ETV Bharat / state

'അരിക്കൊമ്പനെ കൂട്ടിലടക്കാതെ മറ്റ് മാർഗമില്ല, റേഡിയോ കോളര്‍ ഘടിപ്പിക്കുന്നത് അപ്രായോഗികം': അഡ്വ. ജോയിസ് ജോർജ്

author img

By

Published : Mar 30, 2023, 8:18 AM IST

മിഷൻ അരിക്കൊമ്പൻ  arikkomban  mission arikkomban  idukki  wild elephant attack  kerala high court  high court verdict  kerala government  വനം വകുപ്പ്  അഡ്വ ജോയിസ് ജോർജ്  301 കോളനി  മയക്കുവെടി  കാട്ടാന അരിക്കൊമ്പൻ  വിദഗ്‌ധ സമിതി  ശാന്തൻ പാറ പഞ്ചായത്ത്
ജോയിസ് ജോർജ്

പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കിൽ അരിക്കൊമ്പന്‍റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ഉത്തമമെന്നായിരുന്നു കോടതി ബുധനാഴ്‌ച നിരീക്ഷിച്ചത്. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ മാറ്റിപ്പാര്‍പ്പിച്ചത് എങ്ങനെയാണെന്നും കോടതി ചോദിച്ചു.

ജോയിസ് ജോർജ് മാധ്യമങ്ങളെ കാണുന്നു

എറണാകുളം: പിടിച്ചുകൊണ്ട് പോകുന്ന ആനകളെ വനം വകുപ്പ് വളരെ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്നാണ് കോടതിയുടെ ധാരണയെന്നും അരിക്കൊമ്പനെ പിടിച്ചുകൊണ്ട് പോവുകയല്ലാതെ മറ്റൊരു മാർഗവുമില്ല എന്നും മുൻ എം പിയും ശാന്തൻപാറ പഞ്ചായത്തിലെ അഭിഭാഷകനുമായ അഡ്വ. ജോയിസ് ജോർജ്. കാട്ടാനയായ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാ‌നുള്ള മിഷന്‍ അരിക്കൊമ്പന്‍ ദൗത്യത്തിന് പകരം കാര്യങ്ങൾ വിശദമായി പഠിക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോയിസ് ജോർജ്.

'അരിക്കൊമ്പൻ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നത് യാഥാർഥ്യമാണ്. ആന ആളുകളെ കൊന്നിട്ടുണ്ടെന്ന് വനം വകുപ്പ് പറയുകയുണ്ടായി. 2017 മുതൽ ആന എത്രയോ വീടുകൾ റെയ്‌ഡ് ചെയ്‌തിട്ടുണ്ടെന്നും റേഷൻ കടകൾ റെയ്‌ഡ് നടത്തിയിട്ടുണ്ട് എന്നും ആളുകളുടെ സ്വത്തിനും ജീവനും ആന ഭീഷണിയാണെന്നും കോടതിയിൽ പറഞ്ഞിട്ടുണ്ട്. കോടതിയുടെ ധാരണ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ട് പോകുന്ന ആനകളെ വനം വകുപ്പ് വളരെ മോശമായാണ് കൈകാര്യം ചെയ്യുന്നു എന്നാണ്. അതുകൊണ്ട് ആനക്ക് പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന ധാരണയിൽ ഈ വിഷയം എങ്ങനെ പരിഹരിക്കാം എന്നതാണ് കോടതി നോക്കിയത്', അഡ്വ. ജോയിസ് ജോർജ് പറഞ്ഞു.

ആനയെ പിടിച്ചുകൊണ്ട് പോവുകയല്ലാതെ മറ്റൊരു മാർഗവുമില്ല എന്ന് വനം വകുപ്പ് കോടതിയിൽ അറിയിച്ചിട്ടുണ്ട് എന്നും റേഡിയോ കോളർ വച്ച് നിരീക്ഷിക്കുക എന്നത് അപ്രായോഗികമാണ് എന്നും ജോയിസ് ജോർജ് അഭിപ്രായപ്പെട്ടു. 'ആനയുടെ സ്വഭാവം വച്ച് ജനവാസ മേഖലയിലേക്ക് എത്തുകയും വീടുകൾ ആക്രമിച്ച് അവിടെ നിന്ന് ഭക്ഷണം എടുത്ത് കഴിക്കാനും സ്വഭാവം ആർജിച്ചിട്ടുള്ള ആനയാണ്. അങ്ങനെയുള്ള ഒരു ആനക്ക് റേഡിയോ കോളർ ഘടിപ്പിക്കാൻ കഴിയില്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ഘട്ടത്തിലാണ് വനം വകുപ്പ് അല്ലാത്ത ഒരു എക്‌സ്പേർട്ട് ടീം വിഷയം പഠിക്കട്ടെ എന്ന് കോടതി പറഞ്ഞത്. അത് വരെ വനം വകുപ്പിന് ആനയെ റേഡിയോ കോളർ ചെയ്യുന്നതിന് തടസമില്ല എന്നാണ് കോടതിയുടെ ഉത്തരവ്. എന്നാല്‍ ആനയെ അവിടെ നിന്ന് പിടിച്ചു മാറ്റുക എന്നത് തന്നെയാണ് ആവശ്യം. വൈകുന്ന ഓരോ നിമിഷവും ജനജീവിതം പ്രശ്‌നത്തിലാകുമെന്നും ജോയിസ് ജോർജ് വ്യക്തമാക്കി.

പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കിൽ അരിക്കൊമ്പന്‍റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ഉത്തമമെന്നായിരുന്നു കോടതി ബുധനാഴ്‌ച നിരീക്ഷിച്ചത്. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ മാറ്റിപ്പാര്‍പ്പിച്ചത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. വനം വകുപ്പിന് വേണ്ടി അഡിഷണല്‍ എ ജി അശോക് എം ചെറിയാന്‍ കോടതിയിൽ ഹാജരായി.

നിലവിലെ അവസ്ഥകൾ വിശദമായി പഠിക്കാതെ അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി ബുധനാഴ്‌ച അറിയിച്ചു. അഡ്വ. ജോയിസ് ജോർജ് ആണ് ശാന്തൻ പാറ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് കോടതയിൽ ഹാജരായത്.

Also Read: 'അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്‌ധ സമിതി രൂപീകരിച്ച് ഹൈക്കോടതി ; റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ടുകൂടേയെന്ന് ചോദ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.