മലപ്പുറം: ആം ആദ്‌മി പാര്‍ട്ടി നേതാവിനെ മമ്പാട് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി. ആം ആദ്‌മി പാര്‍ട്ടി വണ്ടൂര്‍ നിയോജകമണ്ഡലം കണ്‍വീനറായ എ.സവാദിനെ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ മര്‍ദിച്ചുവെന്നാണ് നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലുള്ളത്. ഇയാളെ മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ശനിയാഴ്‌ച (06.08.2022) വൈകിട്ട് അഞ്ചോടെ മമ്പാട് പഞ്ചായത്ത് ഓഫിസ് പരിസരത്ത് വച്ചാണ് സംഭവം നടക്കുന്നത്. ജൂലൈ 28ന് ചേര്‍ന്ന ടാണ ഗ്രാമസഭയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്‍റെ ചുവടുപിടിച്ചാണ് ആം ആദ്‌മി പാര്‍ട്ടി നേതാവായ സവാദിന് മര്‍ദനമേല്‍ക്കുന്നത്. ഇയാള്‍ മുമ്പ് സി.പി.എം മമ്പാട് ലോക്കൽ സെക്രട്ടറിയായിരുന്നു.
ക്വാറം തികയാതെയാണ് ഗ്രാമസഭ ചേര്‍ന്നതെന്ന് പറഞ്ഞ് സവാദ് യോഗം ചേര്‍ന്നതിന്‍റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചത് പ്രസിഡന്‍റ് വിലക്കിയിരുന്നു. ഗ്രാമസഭ മിനുറ്റ്‌സിന്‍റെ ഫോട്ടോ എടുക്കുന്നത് തടയുകയും ചെയ്‌തു. ഇതോടെ പൊലീസ് സ്ഥലത്തെത്തിയാണ് ഗ്രാമസഭ തുടർന്നത്. ഇതിനു ശേഷം ശനിയാഴ്‌ച (06.08.2022) പഞ്ചായത്ത് സെക്രട്ടറിയെ കാണാനായി താനും ആം ആദ്‌മി വണ്ടൂര്‍ മണ്ഡലം ട്രഷററും ഓഫിസിലെത്തിയപ്പോള്‍ പ്രകോപനമൊന്നുമില്ലാതെ പ്രസിഡന്‍റ് ഓടി വന്ന് അടിക്കുകയായിരുന്നു എന്നാണ് സവാദ് പരാതിയിൽ പറയുന്നത്.
പ്രസിഡന്‍റിനൊപ്പം സി.പി.എമ്മിലെ ചില പ്രവര്‍ത്തകരും ചേര്‍ന്ന് തന്നെ ഗേറ്റിന് പുറത്താക്കുകയും മർദിക്കുകയും ചെയ്‌തതായും സവാദിന്‍റെ പരാതിയിലുണ്ട്. നാട്ടുകാര്‍ എത്തിയാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും സവാദ് പറഞ്ഞു. അതേസമയം, തന്നെ ജാതിപ്പേര് വിളിച്ച് കൈയേറ്റം ചെയ്‌തുവെന്നും, ഡെപ്യൂട്ടി കലക്‌ടര്‍ വിളിച്ചുചേര്‍ത്ത യോഗം കഴിഞ്ഞു വന്ന തന്നെ ഓഫിസിന് അകത്തേക്ക് കയറാന്‍ അനുവദിക്കാതെ കൃത്യനിര്‍വഹണത്തിൽ തടസ്സം സൃഷ്‌ടിച്ചുവെന്നും കാണിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീനിവാസന്‍ സവാദിനെതിരെ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് ഇയാള്‍ പരാതി നൽകിയത്. വാർഡിൽ ഗ്രാമസഭ ചേർന്നപ്പോഴും സവാദ് തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിരുന്നുവെന്നും ഗ്രാമസഭ സുഗമമായി നടത്താൻ സമ്മതിച്ചില്ലെന്നും പ്രസിഡന്‍റ് ശ്രീനിവാസന്‍റെ പരാതിയിലുണ്ട്.