മണിക്കൂറുകള്‍ നീണ്ട ആശങ്കയ്‌ക്ക് വിരാമം, മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് താഴെയിറങ്ങി
Updated on: Jun 21, 2022, 5:05 PM IST

മണിക്കൂറുകള്‍ നീണ്ട ആശങ്കയ്‌ക്ക് വിരാമം, മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് താഴെയിറങ്ങി
Updated on: Jun 21, 2022, 5:05 PM IST
കാസര്‍കോട് പാലക്കുന്നിലാണ് യുവാവ് ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്
കാസര്‍കോട് : മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ താഴെയിറക്കി. മൂന്ന് മണിക്കൂറോളം ജനങ്ങളെയും പൊലീസിനെയും മുൾമുനയിൽ നിർത്തിയായിരുന്നു യുവാവിന്റെ സാഹസം. പൊലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് കാസര്‍കോട് പാലക്കുന്നിലെ ടവറിന് മുകളില്‍ കയറി ഷൈജു ഭീഷണി മുഴക്കിയത്.
ആത്മഹത്യ ചെയ്യാൻ പ്ലാസ്റ്റിക് കയറും കഴുത്തിൽ കുരുക്കിയിരുന്നു. ഇടയ്ക്കിടെ ചാടാനുള്ള ശ്രമവും ഉണ്ടായി.
ഷൈജുവിന്റെ ആത്മഹത്യാഭീഷണി വാട്‌സ്ആപ്പ് വീഡിയോ വഴി പ്രചരിച്ചതോടെയാണ് നാട്ടുകാരും സുഹൃത്തുക്കളും വിവരം അറിയുന്നത്.
'ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ സാർ, കാസർകോട് പൊലീസ് എന്നെയും കുടുംബത്തെയും വേട്ടയാടുന്നു. ജീവിക്കാൻ അനുവദിക്കുന്നില്ല. കളളക്കേസിൽ കുടുക്കി എന്നെ ജീവിക്കാൻ വിടുന്നില്ല. ഞാൻ ആത്മഹത്യ ചെയ്യുകയാണ്' എന്നാണ് ഷൈജു വീഡിയോയിൽ പറഞ്ഞിരുന്നത്.
പല തവണ പൊലീസും നാട്ടുകാരും ഇടപെട്ട് ഷൈജുവിനെ താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് മാധ്യമ പ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിക്കണമെന്ന് പറഞ്ഞ് അല്‍പം താഴെ ഇറങ്ങിയിരുന്നു. തുടർന്ന് നാട്ടുകാരും മാധ്യമ പ്രവർത്തകരും പൊലീസും ചേർന്ന് അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.
കേസ് പിൻവലിച്ചില്ലെങ്കിൽ വീണ്ടും ടവറിനുമുകളിൽ കയറി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞാണ് ഷൈജു താഴെ ഇറങ്ങിയത്. തുടർന്ന് ഷൈജുവിനെ പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോയി. അടിപിടി, മയക്കുമരുന്ന് ഉൾപ്പടെ പത്തിലധികം കേസുകൾ ഷൈജുവിനെതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
