ETV Bharat / state

Kerala adoption row: അടുത്ത ദത്തിന് ആന്ധ്ര ദമ്പതികള്‍ക്ക് മുന്‍ഗണന; നിയമപ്രകാരം സാധ്യമല്ലെന്ന് മുൻ ശിശു സംരക്ഷണ ഓഫിസര്‍

author img

By

Published : Nov 30, 2021, 6:57 PM IST

Updated : Nov 30, 2021, 7:40 PM IST

ദത്ത് ആന്ധ്ര ദമ്പതികള്‍ മുന്‍ഗണന സാധ്യമല്ല  ഷീബ മുംതാസ് ഫേസ്‌ബുക്ക് പോസ്റ്റ്  sheeba mumtaz facebook post  kerala adoption raw latest  andhra couple adoption priority  ദത്ത് വിവാദം പുതിയ വാര്‍ത്ത
Kerala adoption raw: അടുത്ത ദത്തിന് ആന്ധ്ര ദമ്പതികള്‍ക്ക് മുന്‍ഗണ; നിയമപ്രകാരം സാധ്യമല്ലെന്ന് മുൻ ശിശു സംരക്ഷണ ഓഫിസര്‍

കുഞ്ഞിനെ ദത്തു കിട്ടാൻ ആന്ധ്ര ദമ്പതികൾക്ക് മുൻഗണന നൽകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാൽ ഇത് അത്ര എളുപ്പമല്ലെന്നാണ് മുൻ ശിശു സംരക്ഷണ ഓഫിസറായ ഷീബ മുംതാസ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.

കാസർകോട്: അനുപമയ്‌ക്ക് സ്വന്തം കുഞ്ഞിനെ തിരിച്ചു കിട്ടിയതോടെ ദിവസങ്ങൾ നീണ്ട സമര പോരാട്ടവും ഒപ്പം ദത്ത് വിവാദവും ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. പെറ്റമ്മയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചപ്പോള്‍ കുഞ്ഞിനെ കൈമാറിയ ആന്ധ്ര ദമ്പതികൾക്ക് വേണ്ടിയുള്ള കുറിപ്പുകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു.

കുഞ്ഞിനെ ദത്തു കിട്ടാൻ ആന്ധ്ര ദമ്പതികൾക്ക് മുൻഗണന നൽകുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാൽ ഇത് അത്ര എളുപ്പമല്ലെന്നാണ് സാമൂഹിക നീതി വകുപ്പ് ഓഫിസറും മുൻ ശിശു സംരക്ഷണ ഓഫിസറുമായ ഷീബ മുംതാസ് പറയുന്നത്. ഷീബയുടെ ഫേസ്ബുക്ക്‌ കുറിപ്പും വൈറലാകുകയാണ്.

"ചിലത് പറയേണ്ടതുണ്ടെന്നു തോന്നുന്നു" എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ദത്തെടുക്കൽ പ്രക്രിയയിൽ ( Adoption) അപേക്ഷകർക്ക് മുൻഗണന ഇല്ലെന്നും തികച്ചും ശിശുകേന്ദ്രീകൃതമായ ഒന്നാണ് അതെന്നും കുറിപ്പിൽ പറയുന്നു. കുഞ്ഞിനെ ദത്തു കിട്ടാൻ ആന്ധ്ര ദമ്പതികൾക്ക് മുൻഗണന നൽകുമെന്നത് സാധ്യമല്ലെന്നും ഇതിലുണ്ട്.

കുട്ടികളില്ലാത്തവർക്ക് കുഞ്ഞിനെ കൊടുക്കുന്ന ഒരേർപ്പാടല്ല ദത്തെടുക്കൽ. കുഞ്ഞിന് ഒരു കുടുംബം പ്രദാനം ചെയ്യുകയെന്നതാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. നമ്മുടെ സ്നേഹത്തിൽ, കരുണയിൽ കപടത കൂടി ഒളിഞ്ഞിരിപ്പുണ്ട്. ദത്തു മാതാപിതാക്കൾ എല്ലാവരും ഒരേ താല്‍പര്യവും മനോഭാവവും ഉള്ളവരെന്ന് ധരിക്കരുതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂർണ രൂപം
..........................

ചിലത് പറയേണ്ടതുണ്ടെന്നു തോന്നുന്നു.

