ETV Bharat / state

ആറ്റുകാൽ പൊങ്കാല: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സഞ്ചരിക്കുന്ന മൊബൈൽ ലാബുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

author img

By

Published : Feb 24, 2023, 7:39 PM IST

ആറ്റുകാൽ പൊങ്കാല  Attukal Ponkala  ഭക്ഷ്യസുരക്ഷ വകുപ്പ്  ആറ്റുകാൽ പൊങ്കാല ഭക്ഷ്യ സുരക്ഷ  ഭക്ഷ്യസുരക്ഷ  Food Safety Department  Food Safety in Attukal pongala  അക്ഷയ കേന്ദ്രം
ആറ്റുകാൽ പൊങ്കാല ഭക്ഷ്യ സുരക്ഷ

ഉത്സവ പ്രദേശങ്ങളിൽ നടത്തുന്ന അന്നദാനത്തിനും താത്‌കാലിക ഭക്ഷണശാലകൾക്കും ലൈസൻസ് ഏർപ്പെടുത്തുമെന്നും പ്രത്യേക പരിശോധന നടത്തുമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ജില്ലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നേതൃത്വത്തിൽ പ്രത്യേക പരിശോധനകൾ നടത്തും. ഇതിനായി ഫെബ്രുവരി 27 തിങ്കളാഴ്‌ച മുതൽ ജില്ലയിലെ ഉത്സവ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് പ്രവർത്തനമാരംഭിക്കും. മാർച്ച് ഏഴിനാണ് ആറ്റുകാൽ പൊങ്കാല.

പൊങ്കാല നിവേദ്യത്തിനായി നിശ്ചിത ഗുണനിലവാരമുള്ളതും ലേബൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതുമായ ഭക്ഷ്യ വസ്‌തുക്കൾ മാത്രമേ ഉപയോഗിക്കാവൂവെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. അന്നദാനത്തിനും താത്‌കാലിക ഭക്ഷണശാലകൾക്കും ലൈസൻസ്/രജിസ്‌ട്രേഷൻ ഏർപ്പെടുത്തും.

ഇതിനായി ക്ഷേത്രപരിസരത്തെ കൺട്രോൾ റൂമിൽ അക്ഷയ കേന്ദ്രം 27 മുതൽ പ്രവർത്തനമാരംഭിക്കും. ഇവിടെ രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ സേവനമുണ്ടാകും. ഉത്സവ മേഖലകളിൽ രാത്രികാലങ്ങളിൽ പരിശോധനയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കും. ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ സ്‌ക്വാഡുകളുടെ പരിശോധനയും ഉണ്ടാകും.

അതേസമയം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഭക്തജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം നൽകുന്നതിന് അന്നദാനം നടത്തുന്നവർക്കും താത്കാലിക ഭക്ഷണശാലകൾ നടത്തുന്നവർക്കും ഭക്ഷ്യസുരക്ഷ വകുപ്പ് പരിശീലനം നൽകി. തൈക്കാട് ഭക്ഷ്യസുരക്ഷ കമ്മിഷണറേറ്റിൽ നടന്ന പരിശീലന പരിപാടിയിൽ 60 പേരോളം പങ്കെടുത്തു.

ഭക്തജനങ്ങൾക്ക് ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കാമെന്നും ഭക്ഷ്യസുരക്ഷ കമ്മിഷണർ വി ആർ വിനോദ് ഐഎഎസ് അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിഞ്ഞെത്തുന്ന പൊങ്കാലക്ക് നിരവധി ഭക്തജനങ്ങൾ എത്തുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ വർഷം കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു പൊങ്കാല. ഇതിനാൽ തന്നെ പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ക്ഷേത്ര പരിസരങ്ങളിൽ പൊങ്കാലയ്ക്ക് അനുമതി നൽകിയിരുന്നില്ല. ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്കാണ് ക്ഷേത്രദര്‍ശനത്തിന് അനുമതി നൽകിയിരുന്നത്.

ക്ഷേത്രാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രൗണ്ട്, കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലും ഇത് ബാധകമാക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തിയിരുന്നു. ഇത്തരം നിയന്ത്രണങ്ങൾ ഒഴിഞ്ഞെത്തുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ഇക്കുറി ലക്ഷക്കണക്കിന് ഭക്തജനങ്ങൾ എത്തുമെന്നാണ് കണക്കുകൂട്ടൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.