കൊല്ലം: മരുന്നിനൊപ്പം പാട്ട് കേള്‍ക്കാന്‍ ഉപദേശിക്കുന്ന ഒരു ഗൈനക്കോളജിസ്റ്റുണ്ട് കൊല്ലത്ത്. കൊല്ലം ആശ്രാമം സ്വദേശി ദീപ്‌തി പ്രേമാണ് തന്‍റെ പക്കല്‍ ചികിത്സ തേടിയെത്തുന്ന ഗർഭിണികളോട് മരുന്നിനൊപ്പം ദിവസവും പാട്ട് കേള്‍ക്കാന്‍ ഉപദേശിക്കുന്നത്. ഗർഭ കാലത്ത് സ്ത്രീകളിലെ ഹോർമോൺ വ്യതിയാനം ഗർഭസ്ഥ ശിശുവിലുണ്ടാക്കുന്ന മാറ്റങ്ങളെ നേരിടാൻ സംഗീത ആസ്വാദനത്തിലൂടെ ഒരു പരിധി വരെ സാധിക്കുമെന്നാണ് ദീപ്‌തി പ്രേം പറയുന്നത്.
സംഗീത സദസുകളിലെ നിറ സാന്നിധ്യമാണ് മ്യൂസിക്ക് തെറാപ്പിയിൽ ഗവേഷണം നടത്തുന്ന ഡോക്‌ടർ ദീപ്‌തി പ്രേം. വിവിധ രാജ്യങ്ങളിൽ മ്യൂസിക് തെറാപ്പി പ്രചാരത്തിൽ ഉണ്ടെങ്കിലും ഇന്ത്യയിൽ ഇത് സംബന്ധിച്ച ഗവേഷണം അത്ര വ്യാപകമല്ലെന്നാണ് ദീപ്‌തി പ്രേം പറയുന്നത്. പ്രശസ്‌ത സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ശിഷ്യ കൂടിയാണ് ഡോക്‌ടര്‍ ദീപ്‌തി പ്രേം.