കാമുകിയെ 10 വര്‍ഷം വീട്ടിലെ കുടുസുമുറിയില്‍ ഒളിപ്പിച്ച് യുവാവ് ; മകളെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ കുടുംബം

author img

By

Published : Jun 9, 2021, 10:02 PM IST

Young man hides woman in single room for 10 years Parents  Parents overjoyed to have their daughter back  10 വര്‍ഷം കാമുകിയെ കുടുസുമുറിയില്‍ ഒളിപ്പിച്ച് യുവാവ്  മകളെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ മാതാപിതാക്കള്‍  പാലക്കാട് ജില്ലയിലെ നെന്മാറയിലെ അരിയൂരിനടുത്തുള്ള കാരയ്ക്കാട്ടുപറമ്പ് എന്ന ഉള്‍ഗ്രാമത്തിലാണ് സംഭവം.  The incident took place in Karaikkattuparambu village near Ariyur in Nemmara in Palakkad district.

തന്‍റെ ഇഷ്ടപ്രകാരമാണ് മുറിയില്‍ താമസിച്ചതെന്നും യുവാവിനൊപ്പം ജീവിക്കാനാണ് തീരുമാനമെന്നും യുവതി.

പാലക്കാട് : 10 വര്‍ഷത്തോളം സ്വന്തം വീട്ടില്‍ യുവതിയെ ഒളിപ്പിച്ച് താമസിപ്പിച്ച് യുവാവ്. സ്വന്തം വീട്ടുകാരോ അയല്‍വാസികളോ അറിയാതെ നീണ്ട കാലയളവില്‍ എങ്ങനെ കുടുസുമുറിയില്‍ ഒളിപ്പിച്ചുവെന്നത് അവിശ്വസനീയമാണ്. പക്ഷേ, ഇവരുടെ കഥ വിശ്വസിക്കുകയല്ലാതെ നിവൃത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്.

പിരിയാനാവാത്ത പ്രണയം; ഒരു ഫ്ളാഷ് ബാക്ക്

പാലക്കാട് ജില്ലയിലെ നെന്മാറയിലെ അരിയൂരിനടുത്തുള്ള കാരയ്ക്കാട്ടുപറമ്പ് എന്ന ഉള്‍ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കാര്യമൊന്നുമുണ്ടായില്ല. കാണാതാകുമ്പോള്‍ പെണ്‍കുട്ടിക്ക് 19 വയസാണ് പ്രായം. പൊലീസ് ഏറെ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല.

അന്ന് ഈ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അവസാനം, പൊലീസും വീട്ടുകാരും അന്വേഷണം അവസാനിപ്പിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ട് പെണ്‍കുട്ടിയെക്കുറിച്ചുള്ള ഓര്‍മകള്‍ വീട്ടുകാരടക്കം മറക്കുന്നതിനിടെയാണ് സംഭവത്തില്‍ സിനിമ ക്ലൈമാക്‌സിനെ വെല്ലുന്ന ട്വിസ്റ്റ്.

ALSO READ: പാലക്കാട്ട് വീണ്ടും നവജാത ശിശു മരണം

യുവാവും യുവതിയും ഇരുവിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു. അന്ന് യുവതിക്ക് 19 ഉം യുവാവിന് 24 ഉം വയസ്. ഇരുവരും അയല്‍വാസികള്‍. യുവാവിന്‍റെ വീട്ടില്‍ നിന്ന് ഏകദേശം നൂറുമീറ്റര്‍ അകലെയാണ് യുവതിയുടെ വീട്.

പ്രണയം വീട്ടില്‍ പറയാനുള്ള ധൈര്യം ഇരുവര്‍ക്കുമുണ്ടായില്ല. അങ്ങനെയാണ് പെണ്‍കുട്ടിയെ ഇയാള്‍ ആരുമറിയാതെ വീട്ടിനുള്ളിലെ മുറിയില്‍ എത്തിക്കുന്നത്. തുടക്കത്തില്‍ യുവാവും മുറിവിട്ട് പുറത്തിറങ്ങിയില്ല. തന്‍റെ മുറിയിലേക്ക് ആരെയും പ്രവേശിപ്പിച്ചതുമില്ല.