# Adoption#

ദത്തെടുക്കൽ പ്രക്രിയയിൽ ( Adoption) അപേക്ഷകർക്ക് മുൻഗണന ഇല്ല. തികച്ചും ശിശുകേന്ദ്രിതമായ ഒന്നാണ് അത്. കുഞ്ഞിനെ ദത്തു കിട്ടാൻ ആന്ധ്ര ദമ്പതികൾക്ക് മുൻഗണന നൽകുമെന്നൊക്കെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത് കണ്ടു. അത് സാധ്യമല്ല. കുട്ടികളില്ലാത്തവർക്ക് കുഞ്ഞിനെ കൊടുക്കുന്ന ഒരേർപ്പാടല്ല ദത്തെടുക്കൽ. കുഞ്ഞിന് ഒരു കുടുംബം പ്രദാനം ചെയ്യുകയെന്നതാണ്. കുഞ്ഞിൻ്റെ ശരിയായ വളർച്ചക്കും വികാസത്തിനും ഉതകുന്ന തരത്തിൽ ഉത്തരവാദിത്ത പൂർണവും കാര്യക്ഷമവുമായ രക്ഷകർതൃത്വം നിർവഹിക്കാനാവുന്നവരെയാണ് അഡോപ്റ്റീവ് പാരൻ്റ്സ് ആയി തെരെഞ്ഞെടുക്കുന്നത്.കുടുംബത്തിൻ്റെ സുരക്ഷിതത്വം കുഞ്ഞിൻ്റെ അവകാശമാണെന്നും ശരിയായ സാമൂഹീകരണത്തിന് കുടുംബാന്തരീക്ഷമാണ് അഭികാമ്യമെന്നുമുള്ള കാഴ്ച്ചപ്പാടാണ് ഇതിന് പിന്നിൽ. അതിലുപരി ആരെങ്കിലുമൊക്കെ സ്വന്തമായി ഉണ്ടാവുകയെന്ന ആവശ്യം (need for belongingness ) മനുഷ്യസഹജമാണ്. ജീവിക്കാനുള്ള പ്രേരണയും പ്രചോദനവുമാണത്.

കുഞ്ഞിന് അനുയോജ്യമായ പാരൻ്റ് / പാരൻ്റ്സ് ആണോ എന്ന് പരിശോധിക്കുന്നത് ശാസ്ത്രിയമായ കുടുംബപഠനം (Home Study) നടത്തിയാണ്. പ്രൊഫഷണൽ യോഗ്യതയുള്ള സോഷ്യൽ വർക്കർ ആണ് നിലവിൽ ഹോം സ്റ്റഡി ചെയ്‌തു വരുന്നത്. സ്പെഷ്യലൈസ്ഡ് അഡോപ്ഷൻ ഏജൻസി (SAA )തയ്യാറാക്കുന്ന ചൈൽഡ് സ്റ്റഡി റിപ്പോർട്ടും വളരെ പ്രധാനമാണ്. ദത്തെടുക്കാൻ സന്നദ്ധരായി വരുന്നവരുടെ മാനസികാരോഗ്യനില, ദത്തെടുക്കലിനോടുള്ള മനോഭാവം, ദത്തെടുക്കാൻ പ്രേരിതരായ വ്യക്തിപരവും സാമൂഹ്യവുമായ ഘടങ്ങൾ, കുഞ്ഞിൻ്റെ വളർച്ച, വികാസം എന്നിവ സംബന്ധിച്ച അറിവ്, രക്ഷകർതൃത്വത്തിനോടുള്ള മനോഭാവം, കുടുംബപരവും, സാമൂഹ്യവുമായ പിന്തുണാ സംവിധാനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ പരിഗണിച്ചാണ് അഡോപ്ഷൻ കമ്മറ്റി രക്ഷിതാക്കൾ യോഗ്യരാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്.

ആന്ധ്ര ദമ്പതികൾക്ക് നേരത്തെയുണ്ടായിരുന്ന ബയോളജിക്കൽ ചൈൽഡ് മരണപ്പെട്ടതിനു ശേഷം ഒരുപാടു നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചതെന്നൊരു വാർത്ത കണ്ടു (ശരിയാണോയെന്നറിയില്ല.) ശരിയാണെങ്കിൽ രണ്ടാമത്തെ കുഞ്ഞും അവിചാരിതമായി നഷ്‌ടപ്പെട്ടത് വലിയ ട്രോമയിലേക്ക് നയിച്ചിരിക്കാം. ഒരു പക്ഷേ മാനസികാരോഗ്യനിലയെത്തന്നെ പ്രതികൂലമായി ബാധിച്ചിരിക്കാം. അമിതമായ ഉത്കണ്ഠ, over protective ആയ രീതിയിൽ കുട്ടിയോട് ഇടപെടൽ എന്നിവക്കൊക്കെ കാരണമായേക്കാം. പറഞ്ഞു വന്നത് ഇനിയൊരു ഹോംസ്റ്റഡി നടത്തുമ്പോൾ പൂർവ്വാധികം ജാഗ്രതയുണ്ടാവേണ്ട സാഹചര്യമുണ്ട് എന്നതാണ്. മേൽ പറഞ്ഞ രീതിയിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട് എങ്കിൽ അടുത്ത ഒരു ദത്തിന് ഈ ദമ്പതികളെ പരിഗണിക്കാനാവില്ല എന്നതു തന്നെയാണ് 'ഇത് അവരോടുള്ള ക്രൂരതയോ അവഗണനയോ അല്ല. മറിച്ച് കുഞ്ഞിൻ്റെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള കരുതലും ജാഗ്രതതയും സർവ്വോപരി നിയമ പരമായ ബാധ്യതയുമാണ്. ബാലനീതി നിയമത്തിലെയും CARA (Central Adoption Resource Authority) മാർഗനിർദ്ദേശങ്ങളിലെയും വകുപ്പകളും ചട്ടങ്ങളും ഈ അടിസ്ഥാന തത്വങ്ങളെ സാധൂകരിക്കുന്നതുമാണ്.

