കാസർകോട്: സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കാസര്‍കോട് ബദ്രടുക്കയിലെ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് (ഭെല്‍) ഇ.എം.എല്‍ കമ്പനി കെല്‍(കേരള ഇല്കട്രിക്കല്‍സ് മെഷീന്‍സ് ലിമിറ്റഡ്) ആയി ഫെബ്രുവരി പകുതിയോടെ ഉൽപാദനം തുടങ്ങുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കമ്പനിയുടെ പ്രവര്‍ത്തനത്തിനായി 20 കോടി രൂപയുടെ ഉത്തരവ് ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കെല്ലിന്‍റെ ആധുനിക വല്‍ക്കരണം സാധ്യമാക്കി പ്രവര്‍ത്തനം പുനഃരാരംഭിക്കുകയാണ്. അടഞ്ഞു കിടന്ന ഫാക്‌ടറിയിലെ യന്ത്രങ്ങള്‍ നന്നാക്കിയിട്ടുണ്ട്. മേല്‍ക്കൂര മുഴുവനായി മാറ്റി. സംസ്ഥാന സര്‍ക്കാരിനു കീഴിലുളള പൊതുമേഖലാ പുനരുദ്ധാരണ സ്ഥാപനമായ റിയാബിന്‍റെ നിര്‍ദ്ദേശപ്രകാരം കമ്പനിയിലെ മെഷിനറികളുടെ നവീകരണവും അറ്റകുറ്റ പണികളും നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്ഥാപനം മെച്ചപ്പെട്ടതിന് ശേഷം തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു. ശമ്പള കുടിശിക നല്‍കുന്നതിനുളള ഒരു വിഹിതം നിലവില്‍ അനുവദിച്ചിരിക്കുന്ന 20 കോടിയില്‍ നിന്നും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
11.5 ഏക്കറിലുള്ള ഫാക്‌ടറി
131 സ്ഥിരം ജീവനക്കാരും 18-ഓളം താത്കാലിക ജീവനക്കാരുമടക്കം 150 ലേറെ പേര്‍ ജോലി ചെയ്തിരുന്ന സ്ഥാപനം കഴിഞ്ഞ രണ്ടര വര്‍ഷമായി പൂട്ടികിടക്കുകയായിരുന്നു. ശമ്പള കുടിശികയും ബാധ്യതകളും എല്ലാം സഹിതം സംസ്ഥാന സർക്കാർ കെൽ ഏറ്റെടുത്ത് കേരള പിറവി ദിനമായ നവംബർ ഒന്നിന് വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്നു പറഞ്ഞെങ്കിലും നടന്നില്ല.
ALSO READ: 1200 കോടിയുടെ തട്ടിപ്പ്; മലയാളി വ്യവസായിയുടെ 36 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
മൊഗ്രാൽ പുത്തൂർ ബദിരടുക്കത്ത് 11.5 ഏക്കറിലാണ് ഫാക്‌ടറി സ്ഥാപിച്ച് 1990 ഓഗസ്റ്റില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരാണ് ഉദ്‌ഘാടനം ചെയ്‌തത്. 2011 ൽ മഹാരത്‌ന കമ്പനിയായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡുമായി (ഭെൽ) ലയിപ്പിച്ചു. 51 ശതമാനം ഓഹരി ഭെല്ലിനും 49 ശതമാനം കേരള സർക്കാരിനുമായിരുന്നു. റെയിൽവേക്കും പ്രതിരോധ വകുപ്പിനും ആവശ്യമായ ആൾട്ടർ മീറ്ററായിരുന്നു ഉൽപാദിപ്പിച്ചത്.
സ്ഥാപനം ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍
നിറയെ ഓർഡർ ലഭിച്ചെങ്കിലും കമ്പനിക്ക് ഭെല്ലിന്‍റെ പൂർണ പിന്തുണയുണ്ടായില്ല. ഇതോടെ നഷ്ടത്തിലാണെന്ന് കണ്ട് വിൽക്കാൻ വെച്ച സ്ഥാപനം എൽഡിഎഫ് സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധ അറിയിച്ചു.
2019 സെപ്തംബറിൽ ഓഹരികൾ വാങ്ങാൻ കേരളം കേന്ദ്ര സർക്കാരിനെ സമീപിച്ചു. എന്നാൽ കൈമാറാമെന്നറിയിച്ചത് 2021 മെയ് 11നാണ്. സെപ്റ്റംബർ എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇ.എം.എൽ കമ്പനിയുടെ ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തിയത്.