തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരനെതിര സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ് നടത്തിയ വധഭീഷണിയ്‌ക്ക് പുല്ലുവിലയാണ് നല്‍കുന്നതെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്. എം.എം മണിയുടെ നിഴലായി നിൽക്കുന്ന കവലച്ചട്ടമ്പിയുടെ പ്രതിച്ഛായ മാത്രമേ സി.പി.എം ജില്ല സെക്രട്ടറിയ്ക്കുള്ളൂ. കെ.പി.സി.സി പ്രസിഡൻ്റിൻ്റെ ജീവൻ രക്ഷിക്കാൻ കോൺഗ്രസ് പ്രവർത്തകർക്കറിയാം.
ALSO READ: സി വി വര്‍ഗീസിന്‍റെ വധഭീഷണി പുച്ഛത്തോടെ തള്ളുന്നു: കെ. മുരളീധരൻ
ഇടുക്കിയിൽ രാഷ്ട്രീയ അധീശത്വം സ്ഥാപിക്കാനുള്ള സി.പി.എമ്മിൻ്റെ ശ്രമങ്ങളെ ജനകീയമായി നേരിടുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കെ സുധാകരന്‍റെ ജീവന്‍ സി.പി.എം കൊടുക്കുന്ന ഭിക്ഷയെന്നാണ് സി.വി വര്‍ഗീസ് ഇടുക്കിയില്‍ പ്രസംഗിക്കവെ പറഞ്ഞത്. ഒരു നികൃഷ്‌ടജീവിയെ ഞങ്ങള്‍ക്ക് കൊല്ലാന്‍ താത്‌പര്യമില്ലെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.
കണ്ണൂരിലെ ജയരാജന്മാരുടെ ബോംബ് സ്ക്വാഡിനെ നിർവീര്യമാക്കാനുള്ള പ്രഹരശേഷിയുള്ള നേതാവാണ് കെ സുധാകരനെന്ന് ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു പറഞ്ഞു. ജില്ല സെക്രട്ടറിയുടെ അഭിപ്രായം സി.പി.എമ്മിൻ്റെ അഭിപ്രായമാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.