മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററിയുടെ കണ്ണൂർ സർവകലാശാല കാമ്പസിലെ പ്രദര്‍ശനം യൂണിവേഴ്‌സിറ്റി തടഞ്ഞു ; പുറത്തുകാണിച്ച് എസ്‌എഫ്‌ഐ

മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററിയുടെ കണ്ണൂർ സർവകലാശാല കാമ്പസിലെ പ്രദര്‍ശനം യൂണിവേഴ്‌സിറ്റി തടഞ്ഞു ; പുറത്തുകാണിച്ച് എസ്‌എഫ്‌ഐ
ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദർശനം തടയാൻ ബിജെപി കണ്ണൂർ ജില്ല പ്രസിഡന്‍റ് കമ്മിഷണർക്കും ജില്ല കലക്‌ടർക്കും പരാതി നല്‍കിയിരുന്നു
കണ്ണൂർ : ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍റെ കണ്ണൂർ സർവകലാശാല കാമ്പസിലെ പ്രദർശനം യൂണിവേഴ്‌സിറ്റി തടഞ്ഞു. മാങ്ങാട്ടുപറമ്പ് കാമ്പസിൽ മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുന്നത് യൂണിവേഴ്‌സിറ്റി അധികൃതർ തടയുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ നേതൃത്വം കാമ്പസിന് പുറത്ത് ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചു.
ഡോക്യുമെന്‍ററി കാണിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് പാർട്ടി കണ്ണൂർ ജില്ല പ്രസിഡന്‍റ് സിറ്റി പൊലീസ് കമ്മിഷണർക്കും ജില്ല കലക്‌ടർക്കുമാണ് പരാതി നൽകിയത്. ബിബിസി ഡോക്യുമെന്‍ററി പ്രദർശനത്തിലൂടെ വർഗീയ സംഘർഷം സൃഷ്‌ടിക്കാന്‍ ശ്രമമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവാദമുണ്ടാക്കാൻ സിപിഎം ബോധപൂർവം ശ്രമം നടത്തുകയാണെന്ന് ബിജെപി നേതാവ് എം ടി രമേശ് ആരോപിച്ചു. രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും പരസ്യ പ്രദർശനത്തിലൂടെ സംസ്ഥാനത്ത് കലാപമുണ്ടാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തോടുള്ള വെല്ലുവിളിയാണ് ഡിവൈഎഫ്‌ഐയുടെയും എസ്‌എഫ്‌ഐയുടെയും ഈ വിഷയത്തിലെ നിലപാട്.
ജുഡീഷ്യൽ സംവിധാനത്തേയും രാഷ്‌ട്രത്തിന്‍റെ പരമാധികാരത്തെയും അവർ വെല്ലുവിളിക്കുന്നു. ഡിവൈഎഫ്‌ഐക്ക് വെള്ളക്കാരന്‍റെ മനസാണ്. ഇതിന് സംസ്ഥാനത്തെ മുഖ്യമന്ത്രി പിന്തുണ നൽകുകയാണോയെന്നും ചോദിച്ച എംടി രമേശ്, സംഘർഷമുണ്ടായാൽ ഉത്തരവാദിത്തം പിണറായി വിജയനായിരിക്കുമെന്നും പ്രസ്‌താവിച്ചു.