ദത്തെടുക്കപ്പെട്ട കുഞ്ഞാണെന്ന് അറിയാതെ വളർത്താൻ ആന്ധ്ര ദമ്പതികൾ മറ്റൊരിടത്തേക്ക് താമസം മാറിയിരുന്നു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത് കണ്ടു. നിലവിലെ ചട്ടങ്ങൾ കുഞ്ഞിൽ നിന്നും ഈ വിവരം മറച്ചുവക്കാൻ അനുവദിക്കുന്നില്ല. മാതാപിതാക്കളിൽ നിന്നു തന്നെയായിരിക്കണം കുഞ്ഞ് ഈ വിവരം അറിയേണ്ടതെന്നും മാർഗ നിർദ്ദേശങ്ങൾ നിഷ്‌കർഷിക്കുന്നുണ്ട് 'മറ്റാരിൽ നിന്നെങ്കിലും അറിയാനിടവന്നാൽ കുഞ്ഞിന് മാതാപിതാക്കളിലുള്ള വിശ്വാസം (Trust) നഷ്‌ടപ്പെടുമെന്നതിനാലാണിത്. ഇത് കുഞ്ഞിൻ്റെ വ്യക്തിത്വ രൂപീകരണത്തെത്തന്നെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

കുഞ്ഞിനെ ദത്ത് മാതാപിതാക്കൾക്ക് കൈമാറിയാലും ഒരു നിശ്ചിത കാലത്തേക്ക് അഡോപ്ഷൻ ഏജൻസി തുടർ ശ്രദ്ധ (follow up) നൽകേണ്ടതായിട്ടുണ്ട്. കുഞ്ഞ് കുടുംബത്തോട് ഇണങ്ങുന്നതു വരെ നിരന്തരമായി പിന്തുണയ്ക്കുകയും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും വേണം. അഡോപ്ഷൻ ഏജൻസി പ്രതിനിധികൾ ഗൃഹസന്ദർശനം നടത്തുകയും പുരോഗതി വിലയിരുത്തുകയും ചെയ്യണം. കൂടാതെ ദത്തു കുടുംബങ്ങളുടെ കൂട്ടായ്‌മകളിലും പങ്കെടുക്കണം. കുഞ്ഞിനോട് ഏത് പ്രായത്തിലും കാര്യങ്ങൾ പറഞ്ഞു തുടങ്ങാം. കുഞ്ഞു കഥകളിലൂടെ, ചിത്രങ്ങളിലൂടെ അങ്ങനെ കുഞ്ഞിന് ഉൾക്കൊള്ളാനാവുന്ന ഏതു മാധ്യമം ഉപയോഗിച്ചും ധരിപ്പിക്കാം. നിർബന്ധമായും ചെയ്‌തിരിക്കേണ്ടതാണിത്.

കുഞ്ഞിൻ്റെ പേരിൽ മുഴുവൻ സ്വത്തും എഴുതി വച്ചു എന്നാണ് മറ്റൊരു റിപ്പോർട്ട്. ബാലനീതി നിയമമോ, കാര മാർഗനിർദ്ദേശങ്ങളോ ഇങ്ങനെ വ്യവസ്ഥ ചെയ്‌തിട്ടില്ല. കുടുംബകോടതി അഡോപ്ഷൻ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതോടുകൂടി കുഞ്ഞ് ദത്ത് മാതാപിതാക്കളുടെ സ്വന്തം കുഞ്ഞായിത്തീരുകയും ഒരു ബയോളജിക്കൽ ചൈൽഡിനുള്ള സ്വാഭാവികമായ എല്ലാ അവകാശങ്ങളും വന്നു ചേരുകയുമാണ് ചെയ്യുന്നത്. പ്രത്യേകം വിൽപത്രമോ ദാനാധാരമോ ഒന്നും എഴുതി വക്കേണ്ടതില്ല.

