ETV Bharat / state

ബ്രഹ്മപുരത്ത് പുതിയ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്‍റ് ; ടെൻഡർ ക്ഷണിച്ച് കൊച്ചി കോർപ്പറേഷൻ

author img

By

Published : Apr 8, 2023, 12:40 PM IST

tender invited for brahmapuram waste plant  brahmapuram waste plant  brahmapuram waste plant kochi corporation  tender invited for brahmapuram plant  brahmapuram plant  brahmapuram  brahmapuram kochi corporation  കൊച്ചി കോർപ്പറേഷൻ  കൊച്ചി കോർപ്പറേഷൻ ബ്രഹ്മപുരം  ജൈവ മാലിന്യ സംസ്‌കരണ പ്ലാന്‍റ് കൊച്ചി കോർപ്പറേഷൻ  ബ്രഹ്മപുരം കൊച്ചി  ബ്രഹ്മപുരം  ബ്രഹ്മപുരം മാലിന്യപ്ലാന്‍റ്  ബ്രഹ്മപുരം തീപിടിത്തം  brahmapuram fire  ടെൻഡർ  ബ്രഹ്മപുരം ടെൻഡർ
ബ്രഹ്മപുരം

മാലിന്യ സംസ്‌കരണത്തിന് 48.56 കോടി രൂപയുടെ ടെൻഡർ. എട്ട് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണം.

എറണാകുളം: ബ്രഹ്മപുരത്ത് പുതിയ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കാൻ കൊച്ചി കോർപ്പറേഷൻ നടപടികൾ ആരംഭിച്ചു. പുതിയ പ്ലാന്‍റ് സ്ഥാപിക്കാനാണ് കോർപ്പറേഷൻ ടെൻഡർ ക്ഷണിച്ചത്. ദിനം പ്രതി 150 ടൺ ജൈവ മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്‍റ് നിർമിക്കണമെന്നാണ് കോർപ്പറേഷന്‍റെ ആവശ്യം.

48.56 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്ലാന്‍റ് നിർമിക്കുന്നതിന് 39.49 കോടി രൂപയും അഞ്ച് വർഷം പ്രവർത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണിക്കുമായി 9.07 കോടി രൂപയുമാണ് കണക്കാക്കുന്നത്.

വ്യവസ്ഥകൾ: പ്ലാന്‍റ് നിർമിക്കുക, കമ്മിഷൻ ചെയ്യുക, അഞ്ച് വർഷക്കാലം പ്ലാന്‍റ് പ്രവർത്തിപ്പിക്കുക, അറ്റകുറ്റപ്പണി നടത്തുക, എന്നിവ കൂടാതെ പ്രതിവർഷം 43,800 ടൺ മാലിന്യം കൈകാര്യം ചെയ്‌ത് പരിചയമുണ്ടാകണം, മാലിന്യം സംസ്‌കരിച്ച് വളമാക്കി മാറ്റുകയും വിൽക്കുകയും ചെയ്‌തതിന്‍റെയും മുൻപരിചയം വേണം, തുടങ്ങിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് ടെൻഡർ ക്ഷണിച്ചത്.

ഈ മാസം 25നുളളിൽ ടെൻഡർ സമർപ്പിക്കണമെന്നാണ് കോർപ്പറേഷന്‍റെ നിർദേശം. പ്ലാന്‍റിലെത്തിക്കുന്ന മാലിന്യം സംസ്‌കരിക്കാൻ ടണ്ണിന് നിശ്ചിത തുക വീതം ടിപ്പിങ് ഫീസായി കോർപ്പറേഷൻ നൽകും. എട്ട് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയും ഒമ്പത് മാസത്തിനുള്ളിൽ പ്ലാന്‍റ് പ്രവർത്തിപ്പിക്കുകയും വേണമെന്നാണ് കോർപ്പറേഷൻ നിർദേശിക്കുന്നത്.

