ങളും പരിഗണിച്ചാണ് നിയമം തയാറാക്കിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.