ദത്തെടുക്കാൻ വരുന്നവർ ജീവിതാവസാനം വരെ കുഞ്ഞിനെ ജീവനു തുല്യം സ്നേഹിച്ചു വളർത്താൻ അത്രമേൽ ആഗ്രഹിച്ചു വരുന്നവരും കരുണാർദ്രരും ആണെന്നുമുള്ള തരത്തിലുള്ള പ്രചരണത്തിന് മുൻതൂക്കം ലഭിക്കുന്നുണ്ട്. സ്വന്തമായി ഒരു കുഞ്ഞെന്ന സ്വപ്നം കൊണ്ടു നടക്കുന്നവരാണ് ഇന്ത്യൻ സാമൂഹ്യാവസ്ഥയിൽ ഏറെയും. സ്വന്തമായി ഒരു കുഞ്ഞുണ്ടാകാനുള്ള എല്ലാ സാധ്യതയും പരീക്ഷിച്ചതിനു (ഇത് തെറ്റാണെന്ന് ഇവിടെ വിവക്ഷയില്ല) ശേഷമാണ് ഭൂരിഭാഗം ആളുകളും ദത്തെടുക്കലിനായി ബന്ധപ്പെട്ട സംവിധാനങ്ങളെ സമീപിക്കുന്നത്. എന്നാൽ നാമമാത്രമായ ഒരു വിഭാഗം സിംഗിൾ പാരൻ്റ് എന്ന രീതിയിൽ ദത്ത് ആഗ്രഹിക്കുന്നു. വേറെയും വളരെ ചുരുക്കം ചിലർ ബയോളജിക്കൽ ചൈൽഡ്‌ ഉണ്ടാകാൻ സാധ്യതയുണ്ടെന്നിരിക്കിലും അത് വേണ്ടെന്ന് വച്ച് ദത്തെടുക്കൽ തെരെഞ്ഞെടുക്കുന്നു.പറഞ്ഞു വന്നത് ദത്തെടുക്കുന്നവരുടെ ഉദ്ദേശവും താല്‍പര്യവും വ്യത്യസ്‌തമാണ് എന്നുള്ളതാണ്.

ദത്തു നടപടികൾ പൂർത്തിയായതിന് ശേഷം കുഞ്ഞിനെ വളർത്തുന്ന വേളയിൽ കുഞ്ഞിന് ബുദ്ധിപരമോ ശാരീരികമോ ആയ പരിമിതികൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം കുഞ്ഞിനെ സറണ്ടർ ( നിയമപരമായി രക്ഷാകർതൃത്വം ഒഴിയൽ ) ചെയ്‌ത രക്ഷിതാക്കളെയും കണ്ടിട്ടുണ്ട്. നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന അഡോപ്ഷൻ ഏജൻസികളിൽ പരിമിതികൾ നേരിടുന്ന കുട്ടികൾ (special need children) ദത്തു പോകാതെ നിന്നു പോകുന്ന അവസ്ഥയുണ്ട്. എന്നാൽ ഈ കുട്ടികളുടെ കാര്യത്തിൽ രാജ്യാന്തര ദത്ത് (Intercounty Adoption ) സാധ്യമാകുന്നുമുണ്ട്. നമ്മുടെ പല സദാചാര സങ്കല്പങ്ങളോടും മൂല്യവ്യവസ്ഥയോടും ചേർന്നു പോകുന്നില്ല എന്നു നമ്മൾ പരിതപിക്കുന്ന വിദേശ സംസ്ക്കാരം ഇത്തരം കുട്ടികളെ ചേർത്തുനിർത്തുന്നതിൽ നമ്മളേക്കാൾ പതിന്മടങ്ങ് മുമ്പിൽ തന്നെയാണ് എന്നു വേണം മനസ്സിലാക്കാൻ. പരിമിതികൾ ഉള്ള കുട്ടികളെ തേടി വരുന്നവർ ഏറെയുണ്ട് മറ്റു രാജ്യങ്ങളിൽ. നമ്മുടെ സ്നേഹത്തിൽ, കരുണയിൽ കപടത കൂടി ഒളിഞ്ഞിരിപ്പുണ്ട്. ദത്തു മാതാപിതാക്കൾ എല്ലാവരും ഒരേ താല്പര്യവും മനോഭാവവും ഉള്ളവരെന്ന് ധരിക്കരുത്. (ആന്ധ്ര ദമ്പതികളുടെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യുകയല്ല)

വസ്‌തുതകൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെ, നമ്മുടെ സാമാന്യ ബോധ്യത്തിൽ (പൊതുബോധ നിർമിതമായത്) നിന്നു കൊണ്ടു മാത്രം മറ്റുള്ളവരുടെ ജീവിതത്തെ ഓഡിറ്റ് ചെയ്യാതിരിക്കൽ തന്നെയാണ് മാനുഷികം. പുരോഗമനപരവും…

Read more: Adoption Row | അമ്മപ്പോരാട്ട വിജയം ; അനുപമക്കൈകളില്‍ കുഞ്ഞ്

Last Updated :Nov 30, 2021, 7:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.