ആവിക്കല്‍ പ്ലാൻ്റ് പ്രതിഷേധത്തിന് പിന്നിൽ തീവ്രവാദ ശക്തികളെന്ന് എം.വി ഗോവിന്ദൻ; രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍

author img

By

Published : Jul 5, 2022, 12:44 PM IST

avikkal plant vd satheesan against mv govindan  ആവിക്കല്‍ പ്ലാൻ്റ് പ്രതിഷേധത്തിന് പിന്നിൽ തീവ്രവാദ ശക്തികളെന്ന് എംവി ഗോവിന്ദൻ  ആവിക്കല്‍ പ്ലാൻ്റ് പ്രതിഷേധം  avikkal plant protest

പ്രതിപക്ഷം നല്‍കിയ നോട്ടിസിന്‌ മറുപടി പറയുമ്പോഴാണ് മന്ത്രി എം.വി ഗോവിന്ദന്‍റെ ആരോപണം

തിരുവനന്തപുരം: കോഴിക്കോട് ആവിക്കല്‍തോട് മലിനജല പ്ലാൻ്റിന് എതിരായ പ്രതിഷേധത്തിന് പിന്നിൽ തീവ്രവാദ സ്വഭാവമുള്ള ശക്തികളെന്ന് മന്ത്രി എം.വി ഗോവിന്ദൻ. പ്ലാൻ്റിന് എതിരായ പ്രതിഷേധം, ജനകീയ സമരത്തിന് നേരെയുള്ള മർദനം, ഗുരുതര വകുപ്പുകൾ ചുമത്തിയുള്ള കേസ് എന്നിവയില്‍ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

മാലിന്യ സംസ്‌കരണം സർക്കാറിൻ്റെ വികസന ലക്ഷ്യമാണ്. ഇതിൻ്റെ ഭാഗമായാണ് ശാസ്‌ത്രീയ മാലിന്യ സംസ്‌കരണ പ്ലാൻ്റ് എന്ന നിലപാട്. ആവിക്കൽ പ്ലാൻ്റ് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യയിലാണ് നിർമിക്കുക. എല്ലാവിധ അനുമതിയും നേടിയ പണികൾ തുടങ്ങിയപ്പോഴാണ് പ്രതിഷേധം.

എല്ലാവരെയും പദ്ധതി സംബന്ധിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്. സർവകക്ഷി യോഗം അടക്കം ചേർന്നിട്ടുണ്ട്. സർക്കാറിന് പദ്ധതിയിൽ ഒരു പിടിവാശിയുമില്ല. എന്നാൽ, പ്രശ്‌നമുണ്ടാക്കിയത് എസ്‌.ഡി.പി.ഐയും വെൽഫയർ പാർട്ടിയുമാണ്. തീവ്രവാദ സ്വഭാവമുള്ള വിഭാഗങ്ങൾക്ക് അല്ലാതെ, എല്ലാവരും അംഗീകരിച്ച പദ്ധതിക്ക് എതിരെ പ്രശ്‌നമുണ്ടാക്കുന്ന നിലപാട് സ്വീകരിക്കാനാവില്ല. പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചു. എട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇത് തീവ്രവാദ സ്വഭാവം വ്യക്തമാകുന്നതാണ്. ഒരു രാഷ്‌ട്രീയ പാർട്ടിയും സമരത്തിന് പിന്നില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിക്ക് എതിരെ പ്രതിപക്ഷ നേതാവ്: എന്നാൽ, മന്ത്രിയുടെ ആരോപണം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തള്ളി. എസ്‌.ഡി.പി.ഐയും വെൽഫയർ പാർട്ടിയുമല്ല, യു.ഡി.എഫ് കൗൺസിലറുടെ നേതൃത്വത്തിലാണ് ആവിക്കലിൽ പ്രതിഷേധം നടക്കുന്നത്. അവിടത്തെ ജനങ്ങളെ അറിയിക്കാതെയാണ് പദ്ധതിക്കുള്ള പ്രാരംഭ നടപടികൾ തുടങ്ങിയത്.

സമരം ചെയ്യുന്നവരെ തീവ്രവാദിയാക്കുന്നത് ജനങ്ങളെ അടിച്ചമർത്തുന്ന സർക്കാറിൻ്റെ രീതിയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ആവിക്കൽ പോലൊരു സ്ഥലം തന്നെ വേണോ പ്ലാന്‍റിനെന്ന് സർക്കാർ ചിന്തിക്കണമെന്ന് നോട്ടിസ് അവതരിപ്പിച്ച എം.കെ മുനീർ ചോദിച്ചു.

പ്രതിഷേധക്കാരെ തീവ്രവാദികളായി പ്രഖ്യാപിക്കുന്നത് ശരിയല്ല. ഈ സാധാരണക്കാരെ എല്ലാം തീവ്രവാദിയാക്കി കേരളം തീവ്രവാദത്തിൻ്റെ കേന്ദ്രം എന്ന് പറയാൻ മന്ത്രിക്ക് ലജ്ജയില്ലേ. കേരളത്തിൻ്റെ സൈന്യമെന്ന് വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളെ തല്ലി ചതയ്‌ക്കുകയാണ്. പ്രതിരോധിക്കുന്ന ജനങ്ങളുടെ നെഞ്ചത്ത് കയറി നിന്ന് തല്ലിയിട്ട് പദ്ധതി നടപ്പാക്കാം എന്ന് കരുതേണ്ടെന്നും മുനീർ പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിൽ സ്‌പീക്കർ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് വാക്കൗട്ട് നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.