കുറച്ച് ദിവസം കഴിഞ്ഞ് പുറത്തിറങ്ങണമെന്നും എല്ലാവരെയും അറിയിച്ച് വിവാഹം ചെയ്യണമെന്നുമാണ് ആദ്യം കരുതിയത്. എന്നാല്‍, കയ്യില്‍ പണമില്ലാത്തതും നാട്ടില്‍ പ്രശ്‌നമാകുമെന്ന ഭയവും വിഷയം സങ്കീര്‍ണമാക്കി.

വീട്ടുകാരെ ഭയപ്പെടുത്താന്‍ യമണ്ടന്‍ പൊടിക്കൈകള്‍

കാലക്രമേണ, ഇരുവരും മുറിയിലെ ജീവിതത്തോട് മാനസികമായി പൊരുത്തപ്പെട്ടു. ഇലക്ട്രിക് ജോലി അറിഞ്ഞിരുന്നതിനാല്‍ വീട്ടുകാരെ ഭയപ്പെടുത്താന്‍ ചില പൊടിക്കൈകളും ചെയ്തു. മാനസിക വിഭ്രാന്തിപോലെ പെരുമാറി. അതോടെ ഇയാളുടെ പ്രവൃത്തികള്‍ വീട്ടുകാര്‍ ചോദ്യം ചെയ്യാതെയായി.

വല്ലപ്പോഴുമാണ് യുവാവ് പണിക്കുപോകുന്നത്. പണിക്കുപോകാത്ത സമയം മുറിയില്‍ തന്നെ. നാട്ടുകാരില്‍ നിന്നും അകലം പാലിച്ചു. ആരുമറിയാതെ, ആര്‍ക്കും സംശയം തോന്നാതെ ഭക്ഷണവും വെള്ളവുമെല്ലാം തനിക്കാണെന്ന വ്യാജേന ഇയാള്‍ മുറിയില്‍ എത്തിച്ചു.

രാത്രി സമയത്ത് ജനല്‍വഴി യുവതിയെ ശുചിമുറിയില്‍ എത്തിച്ചു. യുവാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. 10 വര്‍ഷം കുഞ്ഞുവീട്ടില്‍ ഒരു സ്ത്രീയെ ആരുമറിയാതെ താമസിപ്പിച്ചെന്നത് പൊലീസിനും അവിശ്വസനീയമായിരുന്നു.

അധികം സൗകര്യങ്ങളൊന്നുമില്ലാത്ത ചെറിയ ഓടിട്ട വീടാണ് യുവാവിന്‍റേത്. യുവാവും മാതാവും പിതാവും ഒരു സഹോദരിയും അവരുടെ മകളുമാണ് ഇവിടെ താമസിക്കുന്നത്. ഏറെക്കാലമായി അസ്വാഭാവികമായി പെരുമാറുന്നതിനാല്‍ വീട്ടുകാര്‍ക്ക് ഇയാളോട് തുറന്നിടപെടുന്നതില്‍ ഭയമുണ്ടായിരുന്നു.

യുവതിക്ക് ശുചിമുറിയില്‍ പോകാന്‍ രഹസ്യ മാര്‍ഗം

യുവാവും യുവതിയും പറയുന്നതുപോലെ നടപ്പാക്കാനുള്ള എല്ലാ സൗകര്യവും മുറിയിലൊരുക്കിയിട്ടുണ്ട്. രാത്രി ശുചിമുറിയില്‍ പോകാന്‍ ജനല്‍ പ്രത്യേക രീതിയില്‍ സജ്ജീകരിച്ചിരുന്നു.