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് പ്രവർത്തന രഹിതമായ സാഹചര്യത്തിലാണ് പുതിയ പ്ലാന്‍റ് നിർമിക്കുന്നത്. രണ്ട് മാസം മുമ്പ് പ്ലാന്‍റ് സ്ഥാപിക്കുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ബ്രഹ്മപുരത്തെ തീപിടിത്തത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് കൗൺസിൽ യോഗം ചേരാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നായിരുന്നു ടെൻഡർ ക്ഷണിക്കാൻ വൈകിയത്.

അതേസമയം, മാലിന്യം സംസ്‌കരിക്കുന്ന കമ്പനിക്ക് വിവാദമായ ടിപ്പിങ് ഫീസ് നൽകുമെന്ന വ്യവസ്ഥയും കരാറിലുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടിത്തമുണ്ടായതിന് ശേഷവും ജൈവ മാലിന്യം ഇവിടെ എത്തിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായ സംസ്‌കരണം നടന്നിരുന്നില്ല. വേസ്റ്റ് എനർജി പ്ലാന്‍റ് നിലവിൽ വരുന്നതിന് മുമ്പായി ജൈവ സംസ്‌കരണ പ്ലാന്‍റ് ആവശ്യമാണെന്ന കൊച്ചി കോർപ്പറേഷന്‍റെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു.

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം: കഴിഞ്ഞ മാർച്ച് രണ്ടിനുണ്ടായ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം പതിമൂന്നാം ദിവസമായിരുന്നു പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. ഇതിനിടയിൽ ലക്ഷക്കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യം കത്തുകയും അന്തരീക്ഷത്തിലേക്ക് വിഷപ്പുക പടരുകയും ചെയ്‌തിരുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ മനുഷ്യനും പ്രകൃതിക്കും ഗുരുതരമായ പ്രത്യാഘാതം സൃഷ്‌ടിക്കുമെന്ന് വിദഗ്‌ധർ ചൂണ്ടി കാണിച്ചു.

പുക ശ്വസിച്ചതിനെ തുടർന്ന് ആയിരത്തിലധികം ആളുകൾ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സ തേടി. തീയും പുകയും അണയ്ക്കാൻ കഴിഞ്ഞുവെങ്കിലും വീണ്ടും തീ ഉയരുന്നത് തടയാനുള്ള നിരീക്ഷണം ഇപ്പോഴും തുടരുകയാണ്. വേനൽ മഴ പെയ്‌തതോടെ ബ്രഹ്മപുരത്തെ സ്ഥിതി മെച്ചപ്പെട്ടിരുന്നു.

വേനൽ ശക്തമായതോടെയാണ് വീണ്ടും തീപിടിത്തമുണ്ടായത്. തുടർന്ന് നാല് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു. തീപിടിക്കാൻ സാധ്യതയുള്ള വാതകങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇനിയും ചെറിയ തോതിൽ തീപിടിക്കാൻ സാധ്യതയുണ്ടന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കിയത്.

ഈ സാഹചര്യം നേരിടാൻ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അഗ്നിരക്ഷ സേനയുടെ സേവനവും കാവൽക്കാർ, കാമറകൾ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ബ്രഹ്മപുരത്ത് നിരവധി തവണ തീപിടിത്തമുണ്ടായിട്ടുണ്ട്.

എന്നാൽ, അപ്പോഴെല്ലാം ഒന്നോ രണ്ടോ ദിവസത്തിനിടയിൽ തീ നിയന്ത്രിക്കാനും കഴിഞ്ഞിരുന്നു. എല്ലാം വർഷവും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തീപിടിത്തം ആവർത്തിക്കപ്പെടുന്നതിനെ തുടർന്ന് ഇത് തീയിടുന്നതാണെന്ന വിമർശനവും ശക്തമായിരുന്നു. എന്നാൽ, ശക്തമായ ചൂടിൽ മീഥൈൽ വാതകം രൂപപ്പെടുകയും എളുപ്പത്തിൽ തീപിടിത്തം ഉണ്ടാവുന്നതുമാണെന്നാണ് അധികൃതരുടെ വിശദീകരണം.

അതേസമയം, ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കരാറുകളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണവും പ്രതിപക്ഷ വിമർശനവും ഇപ്പോഴും തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.