പാലക്കാട്: രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയിലേക്ക് വാളയാര്‍ നീതി സമരസമിതിയുടെ പ്രതിഷേധം. വാളയാര്‍ സഹോദരിമാര്‍ക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടാണ് ഐഎഫ്എഫ്കെ വേദിയിലേക്ക് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. വാളയാര്‍ സമരത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മൗനം പാലിക്കുന്നതിനെതിരെയായിരുന്നു സമരപ്പന്തലില്‍ നിന്ന് ജാഥയായുള്ള പ്രതിഷേധം. ലോക സിനിമകള്‍ കണ്ട് മനുഷ്യത്വത്തെക്കുറിച്ചും നീതിയെക്കുറിച്ചുമെല്ലാം സംസാരിക്കുന്ന കലാകാരന്‍മാര്‍ വാളയാര്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു.
പ്രിയ തിയേറ്റർ കോംപ്ലക്‌സിന് മുന്നില്‍ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. വാളയാര്‍ നീതി സംരക്ഷണ സമിതി നേതാക്കളായ സി. ആര്‍. നീലകണ്ഠനടക്കമുള്ള നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണം അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപ്പടിയാവശ്യപ്പെട്ടാണ് ഇപ്പോള്‍ സമരം നടക്കുന്നത്. പാലക്കാട് സ്റ്റേഡിയം സ്റ്റാന്‍ഡിനടുത്തുള്ള സമരപന്തലില്‍ സമരസമിതി പ്രവര്‍ത്തകര്‍ ദിവസങ്ങളായി നിരാഹാരസമരത്തിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ തലമുണ്ഡനം ചെയ്ത് സമരം നടത്തുമെന്ന് സമരസമിതി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ അമ്മയും സമരസമിതി പ്രവര്‍ത്തകരും തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.