മുറിയിലേക്ക് പെട്ടെന്ന് ആരെങ്കിലും കയറി വന്നാല്‍ വാതിലിന് പിന്നില്‍ ഒളിച്ചിരിക്കാനുള്ള ചെറിയ പെട്ടി തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെന്ന് പൊലീസ് പറയുന്നു. യുവാവും യുവതിയും പറയുന്നതില്‍ യാതൊരു പൊരുത്തക്കേടുകളും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് വിശദീകരണം.

ALSO READ: അജേഷിനെ കാത്ത് നാട് , സ്നേഹം കിനിയുന്ന കവിതയുമായി സീത

ഇരുവരും ഒരേ കാര്യങ്ങളാണ് പറയുന്നത്. വീട്ടിലേക്ക് ആളുകള്‍ വന്നതും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ഥിയും നേതാക്കളും വോട്ട് ചോദിച്ച് എത്തിയതും എല്ലാം യുവതി കൃത്യമായി പറയുന്നു. വീട്ടിലെ എല്ലാ സംഭവങ്ങളിലും ഇവര്‍ പറയുന്നത് സത്യം.

ആരുമില്ലാത്ത സമയത്ത് ജനല്‍ തുറന്ന് പുറത്തേക്ക് നോക്കും. അങ്ങനെ ഒന്നുരണ്ടു തവണ തന്‍റെ അച്ഛനെയും അമ്മയെയും കണ്ടതായി യുവതി പറയുന്നു. ഏറെ കൃത്യമായതിനാല്‍ യുവതിയുടെ വാക്കുകളാണ് പൊലീസ് മുഖവിലയ്‌ക്കെടുക്കുന്നത്.

വഴിത്തിരിവായി യുവാവിനെ കാണാതായ സംഭവം

കഴിഞ്ഞ മൂന്ന് മാസമായി യുവാവിനെ വീട്ടില്‍ നിന്ന് കാണാതായി.സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അവിചാരിതമായി, യുവാവിനെ സഹോദരന്‍ നെന്മാറയില്‍ വച്ച് കണ്ടു.

ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന യുവാവിനെ ലോറി ഡ്രൈവറായ സഹോദരന്‍ പിന്തുടരുകയും കൊവിഡ് പരിശോധനയ്ക്ക് നിയോഗിച്ച പൊലീസിനോട് പിടികൂടാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് ഇയാള്‍ പിടിയിലാകുന്നത്.

ചോദ്യം ചെയ്യലിലാണ് ഭാര്യയോടൊപ്പം വിത്തനശേരിയിലാണ് താമസിക്കുന്നതെന്ന് യുവാവ് പറഞ്ഞത്. വിവാഹിതനായ കാര്യം സഹോദരന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞതോടെ പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ തിരക്കി.

അപ്പോഴാണ് 10 വര്‍ഷത്തെ അവിശ്വസനീയകഥ യുവാവ് പറഞ്ഞത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയപ്പോഴും തന്‍റെ ഇഷ്ടപ്രകാരമാണ് മുറിയില്‍ താമസിച്ചതെന്നും യുവാവിനൊപ്പം ജീവിക്കാനാണ് തീരുമാനമെന്നും യുവതി അറിയിച്ചു.

ALSO READ: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് : അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

യുവാവിന്‍റെയും യുവതിയുടെ കഥകള്‍ നാട്ടുകാരില്‍ ഒരുപാട് ചോദ്യമുയര്‍ത്തുന്നു. വളരെ പിന്നോക്ക മേഖലയാണ് കാരയ്ക്കാട്ടുപറമ്പ്. വലിയ സൗകര്യങ്ങള്‍ ഒന്നുമില്ല. ചെറിയ കാര്യങ്ങള്‍ക്കുപോലും പരസ്പരം ആശ്രയിക്കും. വീടുകള്‍ തമ്മില്‍ അധികം ദൂരമില്ല.

ഇത്രയും നീണ്ട കാലം യുവതിയെ ഒളിപ്പിച്ചെന്നത് ഇപ്പോഴും നാട്ടുകാര്‍ക്ക് വിശ്വാസമായിട്ടില്ല. അതേസമയം, മകളെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കള്‍.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.