ETV Bharat / state

CM Pinarayi Vijayan Against Governor : 'ഒപ്പിടാത്ത ഗവർണറുടെ നടപടി കൊളോണിയൽ വ്യവസ്ഥയെ അനുസ്‌മരിപ്പിക്കുന്നത്' ; സുപ്രീംകോടതിയിലേക്കെന്ന് മുഖ്യമന്ത്രി

author img

By ETV Bharat Kerala Team

Published : Sep 27, 2023, 8:47 PM IST

cm pinarayi vijayan against governor  unsigned bill  arif mohammed khan  pinarayi vijayan  governor govt clash  ഒപ്പിടാത്ത ബില്ലുകള്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  പിണറായി വിജയന്‍  സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്  university amendment bill  സര്‍വകലാശാല ഭേതഗതി ബില്ല്
CM Pinarayi Vijayan Against Governor On Unsigned Bill

Unsigned Bill List : എട്ട് ബില്ലുകളാണ് ഒപ്പ് കാത്ത് കിടക്കുന്നത്. മൂന്ന് ബില്ലുകൾ ഒരുവർഷവും പത്തുമാസവും പഴക്കമുള്ളതാണ്

തിരുവനന്തപുരം : ബില്ലുകളിൽ ഒപ്പിടാതെ പിടിച്ചുവച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ (Governor Arif Mohammed Khan) നടപടി കൊളോണിയൽ വ്യവസ്ഥയെ അനുസ്‌മരിപ്പിക്കുന്നതെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi vijayan). കൊളോണിയൽ വ്യവസ്ഥയിൽ ഗവർണർമാർക്ക് വിപുലമായ വിവേചന അധികാരം ഉണ്ടായിരുന്നു. എന്നാൽ ആ സ്ഥിതി ഇന്ന് മാറിയെന്ന് അദ്ദേഹം പറഞ്ഞു (CM Pinarayi Vijayan Against Governor).

ബില്ലുകൾ ദീർഘകാലമായി പിടിച്ചുവയ്ക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണ്. എട്ട് ബില്ലുകളാണ് ഒപ്പ് കാത്ത് കിടക്കുന്നത്. മൂന്ന് ബില്ലുകൾ ഒരുവർഷവും പത്തുമാസവും പഴക്കമുള്ളതാണ്. സർവകലാശാല നിയമന ഭേദഗതി സംബന്ധിച്ച ബില്‍ 2021 നവംബർ 12ന് രാജ്ഭവനിലേക്ക് അയച്ചതാണ്.

ഒരു വർഷത്തിൽ കൂടുതൽ പഴക്കമുള്ള മൂന്ന് ബില്ലുകൾ വേറെയുമുണ്ട്. ലോകായുക്‌ത നിയമ ഭേദഗതി ഒരു വർഷവും 20 ദിവസവും ആയി കെട്ടിക്കിടക്കുന്നു. ഒരു തർക്കവും ഇല്ലാത്ത പൊതുജനാരോഗ്യ ബില്ലിൽ പോലും ഗവർണർ ഒപ്പുവച്ചിട്ടില്ല. നിയമസഭ വിശദമായി പരിശോധിച്ചും ചർച്ചചെയ്‌തുമാണ് ബില്ലുകൾ പാസാക്കിയത്.

ഭരണഘടന അനുസരിച്ച് നിയമസഭ പാസാക്കി ഗവർണർക്ക് മുന്നിൽ സമർപ്പിച്ചാൽ സാധാരണ ഗതിയിൽ വേഗത്തിൽ ഒപ്പിടുകയാണ് വേണ്ടത്. ഇത് അംഗീകരിക്കാത്തത് ജനാഭിപ്രായം ആശ്രയിക്കുന്ന നിയമസഭയെ അവഹേളിക്കുന്നതാണ്. ഇത് ജനാധിപത്യ അന്തസത്തക്ക് നിരക്കുന്നതല്ല.

ഗവർണർ ആവശ്യപ്പെട്ട പ്രകാരം മന്ത്രിമാരടക്കം രാജ്‌ഭവനിൽ എത്തി വിശദീകരണം നൽകിയിട്ടുണ്ട്. എന്നിട്ടും തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോവുകയാണ്. ഇതുമൂലം കേരളത്തിലെ സർവകലാശാലകളിലെ വൈസ് ചാൻസിലർ നിയമനം സ്‌തംഭനാവസ്ഥയിലായി.

ഗവർണറുടെ ഈ പ്രവർത്തനങ്ങൾ ഭരണഘടന അടിസ്ഥാനപ്പെടുത്തിയാണെന്ന് പറയാൻ കഴിയില്ല. ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളോട് ഉത്തരവാദിത്തമുള്ള സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയുണ്ട്.

ഇതിനെതിരെ നിയമപരമായ വഴി തേടുകയല്ലാതെ മറ്റൊന്നും സർക്കാറിന് മുന്നിലില്ല. നേരത്തെ മുതിർന്ന അഭിഭാഷകനായ ഫാലി എസ് നരിമാനിൽ നിന്ന് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. അഭിഭാഷകനായ കെ കെ വേണുഗോപാലിന്‍റെ സേവനം ഇതിനായി തേടാൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തെലങ്കാനയില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്: അതേസമയം, തെലങ്കാനയില്‍ (Telangana) ബിആര്‍എസ് സര്‍ക്കാരുമായി (BRS Government) ഗവർണർ തമിഴിസൈ സൗന്ദര്‍രാജൻ (Tamilisai Soundarajan)കഴിഞ്ഞ ദിവസം പുതിയ പോര്‍മുഖം തുറന്നിരുന്നു. തെലങ്കാന സര്‍ക്കാര്‍ എംഎല്‍സി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്‌ത രണ്ടുപേരുകള്‍ ഗവർണർ തള്ളിയതോടെയാണ് ഭിന്നത മൂര്‍ഛിച്ചത്. ബിആര്‍എസ് നേതാക്കളായ ദാസോജു ശ്രാവണിന്‍റെയും,കെ സത്യനാരായണയുടെയും പേരുകളാണ് തമിഴിസൈ സൗന്ദര്‍രാജൻ തള്ളിയത് (Governor Tamilisai Rejected Nominated Quota MLCs Names in Telangana).

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 171 (5) പ്രകാരം ആവശ്യമായ യോഗ്യതകൾ സർക്കാർ നാമനിർദേശം ചെയ്‌ത ഇരുവർക്കുമില്ലെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനും ചീഫ് സെക്രട്ടറിക്കും അയച്ച കത്തിൽ തമിഴിസൈ സൗന്ദര്‍രാജൻ വ്യക്തമാക്കി. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്‌തവര്‍ സേവനമേഖലയിൽ പ്രവര്‍ത്തിച്ചില്ല. ഇക്കാരണത്താല്‍ ഈ ക്വാട്ടയിൽ ഇവരെ നോമിനേറ്റ് ചെയ്യാൻ കഴിയില്ലെന്നും പേരുകള്‍ തള്ളിക്കൊണ്ട് ഗവർണർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.