കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ നിന്ന് ഒരു കുട്ടി കൂടി മരിച്ചു. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജൻ-പാർവതി ദമ്പതികളുടെ മകൻ ശ്രീരാജ് (8) ആണ് മരിച്ചത്. പെട്ടന്നുണ്ടായ ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസം കുട്ടിയെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പിന്നീട് ആരോഗ്യസ്ഥിതി ഗുരുതരമായതോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. വൈകല്യങ്ങളുമായാണ് ശ്രീരാജ് ജനിക്കുന്നത്.
2017ൽ മെഡിക്കൽ ക്യാമ്പിൽ ഉൾപ്പെടെ പങ്കെടുത്തെങ്കിലും എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ശ്രീരാജിന്‍റെ പേര് ഇതുവരെ ഉൾപ്പെടുത്തിയിരുന്നില്ല. ശ്രീരാജിന്‍റെ ചികിത്സയ്ക്കായി മാതാപിതാക്കൾ കയറിയിറങ്ങാത്ത ആശുപത്രികളില്ല. അഞ്ച് വർഷത്തെ ദുരിതത്തിന് ശേഷം താത്കാലിക ആശ്രയമെന്നോണം സുമനസുകൾ ഇവർക്ക് വീടൊരുക്കിയിരുന്നു. എന്നാൽ ആ വീട്ടിൽ വിരലിലെണ്ണാവുന്ന ദിവസം മാത്രം താമസിച്ചാണ് ശ്രീരാജ് മടങ്ങിയത്.